സൗദിയിൽ നടന്ന ദാകർ കാർ റാലിയിൽ നാലാംവട്ടം കിരീടം ചൂടി നാസർ അൽ അതിയ്യ
text_fieldsദോഹ: മരുഭൂമിയിലെ കണ്ണെത്താ ദൂരത്തിൽ പരന്നുകിടക്കുന്ന മണൽകൂനകൾക്കും താഴ്വരകൾക്കും മുകളിൽ പൊടിപറത്തി, വേഗക്കുതിപ്പിനൊടുവിൽ വീണ്ടും വിജയകിരീടത്തിലേറി ഖത്തറിന്റെ സാഹസിക ഡ്രൈവർ നാസർ അൽ അതിയ്യ. സൗദി അറേബ്യ വേദിയായ ലോകപ്രശസ്ത ഡാക്കർ റാലിയിൽ നാലാം കിരീട നേട്ടവുമായി നാസർ അൽ അതിയ സാഹസിക പ്രിയർക്ക് വീണ്ടും സൂപ്പർ താരമായി മാറി. വാശിയേറിയ മത്സരത്തിൽ എതിരാളികളേക്കാൾ ബഹുദൂരം ലീഡ് നിലനിർത്തിയായിരുന്നു 51കാരൻ വെന്നിക്കൊടി പറത്തിയത്. 2011, 2015, 2019 സീസണുകളിൽ കിരീടമണിഞ്ഞ നാസർ അൽ അതിയ്യ, ഇക്കുറി ഫ്രാൻസിന്റെ ലോകചാമ്പ്യൻ ഡ്രൈവർ സെബാസ്റ്റ്യൻ ലോബിന്റെ വെല്ലുവിളികളെയും മറികടന്നുകൊണ്ട് അതിവേഗത്തിൽ ഫിനിഷ് ചെയ്തു. ഡെസേർട്ട് റാലികളിലെ അതിവേഗക്കാൻ എന്നതിനൊപ്പം, ഖത്തറിന്റെ ഒളിമ്പിക്സ് ഷൂട്ടിങ് മെഡലിസ്റ്റ് എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.
2012 ലണ്ടൻ ഒളിമ്പിക്സിൽ സീകീറ്റിൽ വെങ്കലം നേടിയ നാസർ അതിയ്യ, ഏഷ്യൻ ഗെയിംസിൽ രണ്ടു തവണ സ്വർണവും ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മൂന്നു തവണ സ്വർണം ഉൾപ്പെടെ അഞ്ചു മെഡലുകളും നേടിയിരുന്നു. ഇതിനു പുറമെയാണ് മരുഭൂമിയിലെ അതിസാഹസിക ഡ്രൈവിങ്ങിലും വെന്നിക്കൊടി പറത്തുന്നത്. 1972ലായിരുന്നു സഹാറ മരുഭൂമിയുടെ വന്യതയും സൗന്ദര്യവും ആസ്വദിച്ചുകൊണ്ടുള്ള പാരിസ്-ഡാക്കർ കാർ റാലിയുടെ തുടക്കം. പാരിസിൽ തുടങ്ങി സ്പെയിൻ, അൽജീരിയ, നൈജർ, മാലി തുടങ്ങിയ രാജ്യങ്ങൾ താണ്ടി സെനഗാളിലെ ദാകറിൽ ഫിനിഷ് ചെയ്യുന്ന സാഹസികതയുടെ വീറുറ്റ പോരാട്ടം. പിന്നീട് വിവിധ രാജ്യങ്ങളിലൂടെയായി മാറിമറിഞ്ഞ റൂട്ടുകൾ ലോകമെങ്ങുമുള്ള മരുഭൂ സഞ്ചാരികൾക്ക് പ്രിയമായി. ഒടുവിൽ 2008ലെ മൗറിത്വാനിയയിലെ ആഭ്യന്തര സംഘർഷത്തെ തുടർന്ന റദ്ദാക്കിയ റാലിക്ക് അടുത്ത 10 വർഷം തെക്കൻ അമേരിക്കയായിരുന്നു വേദി. ശേഷം, 2020 വേദി സൗദി അറേബ്യയിലേക്ക് മാറിയപ്പോഴും പേര് ദാകർ എന്നുതന്നെയായി നിലനിർത്തി.
സൗദി വേദിയായ ചാമ്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പിലാണ് നാസർ അൽ അതിയ്യ ജേതാവായത്. ജനുവരി ഒന്നിന് തുടങ്ങിയ ചാമ്പ്യൻഷിപ്പിൽ ഒരിക്കൽ പോലും മേധാവിത്വം കൈവിടാതെയാണ് ഖത്തർ ഡ്രൈവർ കുതിച്ചത്. വടക്കുപടിഞ്ഞാറൻ ഹെയ്ലിൽനിന്നും തുടങ്ങിയ റാലി വെള്ളിയാഴ്ചയാണ് ഫിനിഷിങ് പോയന്റായ ജിദ്ദയിൽ സമാപിച്ചത്. റിയാലും ബിശായും ഉൾപ്പെടെയുള്ള മേഖലകളിലെ മരുഭൂമിയും കുന്നുകളും കടന്നായിരുന്നു 12 ഘട്ടങ്ങളായുള്ള സാഹസിക കുതിപ്പ്. ഇതിനിടയിൽ ഒരു ദിനം വിശ്രമത്തിനും നൽകി. ഓരോ ദിവസവും 600 മുതൽ 700 വരെ കിലോമീറ്റർ ദൈർഘ്യമേറിയതായിരുന്നു യാത്രകൾ. അവസാന ദിനത്തിൽ ബിഷായിൽനിന്നും ജിദ്ദയിലേക്ക് 680 കി.മീ ദൂരവും താണ്ടിയായിരുന്നു ഫിനിഷിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.