ഛേത്രിയും സംഘവും ദോഹയിൽ
text_fieldsദോഹ: സൗഹൃദമത്സരത്തിൽ ജോർഡനെ നേരിടാനായി സുനിൽ ഛേത്രിയും സംഘവും ഖത്തറിലെത്തി. കോച്ച് ഇഗോർ സ്റ്റിമാകിന് കീഴിൽ 25 അംഗ ഇന്ത്യൻ ഫുട്ബാൾ ടീമാണ് ചൊവ്വാഴ്ച രാവിലെ ദോഹയിൽ വിമാനമിറങ്ങിയത്. 28നാണ് ഇന്ത്യയും ജോർഡനും തമ്മിലെ സൗഹൃദപോരാട്ടം. ജൂൺ രണ്ടാം വാരം കൊൽക്കത്തയിൽ നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാറൗണ്ട് മത്സരത്തിനുള്ള ഒരുക്കമെന്ന നിലയിലാണ് ഇന്ത്യൻ സൗഹൃദമത്സരത്തിൽ ബൂട്ടുകെട്ടുന്നത്. കൊൽക്കത്തയിൽ ടീം ക്യാമ്പും പരിശീലനവും പൂർത്തിയാക്കിയശേഷമാണ് നീലപ്പടയുടെ വരവ്.
ദോഹയിൽ ആരാധകർക്ക് പ്രവേശനമില്ലാതെയാണ് മത്സരമെന്നാണ് സൂചന. ഖത്തർ സ്േപാർട്സ് ക്ലബിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴിനാണ് മത്സരം. ചൊവ്വാഴ്ച അൽ വക്റ സ്റ്റേഡിയത്തിലായിരുന്നു ടീമിന്‍റെ പരിശീലനം. മലയാളിതാരങ്ങളായ സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ എന്നിവർ ഉൾപ്പെടെയാണ് 25 അംഗ ടീം ഖത്തറിലെത്തിയത്. ചൊവ്വാഴ്ച സാംബിയക്കെതിരെ നേരത്തെ നിശ്ചയിച്ച മത്സരം റദ്ദാക്കിയിരുന്നു. ഫിഫ റാങ്കിങ്ങിൽ 91ാം സ്ഥാനത്താണെങ്കിലും ജോർഡൻ ഇന്ത്യക്ക് ശക്തമായ വെല്ലുവിളിയാണ്. കഴിഞ്ഞ ജൂണിൽ ലോകകപ്പ് യോഗ്യതാറൗണ്ട് ഏഷ്യൻ മേഖലാ മത്സരത്തിൽ കളി കാണാനായി ഇന്ത്യ ഖത്തറിലെത്തിയിരുന്നു.
ആതിഥേയരായ ഖത്തറിനോട് തോറ്റെങ്കിലും (0-1), ബംഗ്ലാദേശിനെതിരെ (2-0) ജയം നേടി. തുടർന്ന്, അഫ്ഗാനിസ്താനെതിരെ സമനില പാലിച്ച് ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരാവുകയായിരുന്നു. ജൂൺ എട്ട് മുതൽ 14വരെ നടക്കുന്ന യോഗ്യതാ റൗണ്ടിൽ ഹോങ്കോങ്, അഫ്ഗാൻ, കംബോഡിയ എന്നിർ അടങ്ങിയ ഗ്രൂപ്പിൽ ജേതാക്കളായാൽ നേരിട്ട് യോഗ്യത നേടാം. അതിനുള്ള ശക്തമായ സന്നാഹമാണ് ദോഹയിൽ സ്റ്റിമാകും സംഘവും ലക്ഷ്യമിടുന്നത്. സാഫ് ചാമ്പ്യൻഷിപ്പിൽ കളിച്ചതിനുശേഷം ക്യാപ്റ്റൻ സുനിൽ ഛേത്രി ദേശീയ ടീമിൽ തിരികെയെത്തിയതാണ് പ്രധാന മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.