കെ.ജി വൺ പ്രവേശനം: മന്ത്രാലയം പഴയ സ്ഥിതി പുനസ്ഥാപിച്ചു
text_fieldsദോഹ: രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യസ്കൂളുകളിലെ കെ.ജി വൺ ക്ലാസിലെ (കിൻറർഗാർട്ടൻ) പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ ആശങ്കകൾക്ക് വിരാമമായി. നൂറുകണക്കിന് കുട്ടികളെ ബാധിക്കുന്ന വിഷയത്തിൽ ഖത്തർ വിദ്യാഭ്യാസമന്ത്രാലയത്തിെൻറ ഇടപെടലാണ് രക്ഷയായത്. നിലവിൽ സ്വകാര്യസ് കൂളുകളിലെ കെ.ജി. വൺ പ്രവേശനം നേടാനുള്ള കുട്ടികളുടെ പ്രായം മൂന്ന് വയസ് മുതൽ അഞ്ച് വയസുവരെയായിരുന്നു. നാല് വയസും 11മാസവും 29 ദിവസവും എന്ന പ്രായപരിധിക്കുള്ളിലുള്ള കുട്ടികൾക്കാണ് കെ.ജി. പ്രവേശനം നൽകിയിരുന്നത്. അഞ്ചുപൂർത്തിയായവർക്ക് പ്രവേശനം നൽകിയിരുന്നില്ല. എന്നാൽ മന്ത്രാലയം കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ സർക്കുലറിൽ ഇത് സംബന്ധിച്ചുണ്ടായിരുന്ന പുതിയ നിർദേശമാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശയകുഴപ്പത്തിന് ഇടയാക്കിയത്. വയസിെൻറ കാര്യത്തിൽ ഒരു വർഷം കുറവു വരുത്തുകയാണ് മന്ത്രാലയം പുതുതായി ചെയ്തിരുന്നത്. മേൽപറഞ്ഞ പ്രായപരിധിയിൽ നിന്ന് ഒരു വയസിെൻറ കുറവുവരുത്തി മൂന്നുവയസുമുതൽ നാല് വയസുവരെ പരിമിതപ്പെടുത്തി. ഇത്തരം കുട്ടികൾക്ക് മാത്രം കെ.ജി. ഒന്നാം ക്ലാസിൽ പ്രവേശനം നൽകിയാൽ മതിയെന്നായിരുന്നു പുതിയ സർക്കുലറിൽ പറഞ്ഞിരുന്നത്. ഇതോടെ മുൻകാലങ്ങളിൽ പിന്തുടർന്നുവന്ന രീതിയനുസരിച്ച് നാല് വയസും 11മാസവും 29 ദിവസവും വരെ പൂർത്തിയായ കുട്ടികൾക്ക് പ്രവേശനം ലഭിക്കാത്ത സ്ഥിതിയായിരുന്നു. ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾ പ്രവേശനത്തിനായി അതത് സ്കൂളുകളിൽ എത്തിയപ്പോഴാണ് ഇക്കാര്യത്തിൽ മാറ്റം വന്ന കാര്യം അറിയുന്നത്.
ഇതോടെ പ്രായപരിധി ആകാൻകാത്തിരുന്ന കുട്ടികൾക്ക് കെ.ജി ഒന്നാംക്ലാസ് പ്രവേശനം സാധ്യമാകാത്ത അവസ്ഥയിലായിരുന്നു. ഇവർ ഉയർന്ന ക്ലാസുകളിൽ നേരിട്ട് പ്രവേശനം തേടേണ്ട സ്ഥിതിയായിരുന്നു. നേരത്തേയുള്ള രീതി അനുസരിച്ച് കെ.ജി. ഒന്നിൽ പ്രവേശനം പൂർത്തിയാക്കിയ സ്കൂൾ അധികൃതരും പ്രയാസത്തിലായി.ഇതോടെയാണ് സ്കൂൾ പ്രിൻസിപ്പൽമാർ മന്ത്രാലയവുമായി ബന്ധെപ്പട്ട് ആശങ്ക അറിയിച്ചത്. ഇതോടെ വയസ് കുറവ്വരുത്തിയ പുതിയ വ്യവസ്ഥ മന്ത്രാലയം ഒഴിവാക്കുകയും വയസിെൻറ കാര്യത്തിൽ പഴയ രീതി തന്നെ പുനസ്ഥാപിക്കുകയുമായിരുന്നു. ഇതോടെയാണ് ആശങ്കകൾക്കും ആശയക്കുഴപ്പത്തിനും അറുതിയായത്.
