ഗൾഫ് കപ്പ്: സൗദിയെ വീഴ്ത്തി ബഹ്റൈന്‍ കിരീടം
text_fieldsദോഹ: സൗദിയെ ഒറ്റ ഗോളിൽ വീഴ്ത്തി ഗൾഫ് കപ്പ് കിരീടം ബഹ്ൈറനിലേക്ക്. ദോഹയിലെ ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 69ാം മിനിറ്റിൽ മുഹമ്മദ് അൽ റുമൈഹിയാണ് നിർണായക ഗോൾ നേടിയത്. ഗോൾനില സൂചിപ്പിക്കുന്നതിന് വിപരീതമായി സൗദിയാണ് കൂടുതൽ ആക്രമിച്ച് കളിച്ചത്. 65 ശതമാനവും പന്ത് കൈവശം വെച്ചതും സൗദിയായിരുന്നു. സൗദി 526 പാസുകൾ നൽകിയപ്പോൾ ബഹ്റൈൻ 286 പാസുകൾ മാത്രമാണ് നൽകിയത്. പാസുകളുടെ കൃത്യതയിലും സൗദി തന്നെയാണ് മികച്ചുനിന്നത്. കളിയുടെ ഗതിക്ക് വിപരീതമായി മുഹമ്മദ് അൽ റുമൈഹിയാണ് ബഹ്റൈനു വേണ്ടി ഗോൾ നേടിയത്. എന്തുവിലകൊടുത്തും ഗോൾ മടക്കാനുള്ള സൗദി ടീമിെൻറ ശ്രമം ബഹ്റൈൻ പ്രതിരോധത്തിൽ തട്ടിത്തടഞ്ഞ് മടങ്ങി. സൗദി ഖത്തറിനെയും ബഹ്റൈൻ ഇറാഖിനെയും സെമിയിൽ കീഴടക്കിയാണ് ഫൈനലിലേക്ക് മുന്നേറിയത്.
ഗള്‍ഫിലെ ഫുട്ബാള്‍ രാജാക്കന്മാരുടെ കിരീടം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ബഹ്റൈന്‍ സമ്മാനിച്ചു. ഗോള്‍രഹിതമായിരുന്നു ആദ്യപകുതി. ഇരുഭാഗത്തുമായി ഒമ്പതു കോര്‍ണറുകള്‍, ഏഴു വീതം ഫൗളുകള്‍, ഓഫ്സൈഡുകള്‍ പിറന്നതേയില്ല.വെളുത്ത ജഴ്സിയില്‍ സൗദി അറേബ്യയും ചുവപ്പില്‍ ബഹ്റൈനും സ്റ്റേഡിയത്തിലിറങ്ങി. കളി തുടങ്ങി നാലാം മിനിറ്റില്‍തന്നെ സൗദിയുടെ ഡിഫന്‍ഡര്‍ സുല്‍ത്താന്‍ അല്‍ ഗാനം മഞ്ഞക്കാര്‍ഡ് സ്വന്തമാക്കി. എതിരാളിയുടെ ഷര്‍ട്ട് പിടിച്ചുവലിച്ചതായിരുന്നു കുറ്റം. 28ാം മിനിറ്റില്‍ ബഹ്റൈെൻറ അഹമ്മദ് നബീലും മഞ്ഞക്കാര്‍ഡിന് ഉടമയായി. 14ാം മിനിറ്റില്‍ ബഹ്റൈൻ താരം അല്‍ ഹുമാദാന് സൗദി ഗോള്‍വല ലക്ഷ്യമിട്ടെങ്കിലും ഗോള്‍കീപ്പര്‍ ശ്രമം വിഫലമാക്കി. ഇരുടീമുകളും മികച്ച കളിയാണ് ആദ്യപകുതിയില്‍ കാഴ്ചവെച്ചത്.
ആദ്യപകുതിയുടെ 61 ശതമാനം സമയം സൗദിയായിരുന്നു പന്ത് കൈവശംവെച്ചത്. പാസുകളില്‍ 79 ശതമാനം കൃത്യത പ്രകടിപ്പിക്കുകയും ചെയ്തു. ബഹ്റൈെൻറ പാസ് കൃത്യത 64 ശതമാനമായിരുന്നു.ഡിഫൻറര്‍ മുഹമ്മദ് അല്‍ ഖബ്റാനിക്കു പകരം തലാല്‍ അല്‍ അബ്സിയെ ഇറക്കിയാണ് ഗ്രീന്‍ ഫാല്‍ക്കണുകള്‍ രണ്ടാം പകുതിക്ക് തുടക്കമിട്ടത്.
48ാം മിനിറ്റില്‍ ബഹ്റൈെൻറ സയ്യിദ് ബാഖര്‍ റഫറിയുടെ മഞ്ഞക്കാര്‍ഡ് പുസ്തകത്തില്‍ കയറുന്ന മൂന്നാമത്തെ താരമായി. മിഡ്ഫീല്‍ഡര്‍ അലി മദാനെ തിരികെ വിളിച്ച് സ്ട്രൈക്കര്‍ തിയാഗോ അഗസ്റ്റോയെ ഇറക്കിയതാണ് 63ാം മിനിറ്റില്‍ ബഹ്റൈന്‍ ഭാഗത്തുണ്ടായ ഒരു നീക്കം.ആദ്യ പകുതിയുടെ ആവേശത്തിനപ്പുറം അലസമായിത്തുടങ്ങിയ രണ്ടാം പകുതിക്ക് ആശ്വാസമായി ബഹ്റൈെൻറ ഗോള്‍. സൗദി താരത്തെ ഫൗള്‍ ചെയ്ത പകരക്കാരന് സ്ട്രൈക്കര്‍ തിയാഗോ അഗസ്റ്റോ അടുത്ത മിനിറ്റില്‍ മഞ്ഞക്കാര്‍ഡും കണ്ടു.
ബഹ്റൈന്‍ ഗോളടിച്ചതോടെ ഉണര്‍ന്ന സൗദി ക്യാമ്പ് അബ്ദുല്ല ഒതൈഫയെ പിന്‍വലിച്ച് അബ്ദുല്‍ ഫത്താഹ് ഹസിരിയെ ഇറക്കി. അതിനിടയില്‍ വീണ്ടും മഞ്ഞക്കാര്‍ഡ്. ഇത്തവണ സൗദിയുടെ മിഡ്ഫീല്‍ഡറും പകരക്കാരനുമായ അബ്ദുല്‍ ഫത്താഹ് അസീരിയാണ് ഗ്രൗണ്ടിലിറങ്ങി ആദ്യ മിനിറ്റില്‍തന്നെ റഫറിയുടെ പുസ്തകത്തില്‍ ഇടംപിടിച്ചത്. ഒരു ഗോള്‍ പിറന്നതോടെ സൗദി ഭാഗത്ത് അക്ഷമയായി. അതോടെ കളിയുടെ രീതിയും മാറി. തുടരെ സൗദി ആക്രമിച്ചെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു. ടൂർണമെൻറിെൻറ ചരിത്രത്തിൽ ബഹ്റൈെൻറ ആദ്യ കിരീടമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.