ഖത്തർ എയർവേസ് യാത്രക്കാരിൽ വർധന
text_fieldsദോഹ: ഖത്തർ എയർവേസിെൻറ ജനപ്രിയത അടയാളപ്പെടുത്തി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് 20 ശതമാനത്തിലധികം വർധന. 2019–20 വർഷത്തിൽ 32.4 ദശലക്ഷം യാത്രാക്കാരാണ് ഖത്തറിെൻറ പതാകവാഹകരായ ഖത്തർ എയർവേസിലൂടെ യാത്ര ചെയ്തത്. 2015–16ൽ 26.65 മില്യൻ യാത്രക്കാരാണ് ഖത്തർ എയർവേസിനുണ്ടായിരുന്നത്. വിമാന കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ 22 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അഞ്ച് വർഷത്തിനിടെ 2017ലുണ്ടായ അന്യായമായ വ്യോമ ഉപരോധവും അതിനുശേഷമുണ്ടായ, നിരവധി വിമാന കമ്പനികളുടെ നിലനിൽപുതന്നെ അപകടത്തിലാക്കിയ കോവിഡ്–19 മഹാമാരിയും തരണം ചെയ്താണ് ഖത്തർ ഇവിടെയെത്തിയിരിക്കുന്നത്. ഈ പ്രധാന വെല്ലുവിളികൾക്കിടയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരുടെ ആദ്യ ചോയ്സായി ഖത്തർ എയർവേസ് മാറിയെന്നത് കമ്പനിയെ സംബന്ധിച്ച് മികച്ച അംഗീകാരവും നേട്ടവുമാണ്.
ഇക്കാലയളവിൽ ഖത്തർ എയർവേസ് സ്വീകരിച്ച സർവിസ് ശൃംഖല വികസിപ്പിക്കുക, ഏറ്റവും പുതിയ എയർലൈനുകളെ നിരയിലെത്തിക്കുക, ഉപഭോക്തൃ കേന്ദ്രീകൃത നയങ്ങളും നടപടികളും സ്വീകരിക്കുക എന്നതെല്ലാം ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഘടകങ്ങളായിരുന്നു.2017ലെ അയൽരാജ്യങ്ങളുടെ ഉപരോധം അധിക സർവിസുകൾ തുടങ്ങുന്നതിനും കൂടുതൽ നഗരങ്ങളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുന്നതിനും തടസ്സമായില്ല. 2017–18ൽ 14 പുതിയ നഗരങ്ങളിലേക്കാണ് കമ്പനി സർവിസ് ആരംഭിച്ചത്.
ഖത്തർ എയർവേസ് എന്നത് കേവലം ബ്രാൻഡ് എന്നതിലുപരി ഗുണമേന്മയുടെ പര്യായമായി വളർന്നുകഴിഞ്ഞിട്ടുണ്ട്. യാത്രക്കാർക്ക് കൂടുതൽ ചോയ്സുകൾ നൽകുന്നതിനായി ലോകത്തിലെ മറ്റു പ്രധാന വിമാന കമ്പനികളുമായും കോഡ് ഷെയർ കരാറുകളിലൂടെ ഖത്തർ എയർവേസ് തന്ത്രപ്രധാന സഖ്യം രൂപവത്കരിച്ചിട്ടുണ്ട്. കോവിഡ്–19നുശേഷം യാത്രക്കാരിൽ കൂടുതൽ ആത്മവിശ്വാസം പകരാനും ഖത്തർ എയർവേസിനായിട്ടുണ്ട്.
പ്രതിസന്ധിയുടെ ആദ്യ എട്ട് ആഴ്ചകളിൽ 13000 പാസഞ്ചർ, ചാർട്ടർ വിമാനങ്ങളിലായി 1.8 ദശലക്ഷം യാത്രക്കാരെയാണ് ഖത്തർ എയർവേസ് സ്വദേശങ്ങളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും എത്തിച്ചത്.കോവിഡിനിടയിലും പുതിയ സർവിസുകൾ നടത്തുകയാണ് കമ്പനി. എല്ലാ പ്രതിരോധ നടപടികളും പാലിച്ചാണിത്. വിവിധ രാജ്യങ്ങളിൽ നിന്ന് കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി നിലവിൽ 45 നഗരങ്ങളിലേക്കായി പ്രതിവാരം 270ലധികം സർവിസുകളാണ് ഖത്തർ എയർവേസ് നടത്തിക്കൊണ്ടിരിക്കുന്നത്.
നിയന്ത്രണങ്ങൾ കൂടുതൽ നീക്കുന്നതോടെ ആഗോള തലത്തിൽ സർവിസുകൾ വർധിപ്പിക്കാനാണ് നടപടി. ഉടൻ കൂടുതൽ നഗരങ്ങളിലേക്ക് സർവിസ് പുനരാരംഭിക്കും.കോവിഡ്–19 പ്രതിസന്ധികാലത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന 1.8 ദശലക്ഷം പേരെയാണ് ഖത്തർ എയർവേസ് സ്വദേശങ്ങളിലെത്തിച്ചത്. നിയന്ത്രണങ്ങൾ നീക്കുന്നതോടെ പതിയെ വിപണിയിൽ സാന്നിധ്യം വീണ്ടും ശക്തമാക്കാനാണ് ഖത്തർ എയർവേസ് പദ്ധതി.
യാത്രക്കാരുടെ ആവശ്യം വർധിച്ചതിനെ തുടർന്ന് ഏഥൻസ്, ഡല്ലസ് ഫോർത് വർത്ത്, ഡബ്ലിൻ, ഇസ്ലാമാബാദ്, ജകാർത്ത, കറാച്ചി, ലാഹോർ, മിലാൻ, റോം, സിംഗപ്പൂർ നഗരങ്ങളിലേക്കുള്ള സർവിസുകളുടെ എണ്ണവും കമ്പനി കഴിഞ്ഞയാഴ്ച വർധിപ്പിച്ചിരുന്നു.ആംസ്റ്റർഡാം, ലണ്ടൻ ഹീത്രൂ, മെൽബൺ, സോൾ, സിഡ്നി, ടോക്യോ, സൂറിച്ച് നഗരങ്ങളിലേക്കും ഖത്തർ എയർവേസ് പ്രതിദിനം സർവിസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

