അന്താരാഷ്ട്ര കാര്‍ഷിക പരിസ്ഥിതി പ്രദര്‍ശനം 23 മുതൽ
text_fieldsഎട്ടാമത് അന്താരാഷ്ട്ര കാര്‍ഷിക പരിസ്ഥിതി പ്രദര്‍ശനം സംബന്ധിച്ച വാർത്തസമ്മേളനത്തിൽ അധികൃതർ സംസാരിക്കുന്നു
ദോഹ: എട്ടാമത് അന്താരാഷ്ട്ര കാര്‍ഷിക പരിസ്ഥിതി പ്രദര്‍ശനത്തിന് മാർച്ച് 23ന് തുടക്കമാകും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആൽഥാനിയുടെ രക്ഷാകര്‍തൃത്വത്തില്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണ് പ്രദര്‍ശനം. ദോഹ എക്സിബിഷന് ആൻഡ് കണ്വെന്ഷന് സെൻററില്‍ നടക്കുന്ന പ്രദര്‍ശനം 27 വരെ നീളും. എട്ടാമത് ഖത്തർ ഇൻറർനാഷനൽ അഗ്രികൾചറൽ എക്സിബിഷൻ (AgriteQ), രണ്ടാമത് ഖത്തർ ഇൻറർനാഷനൽ എൻവയോൺമെൻറൽ എക്സിബിഷൻ (EnviroteQ) എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുന്നത്.
കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് അസാധാരണ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ പ്രദര്‍ശനമെന്ന് വാര്‍ത്തസമ്മേളത്തില്‍ സംഘാടക സമിതി മേധാവിയും പൊതു പാര്‍ക് വിഭാഗം ഡയറക്ടറുമായ മുഹമ്മദ് അലി അല്‍ ഖൗറി വിശദീകരിച്ചു.സംഘാടക സമിതി വൈസ് ചെയര്‍മാനും കാര്‍ഷികകാര്യ വകുപ്പ് ഡയറക്ടറുമായ യൂസുഫ് ഖാലിദ് അല്‍ ഖുലൈഫി, ചെയര്മാന് ഡോ. മുഹമ്മദ് സെയ്ഫ് അല്‍ കുവാരി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രീ രജിസ്ട്രേഷനിലൂടെ പങ്കെടുക്കുന്നവരുടെയും സന്ദര്‍ശകരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. രജിസ്ട്രേഷനെ തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ബാര്‍കോഡ്, ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ് എന്നിവ ഉണ്ടാകണം. സന്ദർശകർ മുഴുവന്‍ സമയവും മാസ്ക് ധരിക്കൽ നിര്‍ബന്ധമാണ്. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഉള്ളതിനാൽ കുട്ടികൾക്ക് പ്രദര്‍ശനത്തിലേക്ക് പ്രവേശനമില്ല. ഖത്തരി കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്നതിനാല്‍ പ്രദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ വെല്ലുവിളികള്‍ നേരിടാന്‍ നൂതനമായ പാരിസ്ഥിതിക പരിഹാരങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള വേദി കൂടിയായിരിക്കും പരിസ്ഥിതി പ്രദര്‍ശനം. അന്താരാഷ്ട്ര പ്രാദേശിക അനുഭവങ്ങള്‍ കൈമാറാനും അവസരമുണ്ടാകും.
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കാര്‍ഷിക പരിസ്ഥിതി പ്രദര്‍ശനം വലിയപങ്കാണ് വഹിക്കുന്നത്. കാര്‍ഷിക, കന്നുകാലി വിഭവ വര്‍ധനവിനായി 70 ദശലക്ഷം റിയാലാണ് വകയിരുത്തുന്നത്.മത്സ്യ ഉൽപാദനത്തിെൻറയും ദേശീയ കാര്‍ഷിക ഉൽപന്നങ്ങളുടെ വിപണനത്തിെൻറയും വര്‍ധനവും പ്രദര്‍ശനത്തില്‍ ലക്ഷ്യമിടുന്നുണ്ട്.കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികൾ ഏറെ വലുതാണ്. ലോകമെമ്പാടും ഉൽപന്നങ്ങളുടെ വിതരണത്തിൽ തടസ്സം സൃഷ്ടിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്നത് എല്ലാ രാജ്യങ്ങള്‍ക്കും കൂടുതൽ പ്രധാനപ്പെട്ട കാര്യമായി മാറിയിട്ടുണ്ട്.
സാങ്കേതികവിദ്യ, ഗവേഷണം, വികസനം, ഭക്ഷ്യനിയന്ത്രണം എന്നിവയില്‍ മികച്ച നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തര്‍ മുന്‍ഗണന നൽകുന്നതായി അല്‍ ഖുലൈഫി പറഞ്ഞു. 2022 ആകുമ്പോഴേക്കും കന്നുകാലികളുടെ ആഭ്യന്തര ഉൽപാദാനത്തിെൻറ അനുപാതം 30 ശതമാനമായും മത്സ്യത്തിേൻറത് 65 ശതമാനമായും ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ദേശീയ കാര്‍ഷിക ഉൽപന്ന യാര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളും പച്ചക്കറികളുടെ പ്രാദേശിക ഉൽപാദനവും മൂല്യവും വര്‍ധിപ്പിക്കാന്‍ ഫാം പ്രോഗ്രാമുകള്‍, കര്‍ഷകരുമായുള്ള പ്രീ കോണ്‍ട്രാക്ടിങ് പ്രോഗ്രാം, മഹാസീലുമായി സഹകരിച്ച് പ്രതിദിന വിതരണ പരിപാടി എന്നിവ നിലവില്‍ നടത്തുന്നുണ്ട്.
ജലസംരക്ഷണം, മാലിന്യ സംസ്കരണം, സ്മാര്‍ട്ട് അഗ്രികള്‍ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതിക വിദ്യകള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പുവരുത്തുന്നതിനും പരിസ്ഥിതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും സംഘാടകര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

