ഗസ്സക്ക് കൈത്താങ്ങ്; ഖത്തറിന്റെ അടിയന്തരസഹായം
text_fieldsസഹകരണ വകുപ്പ് സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്
ദോഹ: വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഗസ്സ മുനമ്പിലേക്കുള്ള ഖത്തറിന്റെ ഭക്ഷണ വസ്തുക്കൾ അടങ്ങിയ അടിയന്തര സഹായങ്ങൾ തുടരുന്നു. ഖത്തറിന്റെ സഹായവുമായി ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലേക്ക് 60 ട്രക്കുകളാണ് പുറപ്പെട്ടത്. ഇവ ഈജിപ്ത് അതിർത്തി വഴി ഗസ്സയിലേക്ക് പ്രവേശിക്കും. 25,500 ഭക്ഷ്യക്കിറ്റുകൾ, 1,800 ശുചിത്വ കിറ്റുകൾ, 1,000 ഷെൽട്ടർ കിറ്റുകൾ, 400 ടൺ ധാന്യം, 7,400 കാർട്ടൺ ബേബി മിൽക്ക് എന്നിവയടങ്ങിയ അടിയന്തര സഹായം ഉടൻ ഗസ്സയിലെത്തിക്കും.
ഈജിപ്ത് സന്ദർശനത്തിനെത്തിയ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് ഗസ്സയിലേക്ക് ഖത്തറിന്റെ സഹായവുമായി ട്രക്കുകൾ പുറപ്പെടുന്നതിന് സാക്ഷ്യം വഹിച്ചു. ഖത്തറിന്റെ ദുരിതാശ്വാസ സഹായങ്ങളും, ഭക്ഷ്യവസ്തുക്കളും സൂക്ഷിച്ചിട്ടുള്ള റമദാൻ സിറ്റിയിലെ വെയർഹൗസലും അവർ സന്ദർശനം നടത്തി.
അതേസമയം, ഗസ്സ മുനമ്പിൽ അടിയന്തര മാനുഷിക ആവശ്യങ്ങൾ എത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി ഖത്തർ-ഈജിപ്ത് സഹകരണ ശ്രമങ്ങളുടെ ഭാഗമായി കെയ്‌റോയിൽ നടന്ന യോഗത്തിലും അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് പങ്കെടുത്തു.
മന്ത്രിയും ഈജിപ്ത് റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റുമായ മായാ മുർസി, ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി, ഈജിപ്തിലെ നാഷനൽ അലയൻസ് ഫോർ സിവിൽ ഡെവലപ്‌മെന്റ് ആക്ഷൻ എന്നിവയുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ഈജിപ്തുമായി ചേർന്ന് ഖത്തർ ആവശ്യമായ മാനുഷിക സഹായങ്ങൾ എത്തിക്കുന്നുണ്ടെന്ന് യോഗത്തിൽ സംസാരിച്ച അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

