കാത്തിരിപ്പിന് വിരാമം; ഒറ്റ പ്രസവത്തിൽ നാല് കൺമണികൾ
text_fieldsദോഹ: 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐ.വി.എഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) ചികിത്സയിലൂടെ ഒറ്റപ്രസവത്തിൽ നാല് കുഞ്ഞുങ്ങളെ ലഭിച്ച സന്തോഷത്തിലാണ് അൽ വക്റ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ദമ്പതികൾ.
എച്ച്.എം.സിയുടെ അൽ വക്റ ആശുപത്രിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലാണ് വന്ധ്യത നിവാരണ ചികിത്സ വിജയകരമായി പൂർത്തിയാക്കി പൂർണ ആരോഗ്യത്തോടെ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മറ്റു കേന്ദ്രങ്ങളിൽ ചികിത്സ തേടിയതിന് ശേഷമാണ് ദമ്പതികൾ ഇവിടെയെത്തുന്നതെന്നും ചികിത്സ വിജയകരമായെന്നും വക്റ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവിയുമായ ഡോ. ലുൽവ അൽ അൻസാരി പറഞ്ഞു.
വക്റ ആശുപത്രിയിൽ 2022 ഫെബ്രുവരിയിലാണ് അസി. റീപ്രൊഡക്ഷൻ യൂനിറ്റ് സ്ഥാപിതമായത്. അതിന് ശേഷം ഇതാദ്യമായാണ് ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം ലഭിക്കുന്നതെന്ന് ഡോ. ലുൽവ അൽ അൻസാരി ചൂണ്ടിക്കാട്ടി. അമ്മയും നാല് കുഞ്ഞുങ്ങളും ആരോഗ്യത്തോടെ സുഖമായിരിക്കുന്നുവെന്നും അവർ പറഞ്ഞു.
അൽ വക്റ ആശുപത്രിയിലെ റീ പ്രൊഡക്ഷൻ യൂനിറ്റ് സ്ഥാപിതമായതിന് ശേഷം 446 പേരാണ് ഇവിടെ ചികിത്സ തേടിയത്. ഇക്കാലയളവിൽ നൂറിലധികം ഐ.വി.എഫ് ശ്രമങ്ങളാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.