ആശങ്ക വേണ്ട, അർബുദ രോഗികൾ കൂടുതൽ ശ്രദ്ധിക്കണം
text_fieldsദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ രാജ്യത്തെ അർബുദ രോഗികൾ കൂടുതൽ മുൻകരുതൽ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് എച്ച്.എം.സി നാഷണൽ കാൻസർ കെയർ റിസർച്ച് സെൻറർ ആവശ്യപ്പെട്ടു. കോവിഡ്–19 രോഗം വരാതിരിക്കാൻ അർബുദ രോഗികൾ കൂടുതൽ ജാഗ്രത പാലിക്കണം. സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. അർബുദ രോഗികളുടെ ആരോഗ്യ പ്രതിരോധ സംവിധാനം ദുർബലമായിരിക്കും. അതിനാൽ തന്നെ ചെറിയ രോഗലക്ഷണങ്ങളുള്ളവരിൽ പോലും കോവിഡ്–19 ബാധ വലിയ ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിക്കും. രോഗികളുമായി ഇടപഴകുന്നില്ല എന്ന് ഉറപ്പാക്കണം. വ്യക്തി ശുചിത്വം നിർബന്ധമായും പാലിക്കണം.
കോവിഡ്–19 കാലത്ത് അർബുദരോഗത്തിന് ചികിത്സ തേടുന്നവരും പരിശോധനക്കെത്തുന്നവരും ആശങ്കപ്പെടുന്നുണ്ട്. അവർ ഏറെ ഉൽകണ്ഠയുള്ളവരാണെന്ന കാര്യം യാഥാർത്ഥ്യമാണ്. എന്നാൽ ഇക്കാര്യത്തിൽ ആശങ്കപ്പെടാനില്ലെന്നും റേഡിയേഷൻ ഓങ്കോളജി മേധാവി ഡോ. നൂറ അൽ ഹമ്മാദി പറഞ്ഞു. എൻ.സി.സി.സി.ആറിലെ അർബുദ ചികിത്സാ സേവനങ്ങൾ എല്ലാ ദിവസങ്ങളിലേയും പോലെ പ്രവർത്തിക്കുന്നുണ്ട്. എല്ലാവർക്കും ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തുന്നുണ്ട്. ഡോ. നൂറ അൽ ഹമ്മാദി കൂട്ടിച്ചേർത്തു. ഓരോ ദിവസവും 60ലധികം രോഗികൾക്കാണ് റേഡിയോ തെറാപ്പി നൽകുന്നതെന്നും ഓരോ ആഴ്ചയിലും 300ലധികം രോഗികൾ ഇവിടെയെത്തുന്നുവെന്നും അവർ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ കർശന മുൻകരുതലുകളോടെയും സുരക്ഷ ഉറപ്പാക്കിയുമാണ് ചികിത്സ നൽകുന്നത്. രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ഡോ. അൽ ഹമ്മാദി പറഞ്ഞു.രോഗികളുടെ ചികിത്സയിൽ താമസമുണ്ടാകുകയില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഈ വിഷമകരമായ സാഹചര്യത്തിലും എല്ലാവർക്കും സമയക്രമമനുസരിച്ച് റേഡിയോ തെറാപ്പി നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.