നോർത്ത് പറവൂർ- 1982; വോട്ടിങ് മെഷീൻ അരങ്ങേറിയ തെരഞ്ഞെടുപ്പ്
text_fieldsലോക്സഭയിലേക്കാകട്ടെ നിയമസഭയിലേക്കാകട്ടെ പഞ്ചായത്തിലേക്കാകട്ടെ നാട്ടിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ സ്വന്തം ജീവിതത്തിന്റെ ഓർമകളുടെ ഈടുവെപ്പുകളായി കൊണ്ടുനടക്കുന്ന ഒരു ജനതയുണ്ടെങ്കിൽ അതു മലയാളികളാണ്. സ്വന്തം നാട്ടിലെ പൂരം പോലെ, ഉറൂസ് പോലെ, പള്ളിപ്പെരുന്നാൾ പോലെ ഏറ്റവും നൊസ്റ്റാൾജിയ നിറഞ്ഞ ഒന്നാണ് മലയാളിക്ക് തെരഞ്ഞെടുപ്പുകളും. ഇത്രയധികം രാഷ്ട്രീയപ്രബുദ്ധതയുള്ള ഒരു ജനത ഇന്ത്യയിൽ വേറെയില്ല എന്നു മലയാളി രേഖപ്പെടുത്തുന്നതും ഇങ്ങനെയൊക്കെയാണ്. ഈ ഞാനും വ്യത്യസ്തനല്ല. സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതു മുതൽ വോട്ടിങ് കഴിഞ്ഞ് ഫലപ്രഖ്യാപനം നടക്കുന്നതുവരെ എന്റെ ജീവിതത്തിന്റെ മുഴുവൻ സമയവും നിർണയിക്കുന്നത് തെരഞ്ഞെടുപ്പും അതിനോടനുബന്ധിച്ച് നടക്കുന്ന ചർച്ചകളും പ്രവർത്തനങ്ങളുമാണ്. ഒരുവേള പ്രബുദ്ധരായ മലയാളികളിൽ ഒരാൾ എന്നനിലയിൽ എന്നെ ഞാൻ അടയാളപ്പെടുത്തുന്നതുകൂടി ഇങ്ങനെയൊക്കെയാവാം.
തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എന്റെ ഓർമകൾ പിന്നോട്ടുപോയി നിൽക്കുന്നത് 1980ലെയും 1982ലെയും തെരഞ്ഞെടുപ്പുകളിലാണ്. ഞാനന്നു പ്രൈമറി സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ്. രാഷ്ട്രീയം എന്തെന്നറിയില്ല. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ മണ്ഡലത്തിൽ പെടുന്ന എന്റെ നാട്ടിലെ ശിവൻ ചേട്ടന്റെ ബാർബർ ഷോപ്പിൽ 1980ലെ ഇലക്ഷൻ കഴിഞ്ഞ് രൂപവത്കരിച്ച നായനാർ സർക്കാറിലെ മുഴുവൻ മന്ത്രിമാരുടെയും ചിത്രം ഒരു ചുവന്ന പോസ്റ്ററായി തൂങ്ങിക്കിടക്കുന്നത് ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. അന്നാ ബാർബർ ഷോപ്പിൽ ഘോരഘോരം നടന്ന രാഷ്ട്രീയ ചർച്ചകൾ എന്താണെന്നു കൃത്യമായി മനസ്സിലാകാതെ കേട്ടിരുന്നത് എനിക്കിന്നും ഓർമയുണ്ട്. ഒരുവേള മുതിർന്ന എന്റെ ഇന്നത്തെ അടിയുറച്ച രാഷ്ട്രീയബോധം രൂപംകൊണ്ടുതുടങ്ങിയത് ആ ബാർബർ ഷോപ്പിൽ നടന്ന അന്നത്തെ ചർച്ചകളിൽ നിന്നാകാം. ആ ഇലക്ഷനിൽ പറവൂരിൽനിന്ന് വിജയിച്ചത് പിൽക്കാലത്ത് തൃശൂർ എം.പിയായ കോൺഗ്രസിലെ എ.സി ജോസാണ്. അദ്ദേഹം അത്തവണ നിയമസഭ സ്പീക്കർ ആവുകയും നായനാർ സർക്കാർ വീണ് തുടർന്നുവന്ന കരുണാകരൻ സർക്കാർ 1982ൽ വീഴുന്നതുവരെ സ്പീക്കറായി തുടരുകയും ചെയ്തു. ആ സമയത്ത് ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കാസ്റ്റിങ് വോട്ട് ചെയ്ത സ്പീക്കർ എന്ന പേരും എ.സി. ജോസിനു ലഭിക്കുകയുണ്ടായി.
