ബാർസിലോണക്ക് തകർപ്പൻ ജയം
text_fieldsദോഹ: ഫുട്ബോൾ ലോകത്തിനായി ഖത്തർ എയർവേഴ്സ് വിരുന്നൊരുക്കിയ ചാമ്പ്യൻമാരുടെ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് തകർപ്പൻ വിജയം. ഗറാഫയിലെ ഥാനി ബിൻ ജാസിം സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആരാധകർക്ക് ഗോൾ വിരുന്നൊരുക്കിയ പോരാട്ടത്തിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കറ്റാലൻ പട സൗദി വമ്പന്മാരായ അൽ അഹ്ലിയെ തകർത്ത് ഖത്തർ എയർവേഴ്സ് കപ്പിൽ മുത്തമിട്ടത്. ഖത്തറിലെ ബാഴ്സയുടെ അരങ്ങേറ്റം കൂടിയായിരുന്നു ഇന്നലെ നടന്നത്. കളിയുടെ ആദ്യ 17 മിനുട്ടിനുള്ളിൽ തന്നെ ബാഴ്സ ത്രയമായ മെസ്സി, നെയ്മർ, സുവാരസ് ടീമിനായി ഗോൾ നേടി ബാഴ്സയെ ബഹുദൂരം മുന്നിലെത്തിച്ചു. എട്ടാം മിനുട്ടിൽ സുവാരസ് ബാഴ്സക്കായി ആദ്യ വെടി പൊട്ടിച്ചു. ആദ്യ ഗോളിെൻറ ക്ഷീണം മാറുന്നതിന് മുമ്പ് തന്നെ 10ാം മിനുട്ടിൽ രണ്ടാം ഗോളൊരുക്കി മെസ്സിയും മുന്നേറിയതോടെ അൽ അഹ്ലി തളർന്നു.
പിന്നീട് ബ്രസീലിയൻ സൂപ്പർ താരത്തിെൻറ ഈഴമായിരുന്നു. 17ാം മിനുട്ടിൽ ബോക്സിെൻറ അറ്റത്ത് നിന്നും ഗോളിലേക്ക് നിറയൊഴിച്ച നെയ്മറിെൻറ സ്വതസിദ്ധമായ ഷോട്ട് പോസ്റ്റിെൻറ മൂലയിലേക്ക് കയറിയപ്പോൾ ആരാധകർക്ക് പ്രതീക്ഷിച്ചത് തന്നെ ലഭിച്ചു. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ഗോളുകളെ വമ്പിച്ച ആർപ്പുവിളികളോടെയാണ് സ്റ്റേഡിയത്തിലെത്തിയവർ എതിരേറ്റത്. തുടക്കത്തിൽ തന്നെ മൂന്ന് ഗോൾ വഴങ്ങിയ അൽ അഹ്ലി പിന്നെ പതിയെ കളിയിലേക്ക് വരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. മികച്ച പാസുകളിലൂടെ ബാഴ്സ താരങ്ങളെ വട്ടം കറക്കിയ സൗദി ക്ലബ് താരങ്ങൾ പലപ്പോഴും ഗോളിനടുത്തെത്തിയെങ്കിലും കറ്റാലൻ പ്രതിരോധം വിലങ്ങുതടിയായി നിൽക്കുകയായിരുന്നു. ആദ്യ പകുതി മൂന്ന് ഗോളിന് ബാഴ്സ മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ അൽ അഹ്ലിയായിരുന്നു കളിയിൽ മിക്ക സമയത്തും മേധാവിത്വം പുലർത്തിയത്. അഹ്ലി താരങ്ങളുടെ മുന്നേറ്റത്തിന് ഫലവും കണ്ടു. 51ാം മിനുട്ടിൽ ബോക്സിൽ വെച്ച് അഹ്ലി താരത്തെ വീഴ്ത്തിയതിന് റഫറി ഫഹദ് അൽ മർരി പെനാൽട്ടി സ്പോട്ടിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. കിക്കെടുത്ത ഉമർ അബ്ദുറഹ്മാന് ഒട്ടും പിഴച്ചില്ല. സ്കോർ 3–1. ഗോളടിച്ചതോടെ ഉണർന്ന് കളിച്ച ബാഴ്സ ഫലം കണ്ടു. 55ാം മിനുട്ടിൽ റാകിടിച്ചിെൻറ പാസിൽ തലവെച്ച് അൽകാസർ സ്പാനിഷ് വമ്പന്മാർക്കായി നാലാം ഗോൾ നേടി. 58ാം മിനുട്ടിൽ റാഫിഞ്ഞ വീണ്ടും ബാഴ്സക്കായി വല കുലുക്കിയതോടെ ബാഴ്സ കളിയിൽ വീണ്ടും തിരിച്ചു വന്നു. എന്നാൽ രണ്ട് മിനുട്ടിന് ശേഷം മുഹന്നദ് അസീരിയുടെ തകർപ്പൻ ഗോൾ അൽഅഹ്ലിക്കായി രണ്ടാം ഗോൾ നേടി. 65ാം മിനുട്ടിൽ മുഹന്നദി തെൻറ രണ്ടാം ഗോളും നേടിയതോടെ സ്കോർ 5–3. അഹ്ലിയുടെ മുന്നേറ്റത്തിൽ ബാഴ്സ പ്രതിരോധം ശക്തമാക്കിയതിനാൽ അവസാന വിസിൽ മുഴങ്ങുമ്പോൾ ജയം ബാഴ്സക്കൊപ്പമായിരുന്നു.