വിവിധ കരാറുകളിൽ ഒപ്പുവെച്ച് ഖത്തർ -ഈജിപ്ത് ജോയന്റ് ഹയർ കമ്മിറ്റി യോഗം
text_fieldsഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദല്ലത്തി, അന്താരാഷ്ട്ര സഹകരണ കാര്യ സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് എന്നിലർ വിവിധ ധാരണപത്രങ്ങളിൽ ഒപ്പുവെക്കുന്നു
കെയ്റോ/ ദോഹ: വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ച് ഖത്തർ -ഈജിപ്ത് ജോയന്റ് ഹയർ കമ്മിറ്റിയുടെ ഏഴാമത് യോഗം ഈജിപത് നഗരമായ അൽ അലമൈനിൽ നടന്നു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദല്ലത്തി എന്നിവർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഖത്തറും ഈജിപ്തും തമ്മിലുള്ള സഹകരണവും അവ ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളും ചർച്ചയായി. സാമ്പത്തികം, നിക്ഷേപം, നയതന്ത്രം, ആരോഗ്യം, കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനമായി.
കസ്റ്റംസ് നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും കസ്റ്റംസ് നിയമലംഘനങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനുമുള്ള പരസ്പര സഹകരണത്തിനായുള്ള കരട് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കൂടാതെ, ഖത്തർ സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയും ഈജിപ്ത് സെൻട്രൽ ഓഡിറ്റിങ് ഓർഗനൈസേഷനും തമ്മിലുള്ള സഹകരണ ധാരണാപത്രം, ഖത്തർ ഫണ്ട് ഫോർ ഡെവലപ്പ്‌മെന്റും ഈജിപ്ത് ഏജൻസി ഓഫ് പാർട്ണർഷിപ്പ് ഫോർ ഡെവലപ്പ്‌മെന്റും തമ്മിലുള്ള ധാരണാപത്രം, ഈജിപ്തിലെ സോഹാഗ് ഗവർണറേറ്റിൽ ഹോസ്പിറ്റൽ നിർമിക്കുന്നതിനായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്പ്‌മെന്റും ഈജിപ്ത് ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള ഗ്രാൻഡ് കരാർ എന്നിവയിലും ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികൾ ഒപ്പുവെച്ചു.
ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെ നേതൃത്വത്തിൽ ഖത്തറും ഈജിപ്തും തമ്മിൽ സഹകരണത്തിലും നയതന്ത്ര ബന്ധങ്ങളിലുണ്ടായ ഗുണപരമായ പുരോഗതിയെ യോഗം പ്രശംസിച്ചു. കൂടാതെ വിവിധ പ്രാദേശിക -അന്തർദേശീയ വിഷയങ്ങളും വിശകലനം ചെയ്തു. ഫലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളെയും ഫലസ്തീൻ പ്രദേശങ്ങളുടെ ജനസംഖ്യാപരമോ ഭൂമിശാസ്ത്രപരമോ ആയി ഘടനയിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങളെയും ശക്തമായി എതിർത്തു.
ഹുർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ പ്രാധാന്യവും അന്താരാഷ്ട്ര വ്യാപാരത്തിനും കപ്പൽ ഗതാഗതത്തിനും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും യോഗം ഊന്നിപ്പറഞ്ഞു. യുദ്ധവും സൈനിക സംഘർഷവും അവസാനിപ്പിക്കുകയും ഗൾഫ് രാഷ്ട്രങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യുന്ന അന്തിമവും സുസ്ഥിരവുമായ ഒരു കരാറിലെത്താൻ ഇരു രാജ്യങ്ങളും തമ്മിൽ തുടർച്ചയായ ഏകോപനവും നയതന്ത്ര ശ്രമങ്ങളും തുടരേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

