ഇറാൻ-യു.എസ് ഉന്നതതല ചർച്ചകൾക്ക് തുടക്കം; ഖത്തറിന്റെ മധ്യസ്ഥതയിൽ ലേക്ക് ലൂസേൺ ഉച്ചകോടി
text_fieldsഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി
ദോഹ: ഇറാൻ-യു.എസ് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ സമഗ്രവും ദീർഘകാലവുമായ കരാറിലെത്തുക എന്ന ലക്ഷ്യത്തോടെ ഖത്തറിന്റെ നേത്വത്തിൽ ലേക്ക് ലൂസേൺ ഉച്ചകോടിക്ക് തുടക്കമായി. ഖത്തറിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് നടക്കുന്ന ചർച്ചയിൽ അമേരിക്ക, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ധാരണാപത്രത്തിലെ എല്ലാ വിഷയങ്ങളും ഉൾക്കൊള്ളുന്ന അന്തിമ കരാറിന്റെ വ്യവസ്ഥകൾ ചർച്ച ചെയ്യാനായി വിദഗ്ധരുടെ പ്രത്യേക വർക്കിങ് ഗ്രൂപ്പ് രൂപവത്കരിച്ചിട്ടുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. ധാരണാപത്രത്തിന്റെ നടപ്പാക്കലും അന്തിമ കരാറിലേക്കുള്ള പുരോഗതിയും നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘങ്ങളും രൂപവത്കരിച്ചു. എല്ലാ കക്ഷികളും ആത്മാർത്ഥതയോടെ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനും സമഗ്രവും സുസ്ഥിരവുമായ കരാറിലെത്താനും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചകൾ വിജയകരമാക്കുന്നതിൽ പങ്കാളിയും മധ്യസ്ഥരുമായ പാകിസ്താൻ വഹിച്ച സുപ്രധാന പങ്കിനെയും സഹകരണത്തെയും ഖത്തർ പ്രശംസിച്ചു.
നയതന്ത്രപരമായ പരിഹാരങ്ങളോടുള്ള അമേരിക്കയുടെയും ഇറാന്റെയും പ്രതിബദ്ധതയെയും ഖത്തർ അഭിനന്ദിച്ചു. കൂടാതെ, ചർച്ചകൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിൽ പിന്തുണ നൽകിയ സൗദി അറേബ്യ, തുർക്കിയെ, ഈജിപ്ത്, യു.എ.ഇ. ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ഖത്തർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

