ഗസ്സ വെടിനിർത്തൽ ശ്രമങ്ങൾ; ഖത്തറിന് നന്ദി പറഞ്ഞ് ഇറ്റാലിയൻ പ്രധാനമന്ത്രി
text_fieldsദോഹ: ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി ഇസ്രായേൽ ഇതിനകം അംഗീകരിച്ചതും യൂറോപ്യൻ രാജ്യങ്ങളും നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളും ഫലസ്തീൻ അതോറിറ്റിയും സ്വാഗതം ചെയ്തതുമാണ്. അറബ് രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങൾക്ക്, പ്രത്യേകിച്ച് ഖത്തറിന്റെ നന്ദി രേഖപ്പെടുത്തുന്നതായും എക്സ് പോസ്റ്റിലെ കുറിപ്പിൽ ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി കുറിച്ചു. ഹമാസിൽനിന്ന് അനുകൂല പ്രതികരണമാണുണ്ടായത്. വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ തയാറാണെന്ന് അവർ പ്രഖ്യാപിച്ചു.
ഈ അവസരം പ്രയോജനപ്പെടുത്താൻ നമ്മളെല്ലാവരും സന്നദ്ധരാകണമെന്നും അവർ കൂട്ടിച്ചേർത്തു. ഗസ്സ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയിൽ കഴിഞ്ഞ ദിവസം ഹമാസ് അനുകൂലമായി പ്രതികരിച്ചിരുന്നു. ഗസ്സ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ തിങ്കളാഴ്ചയാണ് 20 പോയന്റുകളുള്ള പ്രസ്താവന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തിറക്കിയത്. ഇതിനു പിന്നാലെ ഖത്തർ അടക്കമുള്ള രാഷ്ട്രങ്ങൾ ഈ നിർദേശത്തെ സ്വാഗതം ചെയ്തു രംഗത്തുവന്നിരുന്നു.
ഹമാസ് പ്രഖ്യാപനം; സ്വാഗതം ചെയ്ത് ഖത്തർ
ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി
ദോഹ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതി അംഗീകരിച്ചുള്ള ഹമാസ് പ്രഖ്യാപനത്തെയും എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള സന്നദ്ധതയെയും സ്വാഗതം ചെയ്തു ഖത്തർ. ബന്ദികളെ മോചിപ്പിക്കുന്നതിനും ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് യു.എസ് പ്രസിഡന്റ് നടത്തിയ പ്രസ്താവനകൾക്ക് പിന്തുണ നൽകുന്നുവെന്നും വിദേശകാര്യ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ചർച്ചകൾ തുടരുന്നതിന് ഈജിപ്തുമായും അമേരിക്കയുമായും ഏകോപിപ്പിച്ചുകൊണ്ട് മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

