നിയമവിധേയമാവാം; ഒരു മാസം കൂടി സമയം
text_fieldsആഭ്യന്തര മന്ത്രാലയം സർച് ആൻഡ് ഫോളോഅപ് വിഭാഗം ഉദ്യോഗസ്ഥർ വിവിധ കമ്യൂണിറ്റി നേതാക്കളുമായി ആശയ വിനിമയം നടത്തുന്നു
ദോഹ: ഖത്തറിെല എന്‍ട്രി, എക്സിറ്റ് നിയമവ്യവസ്ഥകള്‍ ലംഘിച്ച പ്രവാസികൾക്ക്, നടപടിക്രമങ്ങൾ നിയമവിധേയമാക്കുന്നതിന് ഒരു മാസം കൂടി കാലാവധി. ഒക്ടോബർ പത്തിന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഗ്രേസ് പീരിയഡ് ഡിസംബർ 31ന് അവസാനിക്കാനിരിക്കെ നിരവധി പേരാണ് അവസരം ഉപയോഗിച്ചത്. ഇനിയും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർ നിശ്ചിത കാലാവധിക്ക് മുമ്പു തന്നെ അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ നിർദേശിക്കുന്നു. ഗ്രേസ് പീരിയഡ് കാലാവധിയിലെ നടപടി ക്രമങ്ങൾ അറിയാനും മനസ്സിലാക്കാനുമായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സർച് ആൻഡ് ഫോളോഅപ് ഡിപ്പാർട്മെൻറ് കാര്യാലയം സന്ദർശിച്ച ഖത്തറിലെ വിവിധ രാജ്യങ്ങളുടെ കമ്യൂണിറ്റി നേതാക്കളുമായുള്ള ആശയവിനിമയത്തിലാണ് അധികൃതർ വ്യക്തമാക്കിയത്. എസ്.എഫ്.ഡി ഒാഫിസർ ക്യാപ്റ്റൻ കമാൽ താഹിർ അൽ തൈരി, യൂനിഫൈഡ് സർവിസ് വിഭാഗം ഓഫിസർ ക്യാപ്റ്റൻ മുഹമ്മദ് അൽ റാഷിദ് എന്നിവർ നടപടി ക്രമങ്ങൾ വിശദീകരിച്ചു.
പാഴാക്കരുത് ഈ അവസരം
യൂനിഫൈഡ് സർവിസ് ഡിപ്പാർട്മെൻറിനു കീഴിൽ ഉമ്മു സലാല്‍, ഉമ്മു സുനൈം (ഇൻഡസ്ട്രിയൽ എരിയ), മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ വഴി അനധികൃതമായി രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കാമെന്ന് ക്യാപ്റ്റൻ മുഹമ്മദ് അൽ റാഷിദ് പറഞ്ഞു. ആർ.പി കാലാവധി കഴിഞ്ഞ് 90 ദിവസം പിന്നിടുകയും, തൊഴിലുടമയുടെ പരാതി നിലനിൽക്കുകയും ചെയ്യുന്ന വ്യക്തിക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ യൂനിഫൈഡ് സർവിസ് ഡിപ്പാർട്മെൻറിെൻറ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
എസ്.എഫ്.ഡി ഒാഫിസർ ക്യാപ്റ്റൻ കമാൽ താഹിർ അൽ തൈരി, ക്യാപ്റ്റൻ മുഹമ്മദ് അൽ റാഷിദ്
വർക് വിസയിലെത്തി 90 ദിവസത്തിനുള്ളിൽ ആർ.പി എടുക്കാത്തവരും, തൊഴിലുടമ മാറാൻ പരാതിപ്പെടുകയും ചെയ്ത കേസുകളിൽ ഖത്തറിൽ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്റ്റാറ്റസ് നിയമവിധേയമാക്കിയ ശേഷം, തൊഴിൽ വകുപ്പിൽ നിന്നും പുതിയ സ്ഥാപനം വഴി അംഗീകാരം നേടേണ്ടതാണ്. എന്നാൽ, ഗ്രേസ് പീരിയഡ് പ്രഖ്യാപനത്തിന് മുമ്പ് പരാതി നൽകിയ കേസുകൾ മാത്രമേ ഈ ഓപ്ഷന് സ്വീകരിക്കൂവെന്നും ക്യാപ്റ്റൻ മുഹമ്മദ് അൽ റാഷിദ് പറഞ്ഞു.
