മന്ത്രിസഭാ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ: സ്വകാര്യമേഖലയിലും ഇനി 20 ശതമാനം ജീവനക്കാർ മാത്രം
text_fieldsദോഹ: രാജ്യത്തെ സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ 80 ശതമാനം ജീവനക്കാരും ഇന്നുമുതൽ വീട്ടിലിരുന്ന് ജോലി ചെയ്യണം. ബാ ക്കിയുള്ള ജീവനക്കാരുടെ പ്രവൃത്തി സമയം രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്നുവരെയാക്കണം. ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ഫാർമസികൾ, ഡെലിവറി ഓർഡറുകൾ സ്വീകരിക്കുന്ന റെസ്റ്റോറൻറുകൾ എന്നിവക്ക് ഇത് ബാധകമല്ല. ഈ തീരുമാനത്തിൽ നിന്നും ഒഴിവാക്കേണ്ട മറ്റു മേഖലകൾ പിന്നീട് വാണിജ്യ മന്ത്രാലവുമായി ചർച്ച ചെയ്ത് തീരുമാനിക്കും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫറൻസ് വഴിയുള്ള മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായ ക്രമീകരണം രണ്ടാഴ്ചത്തേക്കാണ്. നിലവിൽ സർക്കാർ ഓഫിസുകളിൽ 20 ശതമാനം ജീവനക്കാർ മാത്രമേ ഉള്ളൂ. ബാക്കിയുള്ളവർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. സർക്കാർ മേഖലയിലെ പ്രവൃത്തി സമയവും രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്നുവരെയാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ക്ലീനിങ്, ഹോസ്പിറ്റാലിറ്റി കമ്പനികൾ നൽകുന്ന ഹോം ക്ലീനിങ് സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.
ബസുകളിൽ കൊണ്ട് പോകുന്ന തൊഴിലാളികളുടെ എണ്ണം പകുതിയാക്കണം. ഒരു ബസിൽ കൊള്ളാവുന്നതിൻെറ പകുതി ആളുകളെ മാത്രമേ ഇത്തരത്തിൽ കൊണ്ടുപോകാൻ പാടുള്ളൂ. ആവശ്യമായ മുൻകരുതലുകളെടുത്തായിരിക്കണം യാത്ര.തൊഴിലാളികളുടെയും ജീവനക്കാരുടെയും യോഗങ്ങൾ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചായിരിക്കണം. അതേസമയം, ഇത് അപ്രായോഗികമാണെങ്കിൽ മാത്രം അഞ്ച് പേരിൽ കൂടാതെ ആരോഗ്യ മന്ത്രാലയത്തിെൻറ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്ഥാപനങ്ങളുടെ വിവിധ യോഗങ്ങൾ നടത്തേണ്ടത്. ഭക്ഷ്യ കേന്ദ്രങ്ങളിലും ഔട്ട്ലെറ്റുകളിലും വാണിജ്യ മന്ത്രാലയം പരിശോധന കൂടുതൽ കർശനമാക്കും. മന്ത്രാലയത്തിെൻറ നിയമ നിർദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ചും നിലവിലെ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്ന സാമൂഹികഅകലം പാലിക്കുന്നുണ്ടോ എന്നത് സംബന്ധിച്ചും പരിശോധന നടത്തും.
യോഗത്തിന് ശേഷം നീതിന്യായ മന്ത്രിയും ഇടക്കാല ക്യാബിനറ്റ് സഹമന്ത്രിയുമായ ഡോ. ഇസ്സ ബിൻ സഅദ് അൽ ജഫാലി അൽ നുഐമി മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിട്ടു. കൊറോണ വൈറസ് (കോവിഡ്–19) വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗത്തെ പ്രതിരോധിക്കുന്നതും വ്യാപനം കുറക്കുന്നതുമടക്കമുള്ള ഏറ്റവും പുതിയ വിവരങ്ങൾ പൊതുജനാരോഗ്യ മന്ത്രി യോഗത്തിൽ വിശദമാക്കി. രോഗ പ്രതിരോധത്തിനും വ്യാപനം കുറക്കുന്നതിനുമാവശ്യമായ എല്ലാ മുൻകരുതൽ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് മന്ത്രിസഭ വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലുള്ള നിയമഭേദഗതികളും വിഷയങ്ങളും മന്ത്രിസഭാ യോഗം പരിശോധിച്ച് ആവശ്യമായ നിർദേശങ്ങളോടെ ബന്ധപ്പെട്ട അതോറിറ്റികളിലേക്ക് കൈമാറാൻ തീരുമാനിക്കുകയും ചെയ്തു.
പുതിയ തീരുമാനത്തിൽ നിന്നും ഒഴിവാകുന്നവ
1– സൈനിക മേഖല
2– സുരക്ഷാ മേഖല
3– വിദേശകാര്യ മന്ത്രാലയവും നയതന്ത്ര മേഖലയും
4– ആരോഗ്യ മേഖല
5– എണ്ണ, പ്രകൃതി വാതക മേഖല
6– സർക്കാർ ഏജൻസികളിലെ പ്രധാനപ്പെട്ട ജീവനക്കാർ.
7– പ്രധാന സർക്കാർ പദ്ധതികളിലെ തൊഴിലാളികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.