യുദ്ധം പിരിച്ചവർക്ക് ഖത്തറിൽ സമാഗമം
text_fieldsദോഹയിലെത്തിയ ഫലസ്തീനി കുടുംബങ്ങളെ തുർക്കി അംബാസഡർ ഡോ. മുസ്തഫ ഗോക്സു, ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതിനിധി ഹമദ് യൂസുഫ് അഹ്മദ് റാഷിദ് അൽ മാലികി സന്ദർശിക്കുന്നു
ദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് പല വഴിയിലായവർക്ക് മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഖത്തറിന്റെ മണ്ണിൽ സമാഗമം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബങ്ങളാണ് ഗസ്സയിലെ ആക്രമണത്തിന് പിന്നാലെ ചികിത്സക്കായി രണ്ടു രാജ്യങ്ങളിലായത്. ഒരു സംഘം അമിരി വ്യോമസേനയുടെ രക്ഷാദൗത്യത്തിൽ ഉൾപ്പെട്ട് ഖത്തറിൽ ചികിത്സക്കായി പ്രവേശിക്കപ്പെട്ടപ്പോൾ, അവരുടെ ഉറ്റവരായ ഒരു സംഘം തുർക്കിയിലേക്ക് മാറ്റപ്പെട്ടു. ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളിൽ ചെറുതും വലുതുമായി മുറിവേറ്റവരായിരുന്നു അവർ. മാസങ്ങൾ നീണ്ട ചികിത്സക്കുശേഷം ആരോഗ്യം വീണ്ടെടുത്തതോടെ തുർക്കിയുടെയും ഖത്തറിന്റെയും നയതന്ത്ര ഇടപെടലിലൂടെ കഴിഞ്ഞ ദിവസം ബന്ധുക്കൾ ദോഹയിലെത്തി കുടുംബത്തിനൊപ്പം ചേർന്നു.
തുർക്കി വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് നടത്തിയ ദൗത്യത്തിന്റെ ഫലമായി ദോഹയിലെത്തിയവരെ ഖത്തറിലെ തുർക്കിയ അംബാസഡർ ഡോ. മുസ്തഫ ഗോക്സു, ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയുടെ ഓഫിസ് ഡയറക്ടർ ഹമദ് യൂസുഫ് അഹ്മദ് റാഷിദ് അൽ മാലികി എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഗസ്സയിൽ പരിക്കേറ്റ 1500 ഫലസ്തീനികൾക്ക് ഖത്തറിൽ ചികിത്സ നൽകുമെന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ആയിരങ്ങൾക്ക് ദോഹയിൽ ചികിത്സ നൽകുന്നത്. വിവിധ ഘട്ടങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പരിക്കേറ്റവരെ ഖത്തറിലെത്തിച്ചിരുന്നു.
പരിക്കേറ്റവരുടെ 19ാം സംഘം ദോഹയിൽ
ദോഹ: ഗസ്സയിൽ പരിക്കേറ്റവരുടെ 19ാമത് സംഘം ദോഹയിലെത്തി. ഈജിപ്തിലെ അൽ അരിഷിലെത്തിയ ഖത്തറിന്റെ സഹായ വിമാനത്തിലാണ് യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികളെയും ദോഹയിലെത്തിച്ചത്. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഏതാനും പേരെ സ്ട്രെച്ചറിലായിരുന്നു വിമാനത്തിൽ പ്രവേശിപ്പിച്ചത്.
ഭക്ഷ്യവസ്തുക്കളും മരുന്നും ഉൾപ്പെടെ 51 ടൺ ദുരിതാശ്വാസ വസ്തുക്കളുമായാണ് ഖത്തറിൽനിന്നുള്ള 86ാമത് വിമാനം കഴിഞ്ഞ ദിവസം ഈജിപ്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

