കോംഗോയിലെ തടവുകാരുടെ മോചനം: ഖത്തർ സ്വാഗതം ചെയ്തു
text_fieldsദോഹ: കോംഗോയിൽ (ഡി.ആർ. കോംഗോ) 15 തടവുകാരെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്ത് ഖത്തർ. ദോഹ സമാധാന പ്രക്രിയയുടെ ഭാഗമായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് തടവുകാരെ മോചിപ്പിച്ചത്. റെഡ് ക്രോസ് ഇന്റർനാഷണൽ കമ്മിറ്റിയുടെ മധ്യസ്ഥതയിൽ ആഗസ്റ്റ് 6, 7 തീയതികളിലായി തടവുകാരെ കോംഗോ റിവർ അലയൻസിന് (മാർച്ച് 23 മൂവ്‌മെന്റ്) കൈമാറി. ഇരുവിഭാഗങ്ങൾക്കുമിടയിൽ പരസ്പരവിശ്വാസം വർധിപ്പിക്കുന്നതിനും സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഈ നടപടി സഹായിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കിഴക്കൻ കോംഗോയിൽ സുസ്ഥിര സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് ഊർജം പകരും.തടവുകാരുടെ സുരക്ഷിതമായ കൈമാറ്റം സാധ്യമാക്കിയ റെഡ് ക്രോസിന്റെ പങ്കിനെയും സമാധാന ശ്രമങ്ങളെ പിന്തുണക്കുന്ന മറ്റ് പങ്കാളികളെയും ഖത്തർ അഭിനന്ദിച്ചു. തർക്കങ്ങൾ ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കുക എന്ന നയനിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഖത്തർ വ്യക്തമാക്കി. മേഖലയിൽ കൂടുതൽ സുതാര്യതയും സമാധാനവും കെട്ടിപ്പടുക്കാൻ ഈ ചുവടുവെപ്പ് സഹായിക്കുമെന്നും കോംഗോ ജനതയുടെ സമാധാനപരമായ ഭാവിക്ക് ഇത് വഴിതെളിക്കുമെന്നും ഖത്തർ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

