വിമാനയാത്ര പരിശോധന: ഇനി മുഖം കാണിച്ചാൽ മാത്രം മതി
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ മിക്ക സുരക്ഷാപരിശോധനകൾക്കും യാത്രക്കാരെൻറ മുഖം മാത് രം ഉപയോഗപ്പെടുത്തുന്ന സംവിധാനം വരുന്നു. സ്മാര്‍ട്ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിെൻറ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിലെ പാസഞ്ചർ ടച്ച് പോയിൻറുകളില്‍ മുഖം തിരിച്ചറിയല്‍(ഫേഷ്യല്‍ റകഗ്നീഷന്) സംവിധാനം നടപ്പാക്കുന്നത്. യാത്രക്കാരുടെ വിമാനം, പാസ്പോര്‍ട്ട്, മുഖത്തിെൻറ ബയോമെട്രിക് വിവരങ്ങള്‍ എന്നിവയടങ്ങിയ ഏക ഇലക്ട്രോണിക് റെക്കോര്‍ഡ് വിമാനത്താവളത്തിലെ സെല്‍ഫ് ചെക്ക് ഇന്‍ കിയോസ്ക്കുകളിലും മൊബൈല്‍ ആപ്പിലുമുണ്ടാകും.
സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്, ഓട്ടോമേറ്റഡ് സുരക്ഷാഗേറ്റ്, ഓട്ടോമേറ്റഡ് ബോര്‍ഡിങ് ഗേറ്റ് എന്നിവയിലെല്ലാം തിരിച്ചറിയലിനായി യാത്രക്കാരെൻറ മുഖം മാത്രം ഇനി ഉപയോഗപ്പെടുത്താം. സുപ്രധാനമായ ഡിജിറ്റല്‍ മാറ്റങ്ങളാണ് വിമാനത്താവളത്തില്‍ പ്രാബല്യത്തിലാക്കുന്നത്. മുഖം തിരിച്ചറിയല്‍ ബയോമെട്രിക് സംവിധാനം ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കും. ഈ സംവിധാനത്തിെൻറ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രയോഗവത്കരണം പുരോഗമിക്കുകയാണ്. വിമാനത്താവളത്തിെൻറ ഡിജിറ്റല്‍ കര്‍മ്മപദ്ധതിയുടെ കേന്ദ്രബിന്ദുവാണ് ഈ പരിഷ്കരണം. യാത്രാ നടപടികള്‍ വേഗത്തിലും തടസങ്ങളില്ലാതെയും പൂര്‍ത്തീകരിക്കാന്‍ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തില്‍ യാത്ര ചെയ്യുന്നവര്‍ എവിടെയാണെന്ന് കൃത്യമായി അറിയാന്‍ ഇതിലൂടെ സാധിക്കും. തല്‍ഫലമായി വിമാനത്താവളത്തിെൻറ സമയ കൃത്യത കൂടുതല്‍ മെച്ചപ്പെടുത്താനുമാകും. സ്മാര്‍ട്ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിെൻറ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.
ചെക്ക് ഇന്‍, ബാഗ് ഡ്രോപ്പ് സേവനങ്ങള്‍ വേഗത്തിലും കൂടുതല്‍ സൗകര്യപ്രദമാക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാരില്‍ 40ശതമാനം പേരും സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍ സൗകര്യവും 20 ശതമാനം പേര് സെല്‍ഫ് ബാഗ് ഡ്രോപ്പ് സൗകര്യവും ഉപയോഗിക്കുന്നു. യാത്രാക്കാരുടെ യാത്രാനുഭവം വലിയതോതില്‍ മെച്ചപ്പെടുത്താന്‍ ഈ ഡിജിറ്റല്‍ മാറ്റങ്ങളിലൂടെ സാധിക്കുന്നുണ്ട്. എത്തിച്ചേരല്‍ മുതല്‍ പുറപ്പെടല്‍ വരെ തങ്ങളുടെ യാത്രയില്‍ പൂര്‍ണ നിയന്ത്രണമാണ് യാത്രക്കാര്‍ക്ക് ഇതിലൂടെ സാധ്യമാകുന്നത്. യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും യാത്രാനടപടികള്‍ വേഗത്തിലാക്കുകയുമെന്ന ലക്ഷ്യത്തോടെ അടുത്ത തലമുറ സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍ കിയോസ്ക്കുകളും സല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്പുകളുമാണ് വിജയകരമായി നടപ്പാക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് ക്യൂവില്‍ ദീര്‍ഘനേരം കാത്തുനില്‍ക്കാതെ സ്വന്തമായി ചെക്ക് ഇന്‍ ചെയത് ബോര്‍ഡിംഗ് പാസുകള്‍ പ്രിൻറ് എടുക്കുന്നതിന് സഹായിക്കുന്നതാണ് കിയോസ്കുകള്‍.
ചെക്ക് ഇന്‍ സേവനം സ്വയം ചെയ്യുന്നതോടെ യാത്രക്കാര്‍ക്ക് സ്വയം ബോര്‍ഡിങ് പാസ് ലഭിക്കുകയും ബാഗ് ടാഗ് അടക്കമുള്ളവ തനിയെ പ്രിൻറ് ചെയ്ത് ബാഗേജില്‍ ഒട്ടിക്കാനും പ്രത്യേക കൗണ്ടറില്‍ നിക്ഷേപിക്കാനും കഴിയും. മൊബൈല്‍ ഓട്ടോമേറ്റഡ് വിസ ഡോക്യുമെൻറ് പരിശോധനാസൗകര്യവുമുണ്ട്. പ്രധാന വിമാനത്താവളങ്ങളില്‍ ഇത്തരമൊരു സംവിധാനം ഇതാദ്യമാണ്. ഗ്രൗണ്ട് സര്‍വീസ് ഏജൻറ്സിന് യാത്രക്കാരുടെ വിസ രേഖകള്‍ പരിശോധിക്കുന്നതിന് ഇതിലൂടെ സാധിക്കും. യാതക്കാര്‍ക്ക് വേഗത്തിലും തടസങ്ങളില്ലാതെയും ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലുള്ള മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനായി ഉപഭോക്തൃ കേന്ദ്രീകൃത നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കുന്നത് തുടരുമെന്ന് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ജിനിയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു.അതിനിടെ വിമാനത്താവളം പ്രവർത്തനം തുടങ്ങിയതിെൻറ അഞ്ചാംവാർഷികം ആഘോഷിച്ചു. വിവിധ പരിപാടികളാണ് ഇതോടനുബന്ധിച്ച് നടക്കുന്നത്. ഇതുവരെ 175 മില്ല്യൻ യാത്രക്കാരെയാണ് വിമാനത്താവളം സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.