കുട്ടികൾ തിരികെ വിദ്യാലയങ്ങളിലേക്ക്
text_fieldsദോഹ: രാജ്യത്തെ സർക്കാർ -സ്വകാര്യ സ്കൂളുകളിൽ ഞായറാഴ്ച മുതൽ ഓഫ് ലൈൻ പഠനരീതി പുനഃരാരംഭിക്കും. നേരത്തേ, മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്ത് ഓൺലൈനിലേക്ക് മാറുകയായിരുന്നു. 28 ദിവസത്തെ അവധിക്കുശേഷമാണ് സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നത്. അതേസമയം, സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന ഇന്ത്യൻ സ്കൂളുകൾ എപ്രിൽ ഒന്നിന് ആരംഭിക്കും.
സ്കൂളുകളിൽ പഠന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനോടനുബന്ധിച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിവിധ സ്കൂളുകളിലെ ഏകദേശം 4,17,000 വിദ്യാർഥികളാണ് സ്കൂളുകളിൽ തിരികെയെത്തുന്നത്. സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും പാഠ്യ- പഠ്യേതര പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒരുക്കങ്ങളും ജനറൽ സർവിസസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.
വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനങ്ങളുടെ ഫലമായാണ് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മറിയം അബ്ദുല്ല അൽ മുഹന്നദി പറഞ്ഞു. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച 1,200 ഓളം സ്കൂൾ പ്രിൻസിപ്പൽമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമായി ബോധവൽക്കരണ വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചു. വർക്ക്ഷോപ്പിൽ അടിയന്തര സാഹചര്യങ്ങളിലെ ഒഴിപ്പിക്കൽ നടപടികളും സുരക്ഷാ മാർഗനിർദേശങ്ങളും വിശദീകരിച്ചു.
കൂടാതെ, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഊന്നൽ നൽകി 'ഇർതിഖ 3' പരിശീലന ഫോറവും സംഘടിപ്പിച്ചു. ഇതിൽ 9,686 സ്കൂൾ പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു.
സ്വകാര്യ സ്കൂളുകളും കിന്റർഗാർട്ടനുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനകളും ക്രമീകരണങ്ങളും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അവർ കൃത്യമായി സ്കൂളിലെത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലും രക്ഷിതാക്കൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. സ്കൂൾ ബസുകളിലും വിദ്യാലയങ്ങളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
സ്കൂൾ ജീവനക്കാരുടെ സുരക്ഷാ മാർഗനിർദേശങ്ങളെ കുറിച്ചും മന്ത്രാലയം വിശദീകരിച്ചു. വിദ്യാർഥികൾക്ക് നേരത്തേ ബോധവൽകരണവും മാർഗനിർദേശവും നൽകുകയും അടിയന്തര സാഹചര്യങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷയും ചിട്ടയോടെയുള്ള സുരക്ഷാപ്രവർത്തനങ്ങളും ഉറപ്പാക്കണമെന്നുംഅധികൃതർ ഓർമപ്പെടുത്തി.
സുരക്ഷ നിർദേശങ്ങൾ പാലിക്കണം
വിദ്യാലയങ്ങൾ ഓഫ് ലൈൻ പഠനരീതിയിലേക്ക് മാറുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപക -അനധ്യാപക ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ മാർഗനിർദേശങ്ങളും പ്രതിരോധ നടപടികളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. വാരാന്ത്യ അവധി കഴിഞ്ഞ് ഞായറഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അടിയന്തര സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കണമെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രാലയം ഓർമപ്പെടുത്തി.
സ്കൂളിലും പരിസരങ്ങളിലും മുന്നൊരുക്കങ്ങൾ വേണം
* വിദ്യാർഥികളെ അടിസ്ഥാന സുരക്ഷാ മാർഗനിർദേശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക
* അടിയന്തര എക്സിറ്റുകൾ, അസംബ്ലി പോയന്റുകളെ കുറിച്ച് വിദ്യാർഥികൾക്ക് കൃത്യമായ അറിവ് നൽകുക
* എമർജൻസി കോറിഡോറുകളിലും എക് സിറ്റുകളിലും തടസ്സങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക
* സുരക്ഷാ ഉപകരണങ്ങളുടെ സ്ഥാനങ്ങൾ അറിയുകയും അവയുടെ ഉപയോഗം പരിശീലിക്കുകയും ചെയ്യുക. പ്രതിരോധ സജ്ജീകരണങ്ങൾ മനസ്സിലാക്കുക
അപകട സാഹചര്യങ്ങളിൽ
അടിയന്തര സാഹചര്യങ്ങളിൽ ഓടുകയോ മുന്നിലുള്ളവരെ തള്ളുകയോ ചെയ്യാതെ ശാന്തമായി അസംബ്ലി പോയന്റുകളിലേക്ക് നീങ്ങാൻ വിദ്യാർഥികൾക്ക് നിർദേശം നൽകുക.
ഇത്തരം സാഹചര്യങ്ങളിൽ സ്റ്റെയറുകൾ മാത്രം ഉപയോഗിക്കുക, ലിഫ്റ്റുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. വ്യക്തിപരമായ വസ്തുക്കൾ ശേഖരിക്കാൻ തിരികെ വരികയുമരുത്. അധികാരികളോ സുരക്ഷാ ഉദ്യോഗസ്ഥരോ നിർദേശങ്ങൾ നൽകുന്നത് വരെ താൽക്കാലികമായി അവിടെ തുടരുക
മുന്നറിയിപ്പ് ലഭിച്ചാൽ
പഠന പ്രവർത്തനങ്ങൾ ഉടനടി നിർത്തുക, പരിഭ്രമിക്കാതെ ശാന്തത പാലിക്കുക
നാഷണൽ അലേർട്ട് വഴി ലഭിക്കുന്ന സന്ദേശവും സ്കൂൾ അധികൃതർ നൽകുന്ന ജാഗ്രതാ നിർദേശങ്ങളും പാലിക്കുക
നിശ്ചയിച്ചിട്ടുള്ള പാതകളിലൂടെ (Evacuation Routes) സുരക്ഷിതമായി പുറത്തിറങ്ങുക
അപകട സ്ഥലങ്ങളിൽനിന്നും സുരക്ഷിതമായ സ്ഥാനത്തേക്ക് മാറി നിൽക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

