ആക്രമണം നിർത്താൻ ഇറാന് പണം നൽകിയിട്ടില്ല -മാജിദ് അൽ അൻസാരി
text_fieldsഡോ. മാജിദ് അൽ അൻസാരി
ദോഹ: ഖത്തറിനെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ നിർത്തുന്നതിന് ഇറാന് പണം നൽകിയെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ പൂർണമായും തെറ്റാണെന്നും ചിലർ തങ്ങളുടെ പ്രത്യേക താൽപര്യങ്ങൾക്കനുസരിച്ച് ഇത്തരം കഥകൾ മെനയുകയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി.
ആക്രമണങ്ങൾ തടയാൻ ഖത്തർ ഇറാന് പണം നൽകുന്നു എന്ന പ്രചാരണം പൂർണമായും തെറ്റാണ്. ഇപ്പോൾ കൈമാറുന്ന ഫണ്ടുകൾ അംഗീകരിക്കപ്പെട്ട ഒരു അന്താരാഷ്ട്ര സംവിധാനത്തിന്റെ ഭാഗമാണെന്നും മാജിദ് അൽ അൻസാരി അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണപ്രകാരം ഖത്തറിലേക്ക് കൈമാറിയ 6 ബില്യൺ ഡോളറിനെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. ഈ തുക ഇപ്പോഴും മുൻകൂട്ടി നിശ്ചയിച്ച അന്താരാഷ്ട്ര സംവിധാനത്തിനുള്ളിൽ സുരക്ഷിതമാണ്. അന്താരാഷ്ട്ര മേൽനോട്ടത്തിലുള്ള ഈ ഫണ്ടുകൾ യൂറോപ്യൻ ബാങ്കുകളുമായും അന്താരാഷ്ട്ര ഉടമ്പടികളുമായും ബന്ധപ്പെട്ടതാണ്. ഇത് ഖത്തർ മാത്രം കൈകാര്യം ചെയ്യുന്ന ഒന്നല്ല എന്നും ആദ്ദേഹം വ്യക്തമാക്കി.
ആക്രമണങ്ങൾ തടയാൻ ഖത്തർ ആർക്കും പണം നൽകുന്നില്ല. മറിച്ച് ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ് ഖത്തർ ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാതൊരു വിവേചനവും ഖത്തർ അംഗീകരിക്കുന്നില്ല. ഏതെങ്കിലും ഒരു ഗൾഫ് രാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണത്തിന് തുല്യമായാണ് ഖത്തർ കാണുന്നതെന്നും മാജിദ് അൽ അൻസാരി വിശദീകരിച്ചു. സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന ഇറാൻ അവകാശ വാദങ്ങൾ പൂർണമായും തെറ്റാണ്. അതേസമയം, സിവിലിയൻ, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടു എന്നതാണ് യാഥാർത്ഥ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

