യൂറോപ്യൻ സൗഹൃദം: അയർലൻഡിനെതിരെ തോൽവി
text_fieldsഅയർലൻഡിൻെറ കാളം റോബിൻസണിൻെറ മുന്നേറ്റം തടയാൻശ്രമിക്കുന്ന ഖത്തറിൻെറ താരിഖ് സൽമാൻ
ദോഹ: യൂറോപ്യൻ സൗഹൃദപോരാട്ടത്തിൽ ഖത്തറിന് രണ്ടാം അങ്കത്തിലും തോൽവി. അയർലൻഡ് മറുപടിയില്ലാത്ത നാല് ഗോളിനാണ് 2022 ലോകകപ്പ് ആതിഥേയരായ ഖത്തറിനെ വീഴ്ത്തിയത്. രണ്ടു ദിവസം മുമ്പ് പോർചുഗലിനെതിരെ പുറത്തെടുത്ത പോരാട്ടവീര്യം ഇക്കുറി ഖത്തറിന് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല.
കളിയുടെ നാലാം മിനിറ്റിൽ വെസ്റ്റ്ബ്രോംവിച് താരം കാളം റോബിൻസൺ ഖത്തർ വലകുലുക്കിയതോടെ കളിയിൽ മറൂൺ പടക്ക് താളംപിഴച്ചു.
തുടർന്ന് ആക്രമണം ശക്തമാക്കിയ അയർലൻഡ് റോബിൻസണിൻെറ ഹാട്രിക് മികവിലാണ് ഖത്തറിനെ വീഴ്ത്തിയത്. 13ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 53ാം മിനിറ്റിൽ ജെഫ്ഹെൻഡ്രികിൻെറ ക്രോസിലുടെയും റോബിൻസൺ ഹാട്രിക് തികച്ചു.
59ാം മിനിറ്റിൽ ഷാനി ഡഫ് കൂടി നേടിയ ഗോളിലൂടെ അയർലൻഡ് പട്ടിക തികച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയും ആന്ദ്രെ സിൽവയും നയിച്ച പോർചുഗൽ മുന്നേറ്റത്തിന് മുന്നിൽ ശക്തമായ പ്രതിരോധ കോട്ടയൊരുക്കി ഗോളുകൾ തടുത്തിട്ട ഖത്തർ,
കഴിഞ്ഞ ദിവസം ആക്രമണത്തിലേക്ക് തന്ത്രം മാറ്റിയതോടെ പ്രതിരോധത്തിൽ വീഴ്ചയായി. നവംബറിലാണ് ടീമിൻെറ അടുത്തഘട്ട സൗഹൃദ പോരാട്ടങ്ങൾ.