കെട്ടിട നിർമാണ മാലിന്യ സംസ്കരണത്തിൽ മാതൃകയായി അഷ്ഗാൽ; ദശലക്ഷക്കണക്കിന് ടൺ മാലിന്യങ്ങൾ പുനരുപയോഗിച്ചു
text_fieldsദോഹ: കെട്ടിട നിർമാണ മാലിന്യങ്ങളുടെ സംസ്കരണത്തിലും പുനരുപയോഗത്തിലും മികച്ച നേട്ടവുമായി ഖത്തർ പൊതുമരാമത്ത് വിഭാഗമായ 'അഷ്ഗാൽ'. 2022 മുതൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ദശലക്ഷക്കണക്കിന് ടൺ മാലിന്യങ്ങളാണ് അഷ്ഗാൽ വിജയകരമായി പുനരുപയോഗിച്ചത്.
ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാമത് നാഷണൽ ഡെവലപ്മെന്റ് സ്ട്രാറ്റജി എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാനും 'സർക്കുലർ ഇക്കോണമി' തത്വങ്ങൾ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിച്ചതായി അഷ്ഗാൽ പ്രസ്താവനയിൽ വ്യക്തമാക്കി. മാലിന്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിനുമായി പ്രത്യേക സംയോജിത സംവിധാനമാണ് പദ്ധതി പ്രദേശങ്ങളിൽ ഉപയോഗപ്പെടുത്തിയത്.
പദ്ധതി പ്രദേശങ്ങളിൽനിന്ന് മാറ്റിയ ഏകദേശം 25 ലക്ഷം ക്യുബിക് മീറ്റർ ഖനന അവശിഷ്ടങ്ങൾ ഖത്തർ പ്രൈമറി മെറ്റീരിയൽസ് കമ്പനിയുടെ റീസൈക്ലിങ് കേന്ദ്രങ്ങളിലേക്ക് മാറ്റി പുനരുപയോഗിച്ചു. മൂന്നു ലക്ഷത്തിലധികം ടൺ കെട്ടിട നിർമാണ -പൊളിക്കൽ മാലിന്യങ്ങളാണ് ഇക്കാലയളവിൽ വിജയകരമായി റീസൈക്കിൾ ചെയ്തത്. നിർമാണ സ്ഥലങ്ങളിൽ വച്ച് തന്നെ 80,000 ടൺ തടി അവശിഷ്ടങ്ങൾ വീണ്ടും ഉപയോഗപ്രദമാക്കി.
7,000 ടൺ പ്ലാസ്റ്റിക്, 3,000 ടൺ പേപ്പർ, 1,000 ടൺ സ്‌ക്രാപ്പ് മെറ്റൽ എന്നിവ അംഗീകൃത റീസൈക്ലിങ് കേന്ദ്രങ്ങളിലേക്ക് കൈമാറി. വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച 8,000 ടൺ ഭക്ഷണ അവശിഷ്ടങ്ങൾ ജൈവവളമാക്കിയും മറ്റ് രീതികളിലൂടെയും പുനരുപയോഗിക്കുകയും ചെയ്തു. ഏകോപിപ്പിച്ച മാലിന്യ സംസ്കരണ സംവിധാനത്തിലൂടെ പരിസ്ഥിതി ആഘാതം കുറയ്ക്കാനും വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാനും സാധിച്ചത് രാജ്യത്തെ പരിസ്ഥിതി സുസ്ഥിരതാ യാത്രയിലെ നിർണായക മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

