സൗഹൃദം ശക്തമാക്കി അമീറിന്റെ പര്യടനം
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും മന്ത്രിമാരും സ്വീഡൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസണിന്റെ നേതൃത്വത്തിലുള്ള സംഘവുമായി കൂടിക്കാഴ്ച നടത്തുന്നു.
ദോഹ: സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി, വ്യാപാര ബന്ധങ്ങളും സഹകരണവും ശക്തമാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ യൂറോപ്യൻ പര്യടനം തുടരുന്നു. തിങ്കളാഴ്ച സ്വീഡനിലെത്തിയ അമീർ കഴിഞ്ഞ ദിവസം രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ അമീർ അടുത്ത ലക്ഷ്യ സ്ഥാനമായ നോർവേയിലേക്ക് പറന്നു. ബുധനാഴ്ച പര്യടനത്തിലെ മൂന്നാമത്തെ രാജ്യമായ ഫിൻലൻഡും അമീർ സന്ദർശിക്കും. സ്റ്റോക്ക്ഹോമിൽ സ്വീഡൻ രാജാവ് കാൾ ഗുസ്താഫുമായി, പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസണുമായും അമീർ കൂടിക്കാഴ്ച നടത്തി.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിനായി ഖത്തറിന്റെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളും മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീഡിഷ് രാജാവ് രാജാവ് കാൾ ഗുസ്താഫിനും രാജ്ഞിക്കുമൊപ്പം
ഖത്തറും, സ്വീഡനും തമ്മിലെ നയതന്ത്ര സൗഹൃദത്തിന്റെ 50 വാർഷിക വേളയിലാണ് അമീറിന്റെ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലെ ഊഷ്മളമായ നയതന്ത്രബന്ധം അരനൂറ്റാണ്ട് പിന്നിടുന്ന പശ്ചാത്തലത്തിൽ സൗഹൃദവും സഹകരണവും കൂടുതൽ ദൃഢമാക്കാനും ഇരു രാജ്യങ്ങളുടെയും നേട്ടങ്ങളിലേക്ക് കൂടുതൽ ക്രിയാത്മകവുമായി മാറട്ടെയെന്ന് അമീർ പറഞ്ഞു.
സന്ദർശനത്തിന്റെ ഭാഗമായി അമീറിന്റെ സാന്നിധ്യത്തിൽ വിവിധ കരാറുകൾ സംബന്ധിച്ച ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. സൈനിക സഹകരണം, രാഷ്ട്രീയ കൂടിയാലോചന, സമാധാനം-മധ്യസ്ഥ ദൗത്യം, മാനുഷിക-വികസന സഹകരണം, കരഗതാഗത മേഖലയിലെ ധാരണപത്രം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു.
സ്റ്റോക്ക്ഹോമിലെ റോയൽ പാലസിൽ സ്വീഡിഷ് രാജാവ് ഒരുക്കിയ ഔദ്യോഗിക വിരുന്നിലും അമീർ പങ്കെടുത്തിരുന്നു. സ്വീഡിഷ് പാർലമെന്റ് സ്പീക്കർ ആന്ദ്രെ നോർലെൻ, വിദേശകാര്യ മന്ത്രി തോബിയാസ് ബിൽസ്ട്രോം എന്നിവരുമായും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തി.
അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഊർജകാര്യ മന്ത്രി എൻജി. സഅദ് ബിൻ ഷെരിദ അൽ കഅബി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ ഉൾപ്പെടെ ഉന്നത സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിനായി അന്താരാഷ്ട്ര സമ്മർദങ്ങളും അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളും ഫലംകാണാതെ നിൽക്കുമ്പോൾ ഖത്തർ അമീറിന്റെ യൂറോപ്യൻ പര്യടനത്തെ ഏറെ പ്രധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

