രോഗികൾ കുറഞ്ഞാൽ കൂടുതൽ ഇളവുകൾ
text_fieldsദോഹ: രാജ്യത്ത് കോവിഡ് രോഗികൾ ഇനിയും കുറഞ്ഞാൽ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ അടുത്ത ഘട്ടം തുടങ്ങുമെന്ന് അധികൃതർ. കേസുകളിലെ ഗണ്യമായ കുറവ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻെറ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് വഴിയൊരുക്കുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനിയാണ് പറഞ്ഞത്. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മുൻകരുതലുകൾ പാലിക്കുന്നതിൽ ഖത്തർ ജനതയുടെ സഹകരണവും പ്രതിബദ്ധതയും വാക്സിനേഷനിലെ ഉയർന്ന നിരക്കും രാജ്യത്ത് കോവിഡ് കേസുകൾ കുറക്കുന്നതിൽ നിർണായകമായിട്ടുണ്ട്. വരും നാളുകളിൽ രോഗികൾ ഇനിയും കുറയും.
സർക്കാർ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരെല്ലാം രാജ്യത്ത് കോവിഡ് കേസുകൾ കുറക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ കോവിഡ് രോഗവുമായി ബന്ധപ്പെട്ട വലിയ അവബോധവും പരസ്പര സഹകരണവും പ്രതിദിനം കേസുകൾ കുറക്കുന്നതിൽ നിർണായകമാകുന്നുണ്ട്. ഇത് നിയന്ത്രണങ്ങൾ പിൻവലിക്കാൻ വഴിയൊരുക്കും. വാക്സിൻ കുത്തിവെപ്പ് വ്യാപകമായതോടെ രോഗവ്യാപനതോതും നന്നായി കുറഞ്ഞിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയിലെ 16 വയസ്സും അതിനു മുകളിലുമുള്ള 50.7 ശതമാനം പേരും ഇതിനകം രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ മുതിർന്നവരിലെ പകുതി പേരും രണ്ട് ഡോസും ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. രണ്ട് ഡോസും കഴിഞ്ഞ് 14 ദിവസം കഴിഞ്ഞവരെയാണ് ഇത്തരത്തിൽ പരിഗണിക്കുന്നത്. ഇതുവരെ ആകെ 2748452 ഡോസ് ആണ് നൽകിയിരിക്കുന്നത്. മുൻഗണനപ്പട്ടികയിലുള്ള 67.3 ശതമാനം പേരും വാക്സിൻ ഒരു ഡോസ് എങ്കിലും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 93.9 ശതമാനം പേരും ഒരു ഡോസ് എങ്കിലും എടുത്തു, ഇവരിൽത്തന്നെ 86.9 ശതമാനവും രണ്ടുഡോസും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മേയ് 28 മുതലാണ് നിയന്ത്രണങ്ങൾ നീക്കലിെൻറ ഒന്നാം ഘട്ടം തുടങ്ങിയത്. വാക്സിൻ എടുത്തവരെ മാത്രം പ്രവേശിപ്പിച്ച് ബാർബർ ഷോപ്പ്, ജിംനേഷ്യം, സിനിമ തിയറ്റർ, മസ്സാജ് പാർലറുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. കർവബസുകളും ദോഹ മെട്രോയും അടക്കമുള്ള പൊതുഗതാഗത സേവനങ്ങൾ വെള്ളി, ശനി അടക്കം എല്ലാ ദിവസവും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. സൂഖുകൾ വെള്ളി, ശനി ദിവസങ്ങളിലും തുറക്കുന്നുണ്ട്. 30 ശതമാനം ശേഷിയിൽ ഡ്രൈവിങ് സ്കൂളുകൾക്കും പ്രവർത്തിക്കാം. രാജ്യത്തെ സ്കൂളുകൾക്കും തുറന്നുപ്രവർത്തിക്കാം.
വാക്സിൻ എടുത്ത പത്തുപേർക്കുവരെ പൊതുസ്ഥലത്ത് ഒത്തുകൂടാം. അല്ലാത്തവർ ആണെങ്കിൽ അഞ്ചുപേർക്ക് വരെയാണ് ഒത്തുകൂടാൻ അനുമതിയുള്ളത്. അടച്ചിട്ട സ്ഥലങ്ങൾ, വീടുകൾ, മജ്ലിസുകൾ എന്നിവിടങ്ങളിൽ വാക്സിൻ എടുത്തവർ ആണെങ്കിൽ പരമാവധി അഞ്ചുപേർക്കും ഒത്തുകൂടാം. മൂന്ന് ആഴ്ചകൾ നീളുന്ന നാലു ഘട്ടങ്ങളായി എല്ലാ നിയന്ത്രണങ്ങളും നീക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ട നിയന്ത്രണങ്ങൾ നീക്കൽ ജൂൺ 18 മുതലും മൂന്നാംഘട്ടം ജൂൈല ഒമ്പതുമുതലും നാലാംഘട്ടം ജൂലൈ 30 മുതലുമാണ് നടപ്പാക്കിത്തുടങ്ങുക.
കോവിഡ്: പുതിയ രോഗികൾ 143
ദോഹ: രാജ്യത്ത് ഇന്നലെ പുതിയ കോവിഡ് രോഗികൾ 143 മാത്രം. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 574 ആയി. 58 വയസ്സുള്ളയാളാണ് ഇന്നലെ മരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. 54 പേർ വിദേശത്തു നിന്ന് തിരിച്ചെത്തിയവരുമാണ്. 178 പേർക്ക് ഇന്നലെ രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2406 ആണ്. ഇന്നലെ 18534 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 2067661 പേരെ പരിശോധിച്ചപ്പോൾ 219281 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 216301 പേർക്കാണ് രോഗമുക്തിയുണ്ടായത്. 167 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 90 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.