കണ്ണുനട്ടുകാത്തിരിപ്പ്; ‘മുഗളേ അഅ്സം’ ഒരുങ്ങുന്നു
text_fieldsദോഹ: ആസ്വാദകർ കണ്ണുനട്ടുകാത്തിരിക്കുന്നു, വിഖ്യാത ക്ലാസിക് ചലച്ചിത്രം ‘മുഗളേ അഅ്സ’മിെൻറ സംഗീത നൃത്ത നാടകം കാണാൻ. ഖത്തര്‍ നാഷനല്‍ കണ്വെന്ഷന് സെൻററില്‍ ഈ മാസം 19, 20 തീയതികളിലാണ് പരിപാടി. ഇന്ത്യയില്‍നിന്നുള്ള ലോകോത്തര നാടകങ്ങളിലൊന്നാണിത്. നിരവധി പുരസ്കാരങ്ങളും ലോകത്താകമാനം 175 വമ്പന്‍ പ്രദര്‍ശനങ്ങളും നടത്തിയ ‘മുഗളേ അഅ്സം’ ഖത്തറിലും വന്‍ ഹിറ്റാകുമെന്ന് ഉറപ്പ്. ഖത്തർ ഇന്ത്യ സാംസ്കാരിക വര്‍ഷത്തിന് സമാപനം കുറിച്ചാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്. പ്രദര്‍ശനം ഖത്തറില്‍ ആദ്യമായാണ് നടത്തുന്നത്. ഇന്ത്യയിലും സിംഗപ്പൂരിലും ഒമാനിലും വന്‍ ഹിറ്റായിരുന്നു.
ഖത്തറിലെ രണ്ടു പ്രദര്‍ശനങ്ങള്‍ക്കും വലിയ അന്വേഷണങ്ങളും ടിക്കറ്റ് റിസര്വേഷനുകളുമാണ് ഉണ്ടാകുന്നതെന്നും സംഘാടകർ പറഞ്ഞു.വ്യത്യസ്ത രാജ്യങ്ങളിലുള്ളവരാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഖത്തരികളും അറബ് രാജ്യങ്ങളിലുള്ളവരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. യു.കെ, സൗത്ത് ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍നിന്നുള്ള പ്രവാസികളും ‘മുഗളേ അഅ്സം’ കാണാൻ താൽപര്യപ്പെടുന്നു. മികച്ച നാടകം, മികച്ച സംവിധായകന് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഏഴോളം ബ്രോഡ്വെ ലോക പുരസ്കാരം നേടിയ ‘മുഗളേ അഅ്സം’ നൃത്ത സംവിധാനം മയൂരി ഉപാധ്യായയുടേതാണ്. അഭിനേതാക്കള്‍ തല്‍സമയം പാടി അഭിനയിക്കുന്നുവെന്നതുമാണ് സംഗീത നൃത്ത നാടകത്തെ അവിസ്മരണീയമാക്കുന്നത്.
അഭിനേതാക്കള്‍ ഉള്‍പ്പെടെ 350തിൽ അധികം അണിയറ പ്രവര്‍ത്തകരാണ് ദോഹയിലേക്ക് എത്തുന്നത്. അരങ്ങില്‍ വര്‍ണങ്ങള്‍ നിറഞ്ഞ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്താന്‍ 200ൽ അധികം ലൈറ്റുകൾ ഉപയോഗിക്കും. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിെൻറ പിന്തുണയിലാണ് പരിപാടി. വൈകീട്ട് ഏഴു മുതല്‍ രാത്രി 10.30 വരെയാണ് പരിപാടി. 150 റിയാല്‍ മുതല്‍ 1,500 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ ക്യുടിക്കറ്റ്സ് ഖത്തറിെൻറ വെബ്സൈറ്റില്‍.
ചലച്ചിത്രത്തിെൻറ സംഗീത നൃത്ത നാടകരൂപം; 125 കലാകാരൻമാർ വേദിയിൽ
പ്രശസ്ത ഇന്ത്യന്‍ നാടകരചയിതാവായ ഫിറോസ് അബ്ബാസ് ഖാന് സംവിധാനം നിര്‍വഹിച്ച സംഗീത നാടകമാണ് ‘മുഗളേ അഅ്സം’. വലിയ സ്റ്റേജാണ് പരിപാടിക്കായി തയാറാക്കുന്നത്. പ്രശസ്ത വസ്ത്രാലങ്കാര പ്രതിഭ മനീഷ് മല്‍ഹോത്രയാണ് കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. പരിപാടി അവതരിപ്പിക്കുമ്പോള്‍ ഇംഗ്ലീഷ്, അറബി ഭാഷകളിലുള്ള സബ്ടൈറ്റിലുകള്‍ വേദിക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കും. മുഗള്‍ രാജാവ് അക്ബര്‍ ചക്രവര്‍ത്തിയുടെ മകന് സലീമിെൻറയും കൊട്ടാര നര്‍ത്തകിയായ അനാര്‍ക്കലിയുടെയും അനശ്വര പ്രണയമാണ് ഇതിവൃത്തം.
മനോഹരമായ പ്രണയ ഗാനങ്ങളാൽ അവിസ്മരണീയമായ ദൃശ്യവിരുന്നൊരുക്കിയാണ് ‘മുഗളേ അഅ്സം’ ലോക ക്ലാസിക്കുകളില്‍ ഇടം നേടിയത്. സിനിമയിലെ സംഭാഷണങ്ങളും സംഗീതവും പുതുതലമുറക്കുപോലും പരിചിതമാണ്. ‘മുഗളേ അഅ്സം’ വസ്ത്രശൈലിയും ഫാഷനും ഇന്ത്യയുടെ എത്നിക് ഫാഷന്‍ രംഗത്തെ അവിഭാജ്യ ഘടകങ്ങളിലൊന്നാണിന്ന്.
1960ല്‍ ഷാപൂരിജി പല്ലോജിയുടെ നിര്‍മാണത്തില്‍ എ. ആസിഫിെൻറ സംവിധാനത്തില്‍ ‘മുഗളേ അഅ്സം’ ചലച്ചിത്രമായിരുന്നു ആദ്യം പുറത്തിറങ്ങിയത്.
എക്കാലത്തെയും മികച്ച ക്ലാസിക് സിനിമയായിരുന്നു അത്. അഞ്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഫിറോസ് അബ്ബാസ് ഖാന് ‘മുഗളേ അഅ്സം’ സംഗീത നൃത്ത നാടകമായി അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.