രണ്ട് മിനിറ്റിൽ നടപടികൾ
നടപടി ക്രമങ്ങൾ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിെൻറ അഞ്ച് സർവിസ് സെൻററുകൾ വഴിയും ഗ്രേസ് പീരിയഡ് ഉപയോഗപ്പെടുത്താനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം കേന്ദ്രത്തിൽ നൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധന പൂർത്തിയാക്കി, തൊഴിൽ വിഭാഗത്തിലേക്ക് കൈമാറും. രണ്ട് മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാവും. സാധാരണ കേസുകളിൽ അഞ്ചു പ്രവൃത്തി ദിവസത്തിനുള്ളിൽ തൊഴിൽ മന്ത്രാലയത്തിെൻറ നടപടികൾ പൂർത്തിയാക്കും. അപേക്ഷ ഫോറം ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ടെക്നിക്കൽ അഫയേഴ്സ് ഉദ്യോഗസ്ഥൻ ലഫ്. അഹ്മദ് ഗുറാബ് അൽ മർറി സർച് ആൻഡ് ഫോളോ അപ് ഡിപ്പാർട്മെൻറിെൻറ പ്രവർത്തനങ്ങൾ കമ്യൂണിറ്റി നേതാക്കൾക്ക് പരിചയപ്പെടുത്തി. അനധികൃത താമസക്കാർക്ക് പാസ്പോർട്ടും, ഓപൺ ട്രാവൽ ടിക്കറ്റുമായി കേന്ദ്രത്തിലെത്തിയാൽ, മൂന്ന് മിനിറ്റിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും.
ഓഫിസ് പ്രവർത്തന സമയം
ഉമ്മു സലാല്‍, ഉമ്മു സുനൈം (ഇൻഡസ്ട്രിയൽ എരിയ), മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ ഓഫിസുകൾ ഞായർ മുതൽ വ്യാഴം വരെ ഉച്ചക്ക് ഒരു മണിമുതൽ ആറു വരെ പ്രവർത്തിക്കും. ഡിസംബർ 31 വരെ ഈ ഗ്രേസ് പീരിയഡ് ഉപയോഗപ്പെടുത്താം.
ഈ അവസരം ആർക്കൊക്കെ
റസിഡൻറ് പെർമിറ്റ് ഇല്ലാത്തവരും, ആർ.പിയുടെ കാലാവധി കഴിഞ്ഞ് 90 ദിവസം പൂർത്തിയാക്കിയിട്ടും പുതുക്കാത്തവരും തൊഴിൽ ദാതാവിെൻറ പരാതിയില്ലെങ്കിൽ അവസരം ഉപയോഗപ്പെടുത്തി നിയമവിധേയമാവാം. തൊഴിലുടമയുടെ പരാതിയുള്ളവർക്ക്, കേസ് ഫയൽ ചെയ്ത് 30 ദിവസത്തിനുള്ളിലാണെങ്കിൽ എസ്.എഫ്.ഡിയിലെത്തി നിയമ നടപടികളൊന്നുമില്ലാതെ തന്നെ രാജ്യത്തേക്ക് മടങ്ങാവുന്നതാണ്. ഇവർക്ക് മറ്റു വിസകളിൽ തിരികെ ഖത്തറിലെത്തുന്നതിന് തടസ്സമുണ്ടായിരിക്കില്ല. കുടുംബ വിസയിലും, സന്ദർശക വിസയിലും കാലാവധി കഴിഞ്ഞവർക്ക് അവസരം ഉപയോഗപ്പെടുത്താം.
തൊഴിലുടമയിൽ നിന്നും ഒളിച്ചോടി നിയമലംഘനം നടത്തിയ വിദേശികൾ, പരാതി ഫയൽ ചെയ്ത് 30 ദിവസം പിന്നിട്ടവരാണെങ്കിലും എസ്.എഫ്.ഡിയിലെത്തി നാട്ടിലേക്ക് മടങ്ങാം. എന്നാൽ, ഈ വിഭാഗം ഖത്തറിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ മതിയായ നഷ്ടപരിഹാരം ഉൾപ്പെടെ നിയമപരമായ ബാധ്യതകൾ തീർക്കണം. ആർ.പി റദ്ദാക്കി, 90 ദിവസം കഴിഞ്ഞ പ്രവാസികൾക്ക് നിയമപരമായ പിഴത്തുക അടച്ചു തീർപ്പാക്കിയ ശേഷം രാജ്യത്ത് തിരികെ പ്രവേശിക്കാൻ അനുവാദം നൽകും.
ഇതിനു പുറമെ, 18 വയസ്സിന് താഴെ പ്രായമുള്ളവരാണെങ്കിൽ അനധികൃത താമസക്കാരെങ്കിൽ, നിയമ നടിപടികളോ മറ്റോ നേരിടേണ്ടിവരില്ല. ഇവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നതിലും വിലക്കുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

