വിദേശി മൂലധന നിക്ഷേപം: കരട് നിയമത്തിന് അംഗീകാരമായി
text_fieldsദോഹ: ഖത്തറിൽ സാമ്പത്തിക മേഖലയിൽ വിദേശ പൗരൻമാർക്ക് 100 ശതമാനം വരെ മൂലധന നിക്ഷേപം ഇറക്കാമെന്ന കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി. ശൂറാ കൗണ്‍സിലിെൻറ നിര്‍ദേശങ്ങള്‍ പരിഗണിച്ചശേഷമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകിയത്. 2000ലെ 13ാം നമ്പർ നിയമമാണ് ഇതോടെ മാറാൻ പോകുന്നത്.
കരട് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഖത്തരികളല്ലാത്തവര്‍ക്ക് രാജ്യത്തെ എല്ലാ സാമ്പത്തികമേഖലകളിലും മൂലധനത്തിെൻറ 100ശതമാനം വരെ നിക്ഷേപം നടത്താം. ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഒാഹരി വാങ്ങാനും കഴിയും. എന്നാൽ ഇത് 49 ശതമാനത്തിൽ അധികമാവാൻ പാടില്ല. കമ്പനിയുടെ മെമ്മറാണ്ടം ഓഫ് അസോസിയേഷനിലും അസോസിയേഷന് വകുപ്പുകളിലും നിര്‍ദേശിച്ചിരിക്കുന്ന ശതമാനത്തെ അടിസ്ഥാനപ്പെടുത്തി സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിെൻറ അനുമതിയോടെയായിരിക്കണം ഇത്.
സാമ്പത്തിക വാണിജ്യമന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെ ഉടമസ്ഥാവകാശത്തിെൻറ ശതമാനം ഉയര്‍ത്താനുമാകും. നിക്ഷേപകർക്ക് പല ആനുകൂല്യവും ലാഭവും കരട് നിയമം ശിപാർശ ചെയ്യുന്നുണ്ട്. മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭക്ക് നിക്ഷേപപദ്ധതികള്‍ക്ക് ഇന്‍സെൻറീവും മറ്റു ആനുകൂല്യങ്ങളും നല്‍കാം. പ്രവാസികളുടെ വരവും പോക്കും താമസവും നിയന്ത്രിക്കുന്നത് സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകളിലെ ഭേദഗതി സംബന്ധിച്ച കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. നിയമം ശൂറാകൗണ്സിലിെൻറ പരിഗണനക്ക് അയക്കും.
ജംഗമസ്വത്തുക്കളുടെ പണയം
ദോഹ: ജംഗമസ്വത്തുക്കളുടെ പണയം സംബന്ധിച്ച കരട് നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരമായി. ജംഗമസ്വത്തുക്കളുടെ പണയത്തിന്മേല് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ബാങ്ക്ലോണുകള് സ്വന്തമാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളാണ് കരട് നിയമത്തിലുള്ളത്. ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങളെ പിന്തുണക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യാന്തര അഴിമതി വിരുദ്ധ അക്കാദമി രൂപീകരിക്കുന്നത് സംബന്ധിച്ച കരാറിനും മന്ത്രസഭ അംഗീകാരം നൽകിയിട്ടുണ്ട്. തുര്‍ക്കി, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, സെര്‍ബിയ എന്നിവയുമായി ഒപ്പുവച്ച കരാറുകള്‍ക്കും അംഗീകാരം. സ്മാര്‍ട്ട് ഖത്തര്‍ പ്രോഗ്രാമും സുപ്രീംകമ്മിറ്റി ഓഫ് സ്മാര്‍ട്ട് ഖത്തര്‍ പ്രോഗ്രാം സ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനവും മന്ത്രിസഭ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.