അവസാന വിസിൽ മുഴങ്ങിയെങ്കിലും ഓർമ്മകൾ അവസാനിച്ചില്ല
text_fields2022 നവംബർ മാസത്തിലെ ആ ദിവസങ്ങൾ ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. ലോകത്തിന്റെ കണ്ണുകൾ ഖത്തറിലേക്കായിരുന്നു. ഓരോ തെരുവും, ഓരോ മെട്രോ സ്റ്റേഷനും, ഓരോ സ്റ്റേഡിയവും ഫുട്ബാൾ ആവേശത്തിന്റെ വർണങ്ങളിൽ മുങ്ങിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ആരാധകർ ഫുട്ബാൾ എന്ന ഒരേയൊരു ഭാഷയിൽ സംസാരിക്കുകയായിരുന്നു. പ്രവാസിയെന്ന നിലയിൽ ആ വിശ്വമേളയുടെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നാണ്. കളിയുടെ ആവേശവും സൗഹൃദങ്ങളുടെ ഊഷ്മളതയും ലോകത്തെ ഒരുമിപ്പിച്ച ആഘോഷ നിമിഷങ്ങളും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
ഖത്തറിലേക്ക് ജോലി തേടിയെത്തിയ നാൾ മുതൽ കേട്ടുതുടങ്ങിയതാണ് ഇവിടെ ഫിഫ ലോകകപ്പ് നടക്കുമെന്ന വാർത്ത. വർഷങ്ങളോളം കാത്തിരുന്ന ആ സ്വപ്നനിമിഷങ്ങൾ ഒടുവിൽ യാഥാർഥ്യമായപ്പോൾ അത് ഒരു സാധാരണ ടൂർണമെന്റ് മാത്രമായിരുന്നില്ല; ചരിത്രത്തിന്റെ ഭാഗമാകുന്ന അനുഭവമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒരേ ലക്ഷ്യത്തോടെ ഖത്തറിലേക്കെത്തിയപ്പോൾ, ആ ആഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ വലിയ അഭിമാനമായി തോന്നി. അന്ന് നാട്ടിലുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിളികൾക്ക് പ്രത്യേക ആവേശമുണ്ടായിരുന്നു. "കളി കാണാൻ വല്ല അവസരവും കിട്ടുമോ?", "മെസിയെയോ റൊണാൾഡോയെയോ നേരിൽ കണ്ടോ?" എന്നൊക്കെയുള്ള ചോദ്യങ്ങൾ പതിവായിരുന്നു. ഖത്തറിൽ താമസിക്കുന്നവരായ ഞങ്ങൾക്ക് പോലും ആ സമയത്ത് ഒരു പ്രത്യേക പ്രാധാന്യം ലഭിച്ചതുപോലെ തോന്നിയിരുന്നു. ലോകകപ്പ് അടുത്തെത്തുംതോറും ഖത്തറിന്റെ മുഖച്ഛായ തന്നെ മാറി. നഗരവീഥികൾ വിവിധ രാജ്യങ്ങളുടെ പതാകകളാൽ നിറഞ്ഞു. കെട്ടിടങ്ങളും റോഡുകളും ആരാധകരെ വരവേൽക്കാൻ ഒരുങ്ങി. ആ കാഴ്ചകൾ കാണുമ്പോൾ നാട്ടിൽ ഒരു വലിയ ഫുട്ബോൾ ടൂർണമെന്റിന് മുമ്പ് ഉണ്ടാകുന്ന ആവേശം മനസ്സിലേക്ക് ഓടിയെത്തുമായിരുന്നു.
സ്റ്റേഡിയത്തിനുള്ളിൽ കളി കാണാൻ ഭാഗ്യം ലഭിച്ചില്ലെങ്കിലും അതിന്റെ ഒരു നിരാശയും ഇന്നില്ല. കാരണം ലോകകപ്പ് ഒരു സ്റ്റേഡിയത്തിനുള്ളിൽ മാത്രം ഒതുങ്ങിയിരുന്നില്ല. ഖത്തറിലെ ഓരോ തെരുവും, ഓരോ ഫാൻ സോണും, ഓരോ മെട്രോ സ്റ്റേഷനും ലോകകപ്പിന്റെ ഭാഗമായിരുന്നു. ഇന്നും ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് മെട്രോ ട്രെയിനുകളിലെ പാട്ടുകളും ആർപ്പുവിളികളുമാണ്. വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളുമുള്ള ആളുകൾ ഒരേ താളത്തിൽ ആഘോഷിച്ച കാഴ്ചകൾ. ഗോൾ വീഴുമ്പോൾ പരസ്പരം പരിചയമില്ലാത്തവർ പോലും ആലിംഗനം ചെയ്ത നിമിഷങ്ങൾ. ആ നിമിഷങ്ങളിലാണ് ഫുട്ബാൾ ഒരു കളി മാത്രമല്ലെന്നും, ലോകത്തെ ഒരുമിപ്പിക്കുന്ന വികാരമാണെന്നും ഞാൻ തിരിച്ചറിഞ്ഞത്. ലോകകപ്പ് ഫൈനലിലെ അവസാന വിസിൽ മുഴങ്ങിയപ്പോൾ ഒരു ടൂർണമെന്റ് അവസാനിച്ചു. എന്നാൽ ഖത്തറിന്റെ തെരുവുകളിലും മെട്രോ സ്റ്റേഷനുകളിലും ആരാധകരുടെ പാട്ടുകളിലും ജനിച്ച ഓർമ്മകൾക്ക് അവസാനമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

