ദർബ് ലുസൈൽ ഫെസ്റ്റിന് തുടക്കം
text_fieldsവ്യാഴാഴ്ച രാത്രി നടന്ന ദർബ് ലുസൈൽ ഫെസ്റ്റിനെത്തിയ ജനക്കൂട്ടം
ദോഹ: പത്തുവർഷം മുമ്പ് ആളൊഴിഞ്ഞൊരു മരുഭൂമിയായിരുന്ന ലുസൈൽ ജനത്തിരക്കേറിയ പൂരപ്പറമ്പായി മാറുകയാണ്. ലോകകപ്പിനോടനുബന്ധിച്ച് പുതുനഗരമായി ഉണരാൻ പോവുന്ന ലുസൈലിന്റെ ആഘോഷങ്ങൾക്ക് തുടക്കമായി ലുസൈൽ ബൗളിവാഡിൽ ദർബ് ലുസൈലിന് ബുധനാഴ്ച രാത്രിയിൽ കൊടിയേറി. മൂന്ന് ദിവസം നീളുന്ന ഫെസ്റ്റിവൽ ശനിയാഴ്ച അവസാനിക്കും.
ഖത്തർ ടൂറിസം, സുപ്രീം കമ്മിറ്റി, ഖത്തർ എയർവേസ്, ഖത്തരി ദിയാർ എന്നിവരുടെ പങ്കാളിത്തത്തോടെയുള്ള ദർബ് ലുസൈൽ ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തിൽ ജനം ഒഴുകിയെത്തി. നവംബർ ഒന്ന് മുതൽ ലോകകപ്പിനുള്ള ആരാധകരെത്തിത്തുടങ്ങിയോടെ ആഘോഷവേദികളിലേക്കുള്ള വാതിൽ കൂടിയായാണ് ദർബ് ലുസൈലിനെ വിശേഷിപ്പിക്കുന്നത്.
ത്രിദിന ദർബ് ലുസൈൽ ആഘോഷങ്ങളുടെ ആദ്യദിനത്തിൽ മിഡിലീസ്റ്റ് ലൈനപ് അവതരിപ്പിച്ച പരിപാടി കാണാനായി നൂറുകണക്കിനാളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലുസൈൽ ബൗളിവാഡിലേക്ക് എത്തിയത്. പ്രശസ്ത കുവൈത്ത് ഗായകൻ അബ്ദുൽ അസീസ് ലൂയിസും ലബനീസ് ഗായകൻ ജോസഫ് ആറ്റിയുമുൾപ്പെടെയുള്ള പ്രമുഖരാണ് ആദ്യദിവസം വേദിയിൽ അണിനിരന്നത്.
ദർബ് ലുസൈൽ ഫെസ്റ്റിന്റെ ആദ്യദിനം നടന്ന ഡ്രോൺ ഷോ
രാത്രി ഏഴിന് കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ ഷോ സന്ദർശകർക്ക് വേറിട്ട അനുഭവമായി. നവംബർ അഞ്ച് വരെ റോമിങ് ഷോയും അരങ്ങേറും. ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം നോർവീജിയൻ ഹിപ്ഹോപ് ഡാൻസ് ഗ്രൂപ്പായ ദി ക്വിക്ക് സ്റ്റൈലിന്റെ പ്രകടനവും സന്ദർശകരെ ആവേശം കൊള്ളിച്ചു. ശനിയാഴ്ച ഈജിപ്ഷ്യൻ ഗായകൻ അഹ്മദിന്റെ തത്സമയ പ്രകടനത്തോടെ ദർബ് ലുസൈൽ ഫെസ്റ്റിവലിന് തിരശ്ശീല വീഴും.
ഖത്തർ-മിനാസ സാംസ്കാരിക വർഷത്തോടനുബന്ധിച്ച് ഓരോ ദിവസവും ഓരോ മേഖലയുടെ പരിപാടികളാണ് ദർബ് ലുസൈലിന്റെ പ്രധാന സവിശേഷത.രാജ്യത്തെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ലുസൈൽ ബൗളിവാഡും ലുസൈൽ സ്റ്റേഡിയവും തമ്മിലുള്ള അകലം 30 മിനിറ്റാണ്.
അതുല്യമായ ഷോപ്പിങ് വാണിജ്യ, റെസിഡൻഷ്യൽ യൂനിറ്റുകൾ ഉൾപ്പെടുന്ന 1.3 കിലോമീറ്റർ ദൈർഘ്യത്തിലാണ് ബൗളിവാഡ്. അവന്യൂ ഡെസ് ചാംപ്സ്-എലിസീസിന്റെ മാതൃകയിലാണ് ലുസൈൽ ബൗളിവാഡ് നിർമിച്ചതെന്ന് ഡെവലപ്പേഴ്സായ ഖത്തരി ദിയാർ പറയുന്നു. 25,0000 ചതുരശ്രമീറ്ററാണ് ആകെ വിസ്തീർണം. ത്രീഡി ആനിമേഷനുകൾ നിറഞ്ഞ കെട്ടിടങ്ങളും ലുസൈൽ ബൗളിവാഡിന്റെ പ്രധാന ആകർഷണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

