ചൂടാണ്, ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി വേണ്ട
text_fieldsദോഹ: പൊള്ളുന്ന ചൂടിൽ ആശ്വാസമായി പുറംതൊഴിലുകളിൽ ഏർപ്പെടുന്നവർക്കുള്ള ഉച്ചവിശ്രമ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് തുറസ്സായ സ്ഥലങ്ങളിൽ ജോലിയിൽ ഏർപ്പെടുന്നവർക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. 2021 ലെ മന്ത്രിതല തീരുമാനം (നമ്പർ 17) അനുസരിച്ച് ഞായറാഴ്ചയാണ് തൊഴിൽ മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്റ്റംബർ 15 വരെ നിയന്ത്രണം തുടരും. വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കടുത്ത ചൂടിൽ നിന്നുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനുമായാണ് ഉച്ചസമയത്തെ ജോലി വിലക്ക് ഏർപ്പെടുത്തുന്നത്.
ഓരോ ദിവസങ്ങളിലുമായി അന്തരീക്ഷ താപനില ശക്തമായി കുതിച്ചുയരുന്നതിനിടെയാണ് വിവിധ മേഖലകളിൽ പുറംമേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമായി ഉച്ച വിശ്രമനിയമം നടപ്പാക്കുന്നത്. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധനാ വിഭാഗം രാജ്യത്തുടനീളം കർശന പരിശോധനകളും ഇക്കാലയളവിൽ സംഘടിപ്പിക്കാറുണ്ട്.
നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കും. കൂടാതെ, വേനല്‍ കടുക്കുമ്പോള്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലിടങ്ങളില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിനുകളും സജീവമാകും. വരും ദിനങ്ങളിൽ നിരവധി പ്രചരണ ക്യാമ്പയിനുകളും മറ്റും തൊഴിൽ മന്ത്രാലയം ആസൂത്രണം ചെയ്യും.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഖത്തറിലും ഇതര ഗൾഫ് മേഖലകളിലും ചൂട് ശക്തമാകും. പുറം തൊഴിലും ഉച്ചവെയിൽ നേരിട്ട് പതിക്കും വിധമുള്ള യാത്രയും നടത്തവുമെല്ലാം ഈ സമയങ്ങളിൽ അപകടത്തിന് കാരണമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

