5ജി കരുത്തിൽ ഹമദ്
text_fieldsദോഹ: ആധുനികവത്കരണത്തിൽ മറ്റൊരു നേട്ടവുംകൂടി സ്വന്തമാക്കി ഖത്തറിലെ ഹമദ് തുറമുഖം. 5ജി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ തുറമുഖമെന്ന നേട്ടമാണ് ഇപ്പോൾ ഹമദിനെ തേടിയെത്തിയത്.
മൊബൈൽ നെറ്റ്വര്ക് വിതരണ കമ്പനിയായ ഉരീദുവുമായി സഹകരിച്ചാണ് ഹമദ് ഫൈവ് ജിയിലേക്ക് മാറുന്നത്. പശ്ചിമേഷ്യ കൂടി ഉൾപ്പെട്ട 'മെന' മേഖലയിലെ ആദ്യ 5ജി തുറമുഖമായി ഹമദ് മാറി.
തുറമുഖത്തെ കണ്ടെയ്നര്‍ ടെര്‍മിനല്‍ രണ്ടിെൻറ പ്രവര്‍ത്തനം 5ജി സാങ്കേതികത്തികവിലേക്ക് മാറ്റുന്നതിെൻറ ആദ്യഘട്ടം കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയായതായി ഉരീദു അറിയിച്ചു. ടെര്‍മിനലിെൻറ 5,71,000 ചതുരശ്ര അടി പരിധിയില്‍ ഇതോടെ 5ജി നെറ്റ് ലഭ്യമാകും.
ഇതോടെ 5ജി ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ 1.2 ജി.ബി.പി.എസ് വേഗതയുള്ള നെറ്റ്വര്ക് ലഭ്യമാകും.
റിമോട്ട് ക്രെയിന്‍, റിമോട്ട് ഇന്സ്പെക്ഷന്, ഡാറ്റാ സെൻറര്‍ കണക്ടിവിറ്റി, അറ്റകുറ്റപ്പണികള്‍ തുടങ്ങി ടെര്‍മിനലിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ വേഗത കൂടും.
5ജി വല്‍ക്കരണം ആദ്യഘട്ട പൂര്‍ത്തീകരണം തുറമുഖത്ത് നടന്ന ചടങ്ങില്‍ കേക്ക് മുറിച്ചാഘോഷിച്ചു.
ഉരീദു ചീഫ് കമേഴ്സ്യല്‍ ഓഫിസര്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് ബിന്‍ നാസര്‍ ആൽഥാനി ഉൾെപ്പടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. 'ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ലഭ്യമാക്കി പ്രവർത്തനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തിൽ നിർണായക ചുവടുവെപ്പാണിത്.
ഉരീദുവിനൊപ്പം ചേർന്ന് പശ്ചിമേഷ്യയിലെ ആദ്യ 5ജി തുറമുഖമായി മാറുന്നതിൽ അഭിമാനമുണ്ട്. ഈമാറ്റം പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഉപകരിക്കും' -ഖത്തർ ടെർമിനൽസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് നെവില്ലെ ബിസെറ്റ് പറഞ്ഞു.
ഖത്തർ പോർട്ട് മാനേജ്മെൻറ് കമ്പനി 'മുവാനി ഖത്തർ', ഖത്തർ നാവിഗേഷൻ 'മിലാഹ' എന്നിവയുടെ സംയുക്ത പങ്കാളിത്ത സ്ഥാപനമാണ് ഖത്തർ ടെർമിനൽ. ഇവർക്കാണ് തുറമുഖ ടെർമിനലിൻെറ പ്രവർത്തനച്ചുമതല.