ഇറാൻ ആക്രമണം സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് -ഖത്തർ ശൂറ കൗൺസിൽ
text_fieldsദോഹ: ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ സിവിലിയൻ പ്രദേശങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നുവെന്ന് ഖത്തർ ശൂറ കൗൺസിൽ.
ആക്രമണങ്ങളിൽ 65 ശതമാനവും രാജ്യത്തെ ഊർജ നിലയങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയുമാണ് ലക്ഷ്യം വെക്കുന്നതെന്നും കൗൺസിൽ വിശദീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ശൂറ കൗൺസിൽ, ഇത് ഖത്തറിന്റെ പരമാധികാരത്തിനുനേരെയുള്ള ലംഘനവും ദേശീയ സുരക്ഷ, പ്രദേശിക സമഗ്രത, ദേശീയ താൽപര്യങ്ങൾ എന്നിവയ്‌ക്കെതിരായ കടന്നുകയറ്റവുമാണെന്നും വ്യക്തമാക്കി. സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗനീമിന്റെ അധ്യക്ഷതയിൽ തമീം ബിൻ ഹമദ് ഹാളിൽ ചേർന്ന പ്രതിവാര ശൂറ കൗൺസിൽ യോഗത്തിലാണ് ഇറാൻ തുടരുന്ന ആക്രമണങ്ങളെ നിശിതമായി വിമർശിച്ചത്.
ഇറാൻ ന്യായീകരണങ്ങളെ കൗൺസിൽ പൂർണമായും തള്ളിക്കളഞ്ഞു. ഇറാനുമായി ചർച്ചകൾക്ക് മുൻകൈ എടുത്ത രാജ്യമാണ് ഖത്തർ. ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണങ്ങൾ സുഗമമാക്കുന്നതിന് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്, എന്നിരിക്കെ, നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമായി ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വഞ്ചനാപരമാണെന്നും കൗൺസിൽ വ്യക്തമാക്കി. ഇത്തരം പ്രകോപനങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ തയാറാകണം.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ നീക്കത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണി ആഗോള ഊർജ സുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കും. ഇത് ആഗോള എണ്ണ വിപണിയിൽ വലിയ വിതരണ തടസ്സത്തിന് കാരണമായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകിയ കാര്യവും കൗൺസിൽ ചൂണ്ടിക്കാട്ടി.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം സർക്കാർ നടപ്പാക്കുന്ന കൃത്യമായ ആസൂത്രണത്തിലൂടെ രാജ്യത്തെ സേവനങ്ങളെല്ലാം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും രാജ്യം സുരക്ഷിതമാണെന്നും കൗൺസിൽ വ്യക്തമാക്കി. രാജ്യത്തിനു നേരെയുള്ള ഇറാൻ ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ ഖത്തറി സമൂഹം പുലർത്തുന്ന ദൃഢനിശ്ചവും ഒത്തൊരുമയെയും ശൂറ കൗൺസിൽ പ്രശംസിച്ചു. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിലും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിലും ഖത്തർ സായുധ സേനയും സുരക്ഷാ ഏജൻസികളും പുലർത്തുന്ന സന്നദ്ധതയെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

