പരിസ്ഥിതി ഗവേഷണം; കൈകോർത്ത് മന്ത്രാലയവും ഖത്തർ സർവകലാശാലയും
text_fieldsദോഹ: പരിസ്ഥിതി ഗവേഷണ പദ്ധതികളിൽ സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഖത്തർ സർവകലാശാലയും പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവും ധാരണപത്രം (എം.ഒ.യു) ഒപ്പുവെച്ചു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി, ഖത്തർ സർവകലാശാല പ്രസിഡന്റ് ഹസൻ അൽ ദിർഹം എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രാലയത്തിലെ പ്രൊട്ടക്ഷൻ ആൻഡ് നാച്ചുറൽ റിസർവ് അഫേഴ്സ് അസി. അണ്ടർ സെക്രട്ടറി ഡോ. ഇബ്റാഹിം അബ്ദുല്ലത്തീഫ് അൽ മസ്ലമാനിയും ക്യൂ.യു റിസർച് ആൻഡ് ഗ്രാജ്വേറ്റ് സ്റ്റഡീസ് വൈസ് പ്രസിഡന്റ് പ്രഫ. മർയം അൽ മആദീദും കരാറിൽ ഒപ്പുവെച്ചു.
ഖത്തർ സർവകലാശാലയുമായുള്ള സഹകരണത്തെ ചടങ്ങിൽ ഡോ. ഇബ്റാഹിം അൽ മസ്ലമാനി സ്വാഗതം ചെയ്തു. പഠന ഗവേഷണ മേഖലയിലെ പ്രധാന ദേശീയ സ്ഥാപനങ്ങളിലൊന്നാണ് ഖത്തർ സർവകലാശാലയെന്നും സർവകലാശാലയുടെ ശാസ്ത്രീയ വൈദഗ്ധ്യത്തിൽനിന്ന് പ്രയോജനം നേടുന്നതിന് മന്ത്രാലയം പ്രവർത്തിക്കുന്നുവെന്നും ഡോ. അൽ മസ്ലമാനി പറഞ്ഞു. പരിസ്ഥിതി സുസ്ഥിരതയുമായി ബന്ധപ്പെട്ട ദേശീയതന്ത്രം നടപ്പിലാക്കുന്നതിനുള്ള മാർഗമാണ് സർവകലാശാലയുമായുള്ള സഹകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പ്രകൃതി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ വ്യതിയാനം, സുസ്ഥിരത എന്നീ മൂന്ന് മേഖലകളിൽ ഖത്തർ സർവകലാശാല പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലയും മന്ത്രാലയവും തമ്മിലുള്ള മുൻ സഹകരണത്തിന്റെ തുടർച്ചയാണ് പുതിയ നീക്കം. വിവിധ മേഖലകളിൽ ഗവേഷണവും ക്യാമ്പിങ് സീസണിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതം സംബന്ധിച്ച പഠനവും നേരത്തെ നടത്തിയിരുന്നു. അനുഭവ പരിചയവും അറിവുകളും കൈമാറ്റം ചെയ്യുന്നതിനും പരസ്പര പിന്തുണക്കുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രഫ. അൽ മആദീദ് വ്യക്തമാക്കി. ജൈവവൈവിധ്യവും വന്യജീവികളും അവയുടെ പാരിസ്ഥിതിക നിലയും, പ്രകൃതിദത്ത പരിപാലനം, പുനരധിവാസം, വേട്ടയാടലിന്റെ ആഘാതം, വായു ഗുണനിലവാരം, മണ്ണിന്റെ ഗുണനിലവാരം, ജലത്തിന്റെ നിലവാരം, രാസവസ്തുക്കൾ, അപകടകരമായ മാലിന്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിലൂന്നിയാണ് ഖത്തർ സർവകലാശാലയും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും കരാർ ഒപ്പുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.