പിന്നീടാണ് 1982 മേയിൽ എനിക്ക് കുറച്ചുകൂടി ഓർമ തെളിഞ്ഞ വലിയ തെരഞ്ഞെടുപ്പ് കേരള നിയമസഭയിലേക്കു നടക്കുന്നത്. പറവൂർ നിയോജക മണ്ഡലത്തിൽ അത്തവണ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ബാലറ്റ് മെഷീൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിച്ചത് ആ തെരഞ്ഞെടുപ്പിലാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സാമ്പിളുമായി ബൂത്ത് ഏജന്റുമാർ വീടുവീടാന്തരം നടന്ന് അതിന്റെ പ്രവർത്തനം എല്ലാവരെയും പരിചയപ്പെടുത്തുന്നത് എനിക്കിന്നും ഓർമയുണ്ട്. സി.പി.ഐയുടെ എൻ. ശിവൻപിള്ളയും എ.സി ജോസും തമ്മിലായിരുന്നു മത്സരം. അന്ന് വോട്ടുചെയ്തു കഴിഞ്ഞ അച്ഛൻ വീട്ടിൽ വന്ന്, ശിവൻ പിള്ളക്ക് വോട്ട് ചെയ്തപ്പോൾ ലൈറ്റുകൾ കത്തിയതും ബീപ് ശബ്ദം കേട്ടതുമെല്ലാം വിശദമായി പറയുന്നത് ഇന്നലെയെന്നപോലെ മനസ്സിൽ തങ്ങിനിൽക്കുന്നു. 5000ത്തിൽ അധികം വോട്ടിന് ശിവൻപിള്ള വിജയിച്ച ആ തിരഞ്ഞെടുപ്പ് പിന്നീട് വോട്ടിങ് യന്ത്രം തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമല്ല എന്ന കാരണത്താൽ ഹൈകോടതി റദ്ദാക്കി. പിന്നീടു നടന്ന ബൈ ഇലക്ഷൻ കൂടുതൽ ഓർമകളാണ് സമ്മാനിക്കുന്നത്. ഞങ്ങളുടെ കുഗ്രാമത്തിലെ കവലകളിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ വന്ന് ഹിന്ദിയിൽ പ്രസംഗിച്ചത് ഒന്നും മനസ്സിലാവാതെ ആളുകൾ കേട്ടിരുന്നു. പിൽക്കാലത്ത് കേരള ഗവർണർ ആയ രാം ദുലാരി സിൻഹ പള്ളിക്കവലയിൽ പ്രസംഗിച്ചപ്പോൾ അപ്പുറത്തെ വീട്ടിലെ രാജമ്മ ചേച്ചി കവലയിൽ സിംഹം പ്രസംഗിക്കുന്നു എന്നു വന്നുപറഞ്ഞു. അതിലേറെ ഓർമയാണ് നാലു കിലോമീറ്ററോളം ഞങ്ങൾ എല്ലാവരും കൂട്ടം ചേർന്ന് നടന്നു പോയി കൈതാരം ജങ്ഷനിൽ എം.വി. രാഘവൻ നടത്തിയ തീപ്പൊരി പ്രസംഗം കേട്ടത്. കുറച്ചെങ്കിലും എനിക്കു മനസ്സിലായ ആദ്യത്തെ രാഷ്ട്രീയ പ്രസംഗമായിരുന്നു അത്. അന്നു തുടങ്ങിയ രാഷ്ട്രീയ പഠനമാണ്. ഇന്നും അവസാനിച്ചിട്ടില്ല. ഇനി അവസാനിക്കുമെന്ന് തോന്നുന്നുമില്ല. ആദ്യമായി വോട്ടു ചെയ്തത് 1989ലെ ഇലക്ഷനിലാണ്. അതിനുശേഷം ഇന്നുവരെ ഒരു തെരഞ്ഞെടുപ്പിൽ പോലും വോട്ട് ചെയ്യുന്നത് മുടക്കിയിട്ടില്ല. ഇത്തവണയും അത് മുടക്കാൻ ഉദ്ദേശ്യമില്ല. 26ാം തീയതി വോട്ട് ചെയ്യാൻ ഞാനും നാട്ടിൽ ഉണ്ടാവും. ഇതുവരെ ഇല്ലാത്തവിധം ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിനെത്തന്നെ ഭീഷണിയിൽ നിർത്തുന്ന ഒരു സാഹചര്യത്തിലാണ്. തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽക്കൂടി പണം കൊടുത്ത് തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുളുപ്പുമില്ലാതെ വിലയ്ക്കെടുക്കാമെന്ന് നിരന്തരമായി ചിലർ തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ്, ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ പണം കൊടുത്തു വാങ്ങാൻ കഴിയില്ല എന്നുറപ്പുള്ള സ്ഥാനാർഥിക്ക് എന്റെ വോട്ട് രേഖപ്പെടുത്തുക എന്ന കർമം ജനാധിപത്യ വിശ്വാസിയായ ഞാൻ നിർവഹിക്കേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് ഇത്തവണയും എന്റെ വോട്ട് ഞാൻ രേഖപ്പെടുത്തുമെന്ന ഉറച്ച തീരുമാനത്തിൽ എത്തിച്ചേർന്നത്. ഇന്ത്യൻ ജനാധിപത്യം വിജയിക്കും എന്ന ദൃഢ വിശ്വാസക്കാരനാണു ഞാൻ. എന്നാലാവുന്ന വിധം അതു നിലനിർത്താനുള്ള എല്ലാ ശ്രമവും നടത്തുകയും ചെയ്യും.
(ഖത്തർ സംസ്കൃതി അംഗവും ചെറുകഥാകൃത്തുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.