ഖത്തറിന്റെ ആഡംബര വിപണിയിൽ വളർച്ച
text_fieldsദോഹ: രാജ്യത്തിന്റെ ടൂറിസം മേഖലക്ക് കരുത്തു പകർന്ന് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഖത്തറിന്റെ ആഡംബര വിപണിയിൽ കുതിച്ചുചാട്ടമുണ്ടാകുമെന്ന് റിപ്പോർട്ട്. ആഗോള മാർക്കറ്റ് റിസർച്ച് കമ്പനിയായ മോർഡോർ ഇന്റലിജന്റിന്റേതാണ് പഠനം. 2031ഓടെ രാജ്യത്തെ ആഡംബര ഉൽപന്ന വിപണി 2.63 ബില്യൺ ഡോളറിലെത്തുമെന്ന് മോർഡോർ ഇന്റലിജന്റ്സിന്റെ പഠനം വ്യക്തമാക്കുന്നു.
ഈ വർഷം വിപണിമൂല്യം 1.62 ബില്യൺ ഡോളറായി വർധിക്കും. അഞ്ചു വർഷത്തിനിടെ മേഖലയിൽ പ്രതീക്ഷിക്കുന്നത് 62 ശതമാനത്തിന്റെ വളർച്ചയാണ്. ഫാഷൻ, ജ്വല്ലറി, പ്രീമിയം വാച്ചുകൾ, സൗന്ദര്യ വർധക ഉൽപന്നങ്ങൾ എന്നീ മേഖലകളാണ് വളർച്ച കൈവരിക്കുക. ഫാഷൻ വിപണിയാണ് ഈ വർഷം കൂടുതൽ വികസിച്ചത്. ആകെ വിപണിയുടെ 29.45 ശതമാനവും വസ്ത്ര വിപണി കൈയടക്കി. ലക്ഷ്വറി വാച്ച് വിപണിയിൽ പ്രതിവർഷം 10.34 ശതമാനം വളർച്ചയുണ്ടാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
2025ൽ ഏറ്റവും കൂടുതൽ ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിച്ചത് സ്ത്രീകളാണ്. പരമ്പരാഗത ഷോപ്പുകൾ വഴിയാണ് കൂടുതൽ സാധനങ്ങളും വിറ്റഴിക്കപ്പെട്ടത്.
ഓൺലൈൻ വഴി ഇരുപത് ശതമാനം പേർ ഉൽപന്നങ്ങൾ സ്വന്തമാക്കി. അന്താരാഷ്ട്ര സഞ്ചാരികളുടെ വരവാണ് ആഡംബര വിപണിയെ ശക്തിപ്പെടുത്തുക. കഴിഞ്ഞ വർഷം 51 ലക്ഷം സഞ്ചാരികളാണ് രാജ്യം കാണാനായി എത്തിയിരുന്നത്. മുൻ വർഷത്തേക്കാൾ 3.7 ശതമാനം വളർച്ചയാണ് ടൂറിസം മേഖലയിൽ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

