തഹ്സിൻ മാത്രമല്ല, ഖത്തർ ടീമിൽ വേറെയുമുണ്ട് മലയാളികൾ
text_fieldsമുഹമ്മദ് സഫീർ, അബ്ദുൽ മജീദ് ചൊവ്വാളിയിൽ, റാഫി മലയിൽ, എം.കെ. അഷ്‌റഫ്,
മുഹമ്മദ് സഹദ് ചെറുവോട്ടിൽ മീത്തൽ
ദോഹ: ഫിഫ ലോകകപ്പിലേക്കുള്ള ഖത്തർ ടീമിൽ ഇടം നേടി മലയാളിയായ തഹ്സിൻ മുഹമ്മദ് കേരളീയർക്ക് അഭിമാനകരമായ നേട്ടമാണ് നൽകിയത്. കളത്തിൽ തഹ്സിൻ അടക്കമുള്ള താരങ്ങൾ വീറുറ്റ പ്രകടനം കാഴ്ചവെക്കുമ്പോൾ പിന്നാമ്പുറങ്ങളിലും മലയാളി ടച്ചുണ്ട്. ഖത്തർ ടീമിനൊപ്പം ലോകകപ്പിന് പുറപ്പെട്ടവരിൽ അഞ്ച് മലയാളികൾ കൂടിയുണ്ട്.
ഒഫീഷ്യൽ സ്റ്റാഫായ മുഹമ്മദ് സഫീർ, അബ്ദുൽ മജീദ് ചൊവ്വാളിയിൽ, റാഫി മലയിൽ, അഷ്‌റഫ് എം.കെ, മുഹമ്മദ് സഹദ് ചെറുവോട്ടിൽ മീത്തൽ എന്നിവരാണവർ. ഖത്തർ ഫുട്ബാൾ അസോസിയേഷൻ ജീവനക്കാരായ ഇവരിൽ പലരും പതിറ്റാണ്ടുകളായി ദേശീയ ടീമിനൊപ്പം കിറ്റ്മാനായി പ്രവർത്തിക്കുന്നവരാണ്. കളിക്കാർ, കോച്ചിങ് സ്റ്റാഫുകൾ എന്നിവർക്കുള്ള സർവസാമഗ്രികൾ കൃത്യമായി തയാറാക്കുക എന്നതാണ് ചുമതല. കിറ്റ് ഒരുക്കുന്നത് മുതൽ പരിശീലനം, ഡ്രസ്സിങ് റൂം സജ്ജീകരണം, ഗ്രൗണ്ട് പ്രവർത്തനങ്ങൾ, യാത്രകൾ ക്രമീകരിക്കുന്നത് വരെ ഇവരുടെ പ്രയത്നത്തിലാണ്.
2022ൽ ഖത്തർ ആതിഥേയത്വം വഹിച്ച ലോകകപ്പിലും ഇവർ ദേശീയ ടീം സ്റ്റാഫ് അംഗങ്ങളായിരുന്നു. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി മുഹമ്മദ് സഫീർ 20 വർഷമായി ഖത്തർ ടീമിനോപ്പമുണ്ട്. ജഴ്സിയിൽ കളിക്കാരുടെ പേര്, കിറ്റ് നമ്പർ അടക്കമുള്ള മറ്റ് ഡിസൈൻ ചുമതകൾ വഹിക്കുന്നത് സഫീറാണ്.
കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുൽ മജീദ് 30 വർഷമായി ക്യു.എഫ്.എയിലും 25 വർഷമായി ടീമിനൊപ്പവുമുണ്ട്. കിറ്റ്മാനായി ജോലി ചെയ്യുന്ന അദ്ദേഹം അമേരിക്കയിലേക്ക് ഇത് മൂന്നാം തവണയാണ് ടീമിനൊപ്പം പറക്കുന്നത്. കുറ്റ്യാടി സ്വദേശി റാഫിയും 21 വർഷമായി ടീമിനോടൊപ്പം പ്രവർത്തിക്കുന്നു. പാറക്കടവ് സ്വദേശി അഷ്റഫ് 17 വർഷമായി അസോസിയേഷനിൽ പ്രവർത്തിക്കുന്നുണ്ട്, കഴിഞ്ഞ നാല് വർഷമായി മുഴുവൻ സമയവും ടീമിനൊപ്പമാണ്. അമേരിക്കയിലേക്ക് ഇത് രണ്ടാം തവണയാണ് പോകുന്നത്. 14 വർഷമായി ഖത്തർ ദേശീയ ടീമിനൊപ്പമുള്ള വടകര സ്വദേശി മുഹമ്മദ് സഹദ് അമേരിക്കയിലേക്ക് മൂന്നാം തവണയാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

