യു.എസ്-ഇറാൻ സംഘർഷം; നയതന്ത്ര നീക്കങ്ങൾ സജീവം -മാജിദ് അൽ അൻസാരി
text_fieldsവാർത്താ സമ്മേളനത്തിൽ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി സംസാരിക്കുന്നു
ദോഹ: ഹുർമുസ് കടലിടുക്കിലെ ഗതാഗതവും സ്ഥിതിഗതികളും സാധാരണ നിലയിലാകണം എന്നതാണ് ഖത്തറിന്റെ നിലപാടെന്ന് വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി. പ്രതിവാര വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര നീക്കങ്ങൾ സജീവമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ സുഗമമാക്കുന്നതിനും നിർദേശങ്ങൾ കൈമാറുന്നതിനുമായി മധ്യസ്ഥ രാജ്യങ്ങൾ സംയുക്തമായി പ്രവർത്തിച്ചു വരികയാണ്. എപ്പോൾ കരാറിലെത്താനാകുമെന്ന് കൃത്യമായ സമയപരിധി പറയാനാകില്ല. അതേസമയം, എത്രയും വേഗം ഒരു ധാരണയിൽ എത്താനാകുമെന്നാണ് പ്രതീക്ഷ. മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനും ചർച്ചകളുടെ വാതിലുകൾ വീണ്ടും തുറക്കാനുമാണ് മധ്യസ്ഥരുടെ ശ്രമം.
അന്താരാഷ്ട്ര കപ്പൽ പാതയായ ഹുർമുസ് കടലിടുക്ക് തുറന്നുകൊടുക്കുകയും നയതന്ത്ര ചർച്ചകളിലേക്ക് തിരികെ വരികയുമാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഒമാനും പാകിസ്താനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒമാൻ നിർണായക ഇടപെടലുകളാണ് നടത്തുന്നത്. മേഖലയിൽ തർക്കങ്ങൽ പരഹരിക്കാൻ പങ്കാളിത്ത രാജ്യങ്ങളുമായി ചേർന്ന് ഖത്തർ തുടർന്നും നയതന്ത്ര നീക്കങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

