ഖത്തറിലെ മ്യൂസിയങ്ങളുടെ പ്രവർത്തനം പഴയതുപോലെ; വിവിധ പ്രദർശനങ്ങൾ തുടരും
text_fieldsഖത്തർ ഇസ്ലാമിക് മ്യൂസിയം
ദോഹ: ലോകകപ്പിന്റെ ഭാഗമായി സന്ദർശകരുടെ സൗകര്യാർഥം സമയക്രമം മാറ്റിയ ഖത്തറിലെ മ്യൂസിയങ്ങളുടെ പ്രവർത്തനസമയം പുനഃക്രമീകരിച്ചു. കഴിഞ്ഞ ദിവസം മുതൽ സാധാരണ സമയത്തിലേക്കുതന്നെ പ്രവർത്തനം മാറ്റി. ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെയും വെള്ളിയാഴ്ചകളിൽ ഉച്ച 1.30 മുതൽ രാത്രി ഏഴുവരെയുമാണ് പ്രവേശനം അനുവദിക്കുക.
ലോകകപ്പ് വേളയിൽ ആഴ്ചയിൽ എല്ലാ ദിവസവും മ്യൂസിയങ്ങളുടെ പ്രവർത്തനം രാവിലെ 10 മുതൽ രാത്രി എട്ടുവരെയായി ക്രമീകരിച്ചിരുന്നു. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നായി ഖത്തറിലെത്തുന്ന സന്ദർശകരുടെ സൗകര്യം പരിഗണിച്ചായിരുന്നു ഈ ക്രമീകരണം. നാഷനൽ മ്യൂസിയം, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്, മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട് എന്നിവിടങ്ങൾ ഇനി പഴയതുപോലെതന്നെയാവും പ്രവർത്തനം.
ഒളിമ്പിക് മ്യൂസിയത്തിലെ വേൾഡ് ഓഫ് ഫുട്ബാൾ എക്സിബിഷിനിൽനിന്ന്
ഖത്തർ, ജി.സി.സി റസിഡൻറ്സ്, 16ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ, വൺ പാസ് കൈവശക്കാർ എന്നിവർക്ക് ഖത്തർ മ്യൂസിയംസിനു കീഴിലെ സ്ഥാപനങ്ങളിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. അതേസമയം, മറ്റു സന്ദർശകർക്ക് 100 റിയാലാണ് ടിക്കറ്റ് നിരക്ക്. ലോകകപ്പ് ആഘോഷവേളകൾ സമാപിച്ചെങ്കിലും ഖത്തർ മ്യൂസിയത്തിനു കീഴിലെ ഗാലറികൾ, പൈതൃക കേന്ദ്രങ്ങൾ എന്നിവ ലോകമെങ്ങുമുള്ള സന്ദർശകരെ സ്വാഗതം ചെയ്യുകയാണെന്ന് അധികൃതർ അറിയിപ്പിൽ വിശദീകരിച്ചു. നേരിട്ട് എത്തിയും ഓൺലൈൻ വഴി അപ്പോയ്ൻമെൻറ് ബുക്ക് ചെയ്തും സന്ദർശകർക്ക് പ്രവേശിക്കാവുന്നതാണ്.
ലോകകപ്പിന് മുന്നോടിയായി ആരംഭിച്ച വിവിധ പ്രദർശനങ്ങൾ മ്യൂസിയങ്ങളിലും ഗാലറികളിലും തുടരും. വൈവിധ്യമാർന്ന ചരിത്ര സ്മാരകങ്ങൾ ഒരുക്കിയാണ് കഴിഞ്ഞ ഒക്ടോബറിൽ ഇസ്ലാമിക് മ്യൂസിയം വീണ്ടും തുറന്നത്. ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ ആരംഭിച്ച ‘വേൾഡ് ഒാഫ് ഫുട്ബാൾ’ പ്രദർശനം ഏപ്രിൽ ഒന്നുവരെ തുടരും. കതാറയിലെ ഖത്തർ മ്യൂസിയംസ് ഗാലറിയിലെ ‘ലേബർ ഓഫ് ലൗ’ പ്രദർശനം ജനുവരി 28 വരെയും ലുസൈൽ മ്യൂസിയം അൽ റിവാഖിലെ ‘ടെയ്ൽസ് ഓഫ് കണക്ടഡ് വേൾഡ്’ പ്രദർശനം ഏപ്രിൽ ഒന്നുവരെയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

