ലുസൈലിൽ ഇനി വേഗപ്പോരാട്ടം
text_fieldsമോട്ടോ ജി.പി ഗ്രാൻഡ്പ്രീയിൽ മത്സരിക്കുന്ന ജോർജ് മാർട്ടിൻ, മാർക് മാർക്വസ്, അലക്സ് മാർക്വസ്, ഫ്രാൻസിസ്കോ എന്നിവർ ലുസൈലിൽ നടന്ന പ്രീ മാച്ച് വാർത്തസമ്മേളനത്തിനിടെ
ദോഹ: ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിലെ ട്രാക്ക് ഇനി മൂന്നു ദിനം മിന്നൽപിണർ കുതിപ്പിന് സാക്ഷിയാകും. ഫോർമുല വൺ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയമായ സർക്ക്യൂട്ടിൽ ഇത്തവണ ഇരുചക്രത്തിലേറി ചീറിപ്പായുന്ന മോട്ടോർ റേസുകാരുടെ പ്രകടനങ്ങൾ കാഴ്ചക്കാരെ കാത്തിരിക്കുന്നു.
ലോകമെങ്ങുമുള്ള മോട്ടോ റേസിങ് പ്രേമികളുടെ ഇഷ്ട ചാമ്പ്യൻഷിപ്പായ Moto GP Qatar Grand Prix ഇന്നു തുടക്കമാകും. കാഴ്ചക്കാരനെ മുൾമുനയിൽ നിർത്തുന്ന വേഗവുമായി ഇരുചക്രത്തിൽ റൈഡർമാർ കുതിക്കുമ്പോൾ ഗാലറിയിൽ അത് നെഞ്ചിടിപ്പിന്റെ നിമിഷവുമാകും.
മോട്ടോ ജി.പിയിലെ മുൻനിരക്കാരാണ് സീസണിലെ കിരീടപ്പോരാട്ടത്തിൽ ലീഡ് പിടിക്കാൻ ഖത്തറിലെത്തിയത്. നിലവിലെ ലോകചാമ്പ്യൻ ജോർജ് മാർട്ടിൻ, സീസണിൽ പോയന്റ് നിലയിൽ ലീഡ് ചെയ്യുന്ന സ്പാനിഷ് സഹോദരങ്ങളായ മാർക് മാർക്വസ്, അലക്സ് മാർക്വസ്, ഇറ്റലിയുടെ സൂപ്പർതാരം ഫ്രാൻസിസ്കോ ബഗ്നയ തുടങ്ങിയ താരങ്ങൾ മത്സരത്തിനിറങ്ങുമ്പോൾ ആരാധകർക്കും അതൊരു സവിശേഷ കാഴ്ചയാണ്. ആദ്യ മൂന്ന് മത്സരങ്ങളും നഷ്ടമായ ജോർജ് മാർട്ടിന്റെ സീസണിലെ ആദ്യമത്സരമാണ് ലുസൈലിലേത് എന്ന പ്രത്യേകതയുമുണ്ട്.
ലുസൈലിലെ 5.38 കിലോമീറ്റർ ട്രാക്കാണ് മത്സരങ്ങളുടെ വേദി. തായ്ലൻഡ്, അർജന്റീന, അമേരിക്ക ഗ്രാൻഡ്പ്രീകൾക്കു ശേഷമാണ് ഖത്തർ ഗ്രാൻഡ്പ്രീ അരങ്ങേറുന്നത്. ആദ്യ ദിനമായ വെള്ളിയാഴ്ച ഉച്ച 12.30ന് ലുസൈൽ സർക്യൂട്ട് ആരാധകർക്കായി തുറന്നുനൽകും. മത്സരത്തിനും ദിവസങ്ങൾക്ക് മുമ്പു തന്നെ വിവിധ ഫാൻ ആക്ടിവേഷൻ പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു.
മൂന്നു ദിനങ്ങളിൽ ആരാധകർക്ക് ആസ്വദിക്കാൻ മത്സരങ്ങൾക്ക് പുറമെ വിവിധ വിനോദ പരിപാടികൾക്കും വേദി ആതിഥ്യമൊരുക്കും. ഡി.ജെ, മ്യൂസിക്കൽ പരേഡ്,പരമ്പരാഗത വാദ്യോപകരണമായ ഊദ്, സാംസ്കാരിക പരിപാടികൾ എന്നിവ ഫാൻ സോണിൽ ആസ്വദിക്കാം.
ആരാധകർക്ക് ദോഹ മെട്രോ വഴി മത്സര വേദികളിലെത്താവുന്നതാണ്. ലുസൈൽ മെട്രോ സ്റ്റേഷനിൽനിന്നും എല്ലാ 15 മിനിറ്റിലും ഷട്ടിൽ സർവിസ് ബസുകൾ വഴി സർക്യൂട്ടിലെത്താവുന്നതാണ്. സ്വന്തം വാഹനങ്ങളിലെത്തുന്നവർക്ക് പാർക്കിങ് സൗകര്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

