ഫിഫ അറബ് ടൂർണമെന്റ്; ഖത്തറിലെ കായിക സൗകര്യങ്ങൾ മികച്ചത് -ജിയാനി ഇൻഫാന്റിനോ
text_fieldsജിയാനി ഇൻഫാന്റിനോ
ദോഹ: ഫിഫ അറബ് കപ്പിന് രണ്ടാം തവണയും ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഖത്തറിന്റെ ആതിഥ്യമര്യാദയെയും കായിക അടിസ്ഥാന സൗകര്യങ്ങളെയും പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ആവേശകരമായ ഫിഫ അറബ് ടൂർണമെന്റ് നടത്തുന്നതിന് ഖത്തർ ഒരിക്കൽകൂടി വെല്ലുവിളി ഏറ്റെടുക്കുകയാണ്. ഖത്തറിന്റെ ആതിഥ്യമര്യാദയും സൗകര്യങ്ങളും അസാധാരണമാണ്, കൂടാതെ എല്ലാ ടീമുകൾക്കും തയാറെടുപ്പുകൾക്കായി മികച്ച സാഹചര്യങ്ങളുണ്ടാകുമെന്നും ജിയാനി ഇൻഫാന്റിനോ ഫിഫ.കോമിലൂടെ അഭിപ്രായപ്പെട്ടു.
ഡിസംബർ ഒന്നുമുതൽ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പ് 2022 ലെ ഫിഫ ലോകകപ്പിന് വേദിയായ ആറ് സ്റ്റേഡിയങ്ങളിലായി നടക്കും. സ്റ്റേഡിയങ്ങളെല്ലാം പൊതുഗതാഗതവുമായി ബന്ധിപ്പിച്ച് എല്ലാവർക്കും എളുപ്പത്തിൽ എത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫിഫയുമായി സഹകരിച്ച് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി (എൽ.ഒ.സി) ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
അറബ് ഫുട്ബാൾ താരങ്ങളെയും ആരാധകരെയും വീണ്ടും ഒന്നിപ്പിച്ചുകൊണ്ടുവരുന്ന ഫിഫ അറബ് കപ്പിന് രണ്ടാം തവണയും ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നുവെന്ന് കായിക യുവജന മന്ത്രിയും ടൂർണമെന്റിന്റെ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി പറഞ്ഞു. മേഖലയിലെ ഫുട്ബാൾ ആരാധകരുടെ ആവേശമാണ് ഫിഫ അറബ് കപ്പ്.
വലിയ സ്പോർട്സ് ഇവന്റുകൾ സംഘടിപ്പിക്കുന്നതിൽ രാജ്യത്തിന്റെ കഴിവുകൾ മുൻ വർഷങ്ങളിൽ പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഫിഫ അറബ് കപ്പ് സമ്പന്നമായ കായിക പാരമ്പര്യത്തിലെ മറ്റൊരു അധ്യായമാണ്. അറബ് ഐക്യത്തിന്റെ പ്രാധാന്യം ഉറപ്പാക്കുന്നതിനും സമ്പന്നമായ അറബ് സംസ്കാരത്തെ പ്രദർശിപ്പിക്കുന്നതിനും കായികരംഗത്തും മറ്റ് മേഖലകളിലുമുള്ള തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കുന്നതിനുമുള്ള അവസരമാണിത്. മനോഹരമായ ഫുട്ബാൾ ആവേശത്തിൽ പങ്കുചേരാൻ എല്ലാവരെയും, പ്രത്യേകിച്ച് മേഖലയിലെ ആരാധകരെ ഒരിക്കൽകൂടി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ച് ആകെ 16 ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുക. ആതിഥേയരായ ഖത്തറും നിലവിലെ ചാമ്പ്യന്മാരായ അൽജീരിയയും ഉൾപ്പെടെ ഒമ്പത് ടീമുകൾ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. നവംബർ 25, 26 തീയതികളിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിലൂടെ ശേഷിക്കുന്ന ഏഴ് ടീമുകളെയും തെരഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

