ദോഹ: ഹമദ് തുറമുഖം പശ്ചിമേഷ്യയിലെ സമുദ്രയാന വാണിജ്യരംഗ ത്തെ ഹബ്ബായി മാറുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദ തുറമുഖ മെന്ന ഖ്യാതിയും ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞതായി മവാനി ഖത്തർ. ഹമദ് തുറമുഖത്തിെൻറ പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളെ കുറിച്ച് ട്വിറ്ററിലൂടെയാണ് മവാനി ഖത്തർ വ്യക്തമാക്കിയത്.
മേഖലയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഹമദ് തുറമുഖം പരിസ്ഥിതി സൗഹൃദ മേഖലയിലും മികച്ച പ്രവർത്തനമാണ് കാഴ്ച വെക്കുന്നതെന്നും 12,500 ഹാർഡ് കോറൽ റീഫുകളാണ് (പവിഴപ്പുറ്റുകൾ) ഹമദ് തുറമുഖം വിജയകരമായി പുനഃക്രമീകരിച്ചിരിക്കുന്നതെന്നും മവാനി ഖത്തർ ട്വീറ്റ് ചെയ്തു. കൂടാതെ തുറമുഖത്തിെൻറ പരിസരത്തുനിന്നും 14,300 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കടൽ ആൽഗകളും 31,700 സമുദ്ര ചെടിത്തൈകളും അവിസെനിയ മരങ്ങളും (കണ്ടൽചെടി വർഗത്തിൽപെട്ടത്) ഹമദ് തുറമുഖം അധികൃതർ മാറ്റി നട്ടതായും മവാനി ഖത്തർ വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ഹരിത തുറമുഖങ്ങളിലൊന്നായി ഇക്കഴിഞ്ഞ ജൂണിൽ ഹമദ് തുറമുഖത്തിനെ തിരഞ്ഞെടുത്തിരുന്നു. ഹമദ് തുറമുഖത്തിെൻറ പ്രവർത്തനത്തിൽ പരിസ്ഥിതി സൗഹൃദം ഏറെ പ്രധാനപ്പെട്ടതാണെന്നും മവാനി ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. 2016 നവംബറിൽ ഏറ്റവും വലിയ സ്മാർട്ട്-പരിസ്ഥിതി സൗഹൃദ തുറമുഖമായി ഹമദ് തുറമുഖത്തിന് അംഗീകാരം ലഭിച്ചിരുന്നു. സുരക്ഷ, സമുദ്ര പരിസ്ഥിതി, തുറമുഖ പ്രവർത്തനങ്ങൾ എന്നിവയിലെ മികവിനായിരുന്നു ഈ അംഗീകാരം. ലോകത്തിലെ വിവിധ പരിസ്ഥിതി സംഘടനകളുമായി സഹകരിച്ചാണ് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുമായി ഹമദ് തുറമുഖം മുന്നോട്ടുപോകുന്നത്. കൂടാതെ ഖത്തർ പരിസ്ഥിതി മന്ത്രാലയത്തിെൻറ മാർഗനിർദേശവും ഹമദ് തുറമുഖത്തിനുണ്ട്.