സ്കൂൾ അവധി മാറ്റം; തീരുമാനം മാറാൻ സാധ്യത കുറവ്
ദോഹ: സ്വകാര്യ സ്കൂളുകളുകളുടെ അവധിക്കാലം സംബന്ധിച്ച പുതിയ ഉത്തരവിൽ മന്ത്രാലയം മാറ്റം വരുത്താൻ സാധ്യത കുറവ്. രാജ്യത്തെ പൊതുഅവധികൾക്ക് അനുസരിച്ച് സ്വകാര്യസ്കൂളുകളുടെയും അവധി ക്രമീകരിക്കുകയാണ് മന്ത്രാലയത്തിെൻറ ലക്ഷ്യം.
2018 ജൂലൈ–ആഗസ്റ്റ് മാസത്തിലെ വേനൽ അവധി സംബന്ധിച്ച വിവരങ്ങൾ സ്കൂളുകൾ ജനുവരിയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം സെപ്റ്റംബർ ആദ്യവാരത്തിലാണ് സ്കൂളുകൾ തുറക്കേണ്ടത്. എന്നാൽ ഇതിന് വിപരീതമായി സ്കൂളുകൾ അവധി കഴിഞ്ഞ് ആഗസ്റ്റ് 29ന് തുറക്കണമെന്നാണ് മന്ത്രാലയം പുതിയ ഉത്തരവ് ഇറക്കിയിരുന്നത്. ഇൗ ഉത്തരവ് പ്രകാരം സ്വകാര്യസ്കൂളുകളുടെ അക്കാദമിക് കലണ്ടർ 2018 ആഗസ്റ്റ് 29നാണ് ആരംഭിക്കുക. വസന്തകാല അവധി ഏപ്രിൽ ഏഴിനും പതിനൊന്നിനും ഇടയിൽ ആരംഭിക്കും. എന്നാൽ ഏപ്രിൽ 11 വ്യാഴാഴ്ചയാണ്. പിറ്റേന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയും വിദ്യാലയങ്ങൾക്ക് പൊതുഅവധി ദിനങ്ങളുമാണ്. ഇതിനാൽ ഏപ്രിൽ 14നാണ് സ്കൂളുകൾക്ക് തുറക്കാനാകുക.
സ്കൂളുകൾ നേരത്തേ തന്നെ പ്രഖ്യാപിച്ച അവധിദിനങ്ങൾ അനുസരിച്ച് പല കുടുംബങ്ങളും നാട്ടിലേക്കുള്ള വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ വിമാനടിക്കറ്റുകൾ കാൻസൽ ചെയ്യേണ്ട സ്ഥിതിയിലായതിനാൽ ഇത്തരക്കാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകും. ഖത്തറിലെ മിക്ക സ്വകാര്യസ്കൂളുകളുടെയും വസന്തകാല അവധി മാർച്ച് 14 മുതൽ ഏപ്രിൽ നാല് വരെയാണ്. വേനലവധി ജൂലൈ ആറിന് തുടങ്ങി സെപ്റ്റംബർ ആറ് വരെയുള്ള രണ്ട് മാസക്കാലവുമാണ്. മാർച്ച് മാസത്തിൽ തന്നെ വസന്തകാല അവധി നിലവിൽ തന്നെ നൽകിയ സ്കൂളുകൾ പുതിയ ഉത്തരവ് പ്രകാരം വീണ്ടും ഏപ്രിൽ മാസത്തിൽ അവധി നൽകേണ്ടി വരും. ഇത് അപ്രായോഗികമാണ്. രാജ്യത്തിെൻറ പൊതു അവധികൾക്കൊത്തുതന്നെ സ്വകാര്യസ്കൂളുകളുടെയും അവധി ക്രമീകരിക്കുകയാണ് മന്ത്രാലയത്തിെൻറ ലക്ഷ്യം. ഇതിനാൽ പുതിയ ഉത്തരവിൽ മാറ്റത്തിന് സാധ്യത കുറവാണെന്ന് ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് കെ.സി അബ്ദുൽലത്തീഫ് പ്രതികരിച്ചു. ഏതായാലും ഇക്കാര്യത്തിലും മന്ത്രാലയത്തിെൻറ അന്തിമ ഉത്തരവിനായി കാത്തിരിക്കുകയാണ് എല്ലാവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.