സമുദ്രാതിർത്തി ലംഘിച്ച മലയാളി മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്തി
text_fieldsവ്യാഴാഴ്ച നാട്ടിൽ മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികൾ
തിരുവനന്തപുരം സ്വദേശികളായ മൂന്നുപേർ വ്യാഴാഴ്ച നാട്ടിലെത്തി
ദോഹ: സമുദ്രാതിർത്തി ലംഘിച്ചതിന് ഖത്തറിൽ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്നുപേർ വ്യാഴാഴ്ച നാട്ടിൽ തിരിച്ചെത്തി.
തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയന് ക്രിസ്റ്റഫര്‍ (36), അരുണ്‍ (22), അടിമലത്തുറ സ്വദേശി മൈക്കല്‍ സെല്വദാസന് (34) എന്നിവരാണ് വ്യാഴാഴ്ച വൈകീട്ടോടെ നാട്ടിൽ മടങ്ങിയെത്തിയത്. കഴിഞ്ഞ ഡിസംബർ 19ന് മത്സ്യബന്ധനത്തിനായി ഇറാനിലെത്തിയ ആറംഗ സംഘമാണ് ജൂൺ മൂന്നിന് സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് ഖത്തർ തീരസംരക്ഷണ സേനയുടെ പിടിയിലായത്.
തുടർന്ന് നോർക്ക ഖത്തറിലെയും ഇറാനിലെയും ഇന്ത്യൻ എംബസികൾ വഴി നടത്തിയ ഇടപെടലിനെ തുടർന്ന് മോചനം സാധ്യമാവുകയായിരുന്നു.
ആറംഗ സംഘത്തിലെ രതീഷ്, സെല്‍വം എന്നിവർ രണ്ടു ദിവസം മുമ്പ് നാട്ടിൽ മടങ്ങിയെത്തി. കോവിഡ് പോസിറ്റിവായി ഖത്തറിൽ ക്വാറന്റീനിൽ കഴിയുന്ന ബേസിൽ വൈകാതെ നാട്ടിൽ മടങ്ങിയെത്തുമെന്ന് നോർക്ക് റൂട്ട് പി.ആർ.ഒ നാഫി മുഹമ്മദ് അറിയിച്ചു. ബുധനാഴ്ച രാത്രി ദോഹയിൽനിന്ന് പുറപ്പെട്ട മൂന്നുപേർ മുംബൈ വഴിയാണ് നാട്ടിലേക്ക് മടങ്ങിയത്.
വ്യാഴാഴ്ച പുലർച്ച മുംബൈയിൽ നോർക്ക് ഡെവലപ്മെന്റ് ഓഫിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. ഉച്ച കഴിഞ്ഞുള്ള വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ ഇവരെ നോർക്ക ഉദ്യോഗസ്ഥർ സ്വീകരിച്ചു. ഇറാൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തവേ ശക്തമായ കാറ്റിൽപെട്ടാണ് ഇവർ സഞ്ചരിച്ച ബോട്ട് സമുദ്രാതിർത്തി ലംഘിച്ച് ഖത്തറിന്റെ നിയന്ത്രണ മേഖലയിൽ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

