വിദ്യാർഥികൾക്കെതിരെ ശിക്ഷാനടപടികൾ പാടില്ല: വിദ്യാലയങ്ങളിൽ ജീവനക്കാർ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം
text_fieldsപ്രതീകാത്മക ചിത്രം
ദോഹ: പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾക്കെതിരെ ഒരുവിധ ശിക്ഷാനടപടികളും പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. സ്കൂളുകളിലെ അധ്യാപകരും ജീവനക്കാരും മന്ത്രാലയം പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും സ്കൂൾ ആൻഡ് സ്റ്റുഡന്റ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽമാർക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി.
പ്രൊഫഷണൽ പെരുമാറ്റച്ചട്ടം മുൻനിർത്തി എല്ലാ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളോട് മാന്യമായി പെരുമാറണമെന്നും, അവരുടെ ആത്മാഭിമാനവും മാനസിക-ശാരീരിക ആരോഗ്യവും പൂർണ്ണമായി സംരക്ഷിക്കപ്പെടണമെന്നും സർക്കുലറിൽ ഓർമിപ്പിക്കുന്നു. വിദ്യാർഥികൾക്കെതിരെ ശാരീരികവും മാനസികവും വാക്കാലുള്ളതുമായ ശിക്ഷാനടപടികളും പീഡനങ്ങളും പൂർണ്ണമായും വിലക്കിയിട്ടുണ്ട്.
വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അച്ചടക്കലംഘനങ്ങൾ പരിഹരിക്കുന്നതിന് മന്ത്രാലയം അംഗീകരിച്ച നയങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായി ശാസ്ത്രീയവും വിദ്യാഭ്യാസപരവുമായ രീതികൾ ഉപയോഗിക്കണം. നിർദേശങ്ങൾ ലംഘിച്ച് വിദ്യാർഥികളെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കുന്ന ജീവനക്കാർക്കെതിരെ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കും. വിദ്യാർഥികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിന് സ്കൂൾ ജീവനക്കാർ നൽകുന്ന പിന്തുണയെയും സേവനങ്ങളെയും മന്ത്രാലയം അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

