ഹസം മുബൈരീഖ് ജനറല്‍ ആശുപത്രിയും കോവിഡ് പരിശോധന കേന്ദ്രം
text_fieldsദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മുബൈരീഖ് ജനറല്‍ ആശുപത്രിയെ കോവിഡ് 19 രോഗബാധയുള്ളവരെ പരിശോധിക്കാനുള്ള പ്രത്യേകകേന്ദ്രമാക്കി മാറ്റി. ഹമദ് മെഡിക്കല്‍ കോര്‍പറേഷനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 42 തീവ്രപരിചരണ കിടക്കകളും 105 ഇന്‍പേഷ്യൻറ് കിടക്കകളും ഉള്‍പ്പെടെ 147 കിടക്കകളാണ് ആശുപത്രിയിലുള്ളത്. കിടക്കകളുടെ എണ്ണം 471 ആയി ഉയര്‍ത്താനുമാകും. തീവ്രപരിചരണ വിഭാഗത്തില്‍ 221ഉം ഇന്‍പേഷ്യൻറ് വിഭാഗത്തില്‍ 250 കിടക്കകളും എന്ന നിലയില്‍ ശേഷി ഉയര്‍ത്താനാകും. ഭാവിയില്‍ ആവശ്യമായി വന്നാല്‍ 150 കിടക്കകളോടെ കോവിഡ്19 അത്യാഹിത വിഭാഗവും സജ്ജമാക്കാനാകും.പകര്‍ച്ചവ്യാധിയെ തടയാനുള്ള രാജ്യത്തിൻെറ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മുബൈരിക് ജനറല്‍ ആശുപത്രിയെ വളരെ പെട്ടെന്ന് മാറ്റിയതെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. വേഗത്തില്‍ വ്യാപിക്കുന്ന കൊറോണ വൈറസിന് തടയിടാന്‍ ഏറ്റവും ആവശ്യമായ തരത്തില്‍ മികച്ച നിലവാരത്തോടെ കാലതാമസം കൂടാതെയുള്ള നീക്കമാണ് നടത്തുന്നത്.
കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി എത്തുന്നവരെ ഹസം മുബൈരിഖ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഏറ്റവും ആവശ്യമായ ചികിത്സ വളരെ വേഗം നൽകുകയും ചെയ്യും. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവില്ലെന്ന് ഉറപ്പുവരുത്താനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് ഹസം മുബൈരിക്ക് ആശുപത്രിയിലെ ഡോ. സഅദ് അല്‍ കഅബി പറഞ്ഞു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രികളില്‍ ഏറ്റവും ആധുനികമായ സൗകര്യങ്ങളുള്ളതിനാലാണ് ഹസം മുബൈരിഖ് ആശുപത്രി കോവിഡ് 19 ചികിത്സക്കായി തെരഞ്ഞെടുത്തത്. എല്ലാ രാജ്യങ്ങളിലെയും സ്ത്രീകള്‍ക്കും പുരുഷന്മാർക്കും ഇവിടെ ചികിത്സ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്കു മാത്രമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥാപിച്ചതാണ് ഹസം മുബൈരീഖ് ആശുപത്രി.
നേരത്തേ രാജ്യത്തെ പ്രൈമറി ഹെൽത്കെയർ കോർപറേഷൻെറ രണ്ട് ആശുപത്രികളിൽ കോവിഡ് രോഗപരിശോധനാസൗകര്യം ഏർപ്പെടുത്തിയിരുന്നു. കോവിഡ് രോഗം സംശയിക്കുന്ന ആളുകളെ കരുതൽവാസത്തിലാക്കാനുള്ള പ്രത്യേക കേന്ദ്രവുമാണ് ഈ ആശുപത്രികൾ. മാർച്ച് 18 മുതലാണ് റൗദത്ത് അൽ ഖെയ്ൽ (തുമാമ) ഹെൽത് സെൻററിൽ കോവിഡ് 19 പരിശോധനലഭ്യമായിത്തുടങ്ങിയത്. ഇവിടങ്ങളിൽ ഉണ്ടായിരുന്ന മറ്റ് സേവനങ്ങളൊക്കെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ ഹെൽത് സെൻററിൽ ഉണ്ടായിരുന്ന ഗർഭിണികളുെട പരിേശാധന, അൾട്രാസൗണ്ട്, കുഞ്ഞുങ്ങളുെട ചികിൽസയും പരിപാലനവും, എൻ.സി.ഡി അപ്പോയിൻറ്മെൻറുകൾ എന്നീ സേവനങ്ങൾ ഉമർ ബിൻ അൽ ഖതാബ് ഹെൽത് സെൻററിലേക്ക് മാറ്റിയിട്ടുണ്ട്. സാധാരണ രോഗികൾ റൗദത്ത് അൽ ഖെയ്ൽ ഹെൽത്ത് ഹെൽത് സെൻററിൽ പോകാതെ അടുത്തുള്ള ഉമർ ബിൻ അൽ ഖതാബ്, എയർപോർട്ട്, ഉംഗുവൈലിന എന്നീ ഹെൽത് സെൻററുകളിൽ ആണ് ചികിൽസക്കായി എത്തേണ്ടത്. റൗദത്ത് അൽ ഖെയ്ലിലെ മറ്റ് ക്ലിനിക്കൽ അപ്പോയ് ൻമെൻറുകൾ ഉടൻ തന്നെ സൗകര്യത്തിനുനസരിച്ച് മാറ്റും. മൈദർ ഹെൽത്സെൻററിലും കോവിഡ് 19 പരിശോധനകേന്ദ്രം നേരത്തേ തന്നെ പ്രവർത്തിക്കുന്നുണ്ട്.
ഇവിടുത്തെ മറ്റ് സൗകര്യങ്ങൾ മറ്റ് ആശുപത്രിയിലേക്കും മാറ്റി. മൈദർ ഹെൽത്സെൻററിൽ നിലവിലുള്ള സ്ത്രീകൾക്കുള്ള ഗർഭപൂർവചികിൽസ, കുഞ്ഞുങ്ങൾക്കുള്ള ചികിൽസ, അൾട്രസൗണ്ട്എൻ.സി.സി.ഡി അപ്പോയ്മെൻറുകൾ എന്നിവ ഇനി മുതൽ അൽ വജ്ബ ഹെൽത് സെൻററിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് പരിശോധനകൾക്ക് വരുന്ന രോഗികൾ അബൂബക്കർ അൽ സിദ്ദീഖ്, അൽറയ്യാൻ, അൽ വജ്ബ, അൽവാബ് എന്നീ ഹെൽത്സെൻററുകളിൽ എത്തണമെന്നും കോർപറേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.