പ്രവാസി വോട്ടുയാത്രക്കാർ പറന്നു തുടങ്ങി
text_fieldsദോഹ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ കേരളം വോട്ടുചെയ്യാനിരിക്കെ പ്രവാസ മണ്ണിൽനിന്നും വോട്ടുവിമാനങ്ങളും പുറപ്പെട്ടു തുടങ്ങി. ചെറു സംഘങ്ങളായാണ് വിവിധ മണ്ഡലങ്ങളിലെ വോട്ടർമാർ നാടുപിടിച്ച് തുടങ്ങിയത്. മുൻ തെരഞ്ഞെടുപ്പുകളെ പോലെ ഇത്തവണ ചാർട്ടർ വിമാനങ്ങളില്ല. അതേസമയം, പതിവ് ഷെഡ്യൂൾ വിമാനങ്ങളിൽ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത് ഒറ്റയായും കൂട്ടായും പ്രവാസികൾ നാട്ടിലേക്ക് യാത്രക്ക് തയാറെടുത്തു കഴിഞ്ഞു. നാട്ടിലെ പ്രചാരണച്ചൂടിൽ പങ്കുചേരാൻ കൂടി ലക്ഷ്യമിട്ട് പെരുന്നാളിന് മുമ്പുതന്നെ നിരവധി പേർ നാട്ടിലെത്തിയിട്ടുണ്ട്. സ്വന്തം ബിസിനസും മറ്റുമുള്ളവരാണ് ഇത്തരത്തിൽ അടിയന്തര അവധിയുമായി നാട്ടിലെത്തിയത്.
അതേസമയം, 14ഉം 20ഉം ദിവസത്തെ ലീവുകളുമായി ചിലർ കഴിഞ്ഞ വ്യാഴാഴ്ച തന്നെ നാട്ടിലേക്ക് പറന്നു. വോട്ടുചെയ്യാൻ മാത്രമായി നാട്ടിലെത്താനൊരുങ്ങുന്നവർ തിങ്കളാഴ്ച മുതൽ പറന്നു തുടങ്ങും. വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ വേണ്ടി മാത്രം വാരാന്ത്യഅവധി ഉൾപ്പെടെ രണ്ടും മൂന്നും ദിവസം മാത്രം നാട്ടിൽ നിൽക്കാൻ ലക്ഷ്യമിട്ട് പോകുന്നവരുമുണ്ട്.
ആവേശം വടകരയിൽ
നാട്ടിലെന്ന പോലെ പ്രവാസത്തിലും തെരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂട് വടകര പാർലമെൻറ് മണ്ഡലം കേന്ദ്രീകരിച്ചു തന്നെയാണ്. യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ഖത്തർ സന്ദർശനം കൂടിയായതോടെ മണ്ഡലത്തിന്റെ പോരാട്ടച്ചൂട് അതേപടി പ്രവാസമണ്ണിലും പകർന്നു. കേരളത്തിലെ 20 മണ്ഡലങ്ങളിലെ മൂന്ന് മുന്നണി സ്ഥാനാർഥികളിൽനിന്നും നേരിട്ട് ഖത്തറിലെത്തി വോട്ട് ചോദിച്ചതും ഷാഫി പറമ്പിൽ മാത്രമാണ്. മറ്റു ഇടത്-യു.ഡി.എഫ് മുന്നണി സ്ഥാനാർഥികൾ ഓൺലൈൻ വഴിയാണ് യോഗങ്ങളിലും കൺവെൻഷനുകളിലും പങ്കെടുത്ത് നാട്ടുകാരോട് വോട്ടഭ്യർഥിക്കുന്നത്.
കൂടുതൽ സംഘാടന മികവോടെ പണിയെടുക്കുന്നതും വടകര മണ്ഡലത്തിൽ നിന്നാണെന്നതും ശ്രദ്ധേയം. നേരത്തെ പ്രവാസി വോട്ടു ചേർത്തും, നാട്ടിലുള്ളവരുടെ വോട്ടുറപ്പിച്ചും മണ്ഡലത്തിലെ കെ.എം.സി.സി, ഇൻകാസ് പ്രവർത്തകർ സജീവമായിരുന്നു. ഇത്തവണ ചാർട്ടർ വിമാന സൗകര്യമില്ലാത്തതിനാൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന വോട്ടർമാർക്ക് കെ.എം.സി.സി നേതൃത്വത്തിൽ സഹായം ഒരുക്കി. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, കൂത്തുപറമ്പ് ഉൾപ്പെടെ നിരവധി വോട്ടർമാരുള്ള മണ്ഡലങ്ങളിൽനിന്നും നൂറുകണക്കിന് പ്രവർത്തകർ വരും ദിനങ്ങളിൽ നാട്ടിലേക്ക് പോകുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
നേരത്തെ എയർലൈൻ അധികൃതരുമായി ചർച്ച ചെയ്ത് ഗ്രൂപ് ടിക്കറ്റിന് ശ്രമിച്ചെങ്കിലും, അതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഓൺലൈൻവഴി ടിക്കറ്റുകൾ ലഭിച്ചതോടെ കൂടുതൽ എളുപ്പമായി. 450-500 റിയാലുള്ള ടിക്കറ്റ് തുകയുടെ നിശ്ചിത ശതമാനം നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വടകര പാർലമെൻറ് മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിൽനിന്ന് നൂറുകണക്കിന് വോട്ടർമാർ ഈയാഴ്ചകളിൽ നാട്ടിലെത്തുമെന്ന് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഷംസുദ്ദീൻ നാദാപുരം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു മുമ്പ് കുടുംബങ്ങളെ കൊണ്ടുവന്നവർ സാമ്പത്തിക നഷ്ടം സഹിച്ചും മടക്കയാത്ര നേരത്തേയാക്കി നാട്ടിലെ വോട്ടുറപ്പിക്കുന്നു. ജോലിത്തിരക്കും, അവധിയില്ലാത്തതും കാരണം നാട്ടിലേക്ക് പോകാൻ അവധി ലഭിക്കാത്തവർ, പോകാൻ സൗകര്യമുള്ളവർക്ക് ടിക്കറ്റെടുക്കാൻ സഹായിച്ചും പ്രിയപ്പെട്ട സ്ഥാനാർഥികളുടെ ജയത്തിനായി ശ്രമിക്കുന്നതും കാണാം. ഇനിയും വോട്ടുചെയ്യാനും, ജനാധിപത്യം ഉറപ്പിക്കാനുമുള്ള നിർണായക ഉത്തരവാദിത്തമെന്ന നിലയിലാണ് ഓരോരുത്തരും ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് പ്രവാസികൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.