സ്വർണാഭരണ വിപണിയിൽ ഉണർവ്; ഉപഭോക്താക്കൾ കൂടുതൽ ഏഷ്യക്കാർ
text_fieldsദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ സ്വർണവിപണിയിൽ വൻ ഉണർവ്. സ്വർണാഭരണ സ്ഥാപനങ്ങൾ മുന്നോട്ട് വെച്ച പ്രമോഷൻ ഓഫറുകളാണ് വിപണിയിലെ വിൽപനയിൽ വർധനവിന് സഹായിച്ചത്. 30 ശതമാനം വർധനവാണ് പെരുന്നാളിനോടനുബന്ധിച്ച് സ്വർണ വിപണിയിൽ ഉണ്ടായിരിക്കുന്നത്.
അതേസമയം, മുൻ വർഷത്തെ അപേക്ഷിച്ച് സ്വർണവിലയിലെ വൻ വർധനവ് വിൽപനയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.
14 ശതമാനം വർധനവാണ് സ്വർണവിലയിലുണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് 150 റിയാലാണ് നിലവിൽ നിരക്ക്. നേരത്തെ ഇത് 22 കാരറ്റിന് 132 റിയാലായിരുന്നു.
മറ്റു ദിവസങ്ങളെ അപേക്ഷിച്ച് പെരുന്നാൾ ദിനങ്ങളിൽ സ്വർണ വിൽപനയിൽ വലിയ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ അധികവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളാണെന്നും സ്വർണാഭരണ ശാല അധികൃതർ വ്യക്തമാക്കി.നാട്ടിലേക്ക് അവധിക്ക് പോകുന്നതിന് മുമ്പായി പ്രവാസികൾ സ്വർണാഭരണങ്ങൾ വാങ്ങുന്ന പതിവ് വർധിച്ചിരിക്കുകയാണ്. ഇവിടെ ലഭ്യമായ സ്വർണത്തിെൻറ ഗുണമേന്മ ഇതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പണിക്കൂലി ഒഴിവാക്കൽ, കാഷ് ബാക്ക് ഓഫർ, നറുക്കെടുപ്പ്, എക്സേഞ്ച് ഓഫറുകൾ എന്നിവയാണ് അധിക കടക്കാരും ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്.
സ്വർണ ലോഹത്തിെൻറ ഡിമാൻറാണ് വിലവർധനവിന് കാരണമായിരിക്കുന്നതെന്നും ഗോൾഡ് ബാറുകളുടെ വിൽപന വിലയിടിവ് സമയത്ത് വർധിക്കുമെന്നും വില കൂടുന്ന സമയത്ത് ബാറുകൾക്കായുള്ള ആവശ്യം കുറയുമെന്നും ഗോൾഡ് സൂഖിലെ സെയിൽസ് മാനേജർ അറിയിച്ചു.
2018ലെ അവശേഷിക്കുന്ന സമയത്തെ സ്വർണവില അമേരിക്കയിലെ പലിശ നിരക്കിനെയും ഡോളറിെൻറ മൂല്യത്തിനെയും ആശ്രയിച്ചായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.