മൊബൈലും ഡ്രൈവിങ്ങും ഒന്നിച്ച് വേണ്ടാ...
text_fieldsദോഹ: ഒരു കൈയിൽ മൊബൈൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും പിടിച്ച് ഡ്രൈവിങ് ശീലമാക്കിയവർ ഇനി സൂക്ഷിച്ചാൽ നല്ലത്. ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാനുള്ള കാമറാ സംവിധാനങ്ങൾ പ്രവർത്തനസജ്ജമായതായി ട്രാഫിക് വിഭാഗം അധികാരികൾ. റോഡരികുകളിലും ട്രാഫിക് സിഗ്‌നലുകളിലും സ്ഥാപിച്ച സി.സി.ടി.വി കാമറകളിലൂടെ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ തിരിച്ചറിയുകയും നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് റാദി അല്‍ ഹജ്റി അറിയിച്ചു.
ൈഡ്രവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നത് അപകടങ്ങൾ വർധിക്കാൻ കാരണമാവുന്നുണ്ട്. വിളിക്കാനും സംസാരിക്കാനും മാത്രമല്ല, ഫോൺ ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗവും ഫോൺവഴി നടക്കുന്നു. ഇത്തരം ഉപയോഗങ്ങൾക്ക് ആളുകൾ പൂർണമായോ ഭാഗികമായോ ആസക്തരായി മാറുന്ന പ്രവണതയാണുള്ളത്. ഡ്രൈവിങ്ങിനിടെ ഫോണിലേക്ക് ശ്രദ്ധ നൽകുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്താൻ കാരണമാകുമെന്നതിനാൽ ട്രാഫിക് വിഭാഗം ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി രംഗത്തിറങ്ങുമെന്നും കേണൽ ഡോ. മഹുമ്മദ് റാദി പറഞ്ഞു. ഖത്തർ റേഡിയോയുടെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുമായി കാര്‍ ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഒരു സ്ത്രീക്കെതിരെ നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഡ്രൈവിങ്ങിൽ ഫോൺ ഉപയോഗിക്കുന്ന ശീലം മാറ്റണമെന്നും ആവശ്യപ്പെട്ടു. ശ്രദ്ധ തെറ്റാനിടയുള്ള പ്രവർത്തനങ്ങളിൽ ഡ്രൈവർമാർ ഇടപെടരുത്. സ്വന്തം ജീവനും റോഡിലെ മറ്റു യാത്രക്കാരുടെ ജീവനും ഈ ജാഗ്രത അത്യാവശ്യമാണ്. നിരന്തരമായ ട്രാഫിക് ബോധവത്കരണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അപകടനിരക്ക് കുറക്കാൻ കഴിഞ്ഞതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ട്രാഫിക് പെട്രോൾ ഓഫിസർമാർക്കുള്ള പരിശീലനം, ഡ്രൈവിങ് സ്കൂളുകളുടെ പാഠ്യപദ്ധതി പരിഷ്കരിക്കൽ, ട്രാഫിക് ബോധവത്കരണ പദ്ധതികൾ എന്നി മൂന്ന് പ്രധാന ഘടകങ്ങൾ വഴി രാജ്യത്തെ റോഡ് ഗതാഗതം കൂടുതൽ സുരഷിതമാക്കാനാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോഡുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതുമൂലമുള്ള ഗതാഗത പ്രശ്നവും തിരക്കും ഒഴിവാക്കാൻ പൊതുമരാമത്ത് വിഭാഗം 'അശ്ഗാലു'മായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഏതെങ്കിലും റൂട്ടുകളിലെ ഗതാഗത തടസ്സം സംബന്ധിച്ച വിവരങ്ങൾ ട്രാഫിക് പ്ലാറ്റ്ഫോമുകളിലൂടെ യാത്രക്കാർക്ക് ലഭ്യമാക്കുകയും ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്താണ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്. ലോകത്ത് എല്ലാ നഗരങ്ങളും നേരിടുന്ന വെല്ലുവിളിയാണ് ഗതാഗതക്കുരുക്കുകൾ, ചില തിരക്കേറിയ സമയങ്ങളിൽ മാത്രമാണ് ട്രാഫിക് േബ്ലാക്കുണ്ടാവുന്നത്. എന്നാൽ, മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് എന്ന പ്രശ്നം പൂർണമായും പരിഹരിക്കപ്പെട്ടു -കേണൽ ഡോ. മുഹമ്മദ് റാദി പറഞ്ഞു.
കാമ്പിൽ മേഖലകളിലേക്കുള്ള കരാവനുകളുടെ നീക്കം രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ മാത്രമേ പാടുള്ളൂ എന്ന നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
അപകടങ്ങൾ കുറക്കുന്നതിനും പകലിൽ ദൂരക്കാഴ്ചയിൽ ഡ്രൈവ് ചെയ്യാമെന്നതിനാലുമാണ് ഈ നിർദേശമെന്നും ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.