ഇനി കുതിരയോട്ട പോരാട്ടം
text_fieldsഅൽ റയ്യാൻ ഹോസ് റേസ്കോഴ്സിലെ കുതിരയോട്ടത്തിൽനിന്ന്. ഖത്തര്‍ റേസിങ് ആൻഡ് ഇക്വസ്ട്രിയന്‍ ക്ലബ്ബിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറായ ജുഹൈം കോട്ടക്കല്‍ പകർത്തിയ ചിത്രം
ദോഹ: മിന്നൽ വേഗത്തിൽ പായുന്ന പന്തയകുതിരകൾ പരസ്പരം പോരടിക്കുന്ന നാളുകൾക്ക് ഇന്ന് തുടക്കം. അറബ് രക്തങ്ങളിൽ അലിഞ്ഞുചേർന്ന കുതിരയോട്ടപ്പോരാട്ടത്തിന് ഖത്തറിലെ പ്രശസ്തമായ അൽ റയ്യാൻ ഹോസ് റേസ് കോഴ്സിൽ തുടക്കമാവുന്നു. എട്ടുമാസത്തോളം നീണ്ടുനിൽക്കുന്ന സീസണിലേക്കായി മാസങ്ങളുടെ തയാറെടുപ്പോടെയാണ് ഓരോ പന്തയകുതിരയും ട്രാക്കിലിറങ്ങുന്നത്. ദശലക്ഷങ്ങൾ െചലവഴിച്ച്, പാകപ്പെടുത്തിയെടുക്കുന്ന കുതിരകൾ ഇനിയുള്ള ദിനങ്ങളിൽ ലക്ഷങ്ങൾ സമ്മാനത്തുകയുള്ള ചാമ്പ്യൻഷിപ്പുകൾക്കായി ഓടാനിറങ്ങും. മികച്ച പരിപാലനവും പരിശീലനവുമായി ഒരു അത്ലറ്റിനെ പോലെ പാകപ്പെടുത്തപ്പെട്ട കുതിരകളാവും ട്രാക്കിലിറങ്ങുന്നത്്. റേസിങ് വെടിയൊച്ച മുഴങ്ങി, പന്തയകുതിരകൾ കുതിക്കുേമ്പാൾ ഗാലറിയിലെ ഉടമകളുടെ സിരകളിലാവും വീറും വാശിയും.
ഖത്തർ റേസിങ് ആൻഡ് ഇക്വസ്ട്രിയൻ ക്ലബാണ് 2022 മേയ് അഞ്ചു വരെ നീണ്ടുനിൽക്കുന്ന സീസണിെൻറ സംഘാടകർ. അൽ റയ്യാനിലെയും അൽ ഉഖ്ദയിലെയും റേസിങ് ട്രാക്കുകളിലായി 70 റേസ് ദിനങ്ങളാണുള്ളത്. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന റേസിലേക്ക് കാണികളുടെ പ്രവേശനം സൗജന്യമാണ്. അൽ റയ്യാനിൽ 55ഉം ഉഖ്ദയിൽ 15ഉം റേസുകൾ അരങ്ങേറും. ഇന്ത്യക്കാർക്കിടയിൽ അത്ര പ്രചാരമില്ലെങ്കിലും, യൂറോപ്പിലെയും അറേബ്യയിലെയും കായികപ്രേമികൾക്കിടയിലെ ആവേശംകൂടിയാണ് കുതിരയോട്ടം. ഒരു ലക്ഷം റിയാൽ സമ്മാനത്തുകയുള്ള അൽ ഗാരിയ കപ്പാണ് ആദ്യ ദിനമായ ബുധനാഴ്ചയിലെ റേസിങ്ങിലെ പ്രധാന ആകർഷണം.