യുദ്ധവിരാമം: ഖത്തറിന് ലോകനേതാക്കളുടെ പ്രശംസ
text_fieldsദോഹ: ഇറാൻ അമേരിക്ക യുദ്ധം അവസാനിപ്പിക്കുന്നതിൽ നടത്തിയ നിർണായക നയതന്ത്ര ഇടപെടലുകളുടെ പേരിൽ ഖത്തറിന് ലോകനേതാക്കളുടെ പ്രശംസ. പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും കരാർ പൂർണമായി നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് സന്നദ്ധമായ ഇറാൻ, യു.എസ് നേതാക്കളെയും നയതന്ത്ര പ്രക്രിയക്ക് സംഭാവന നൽകിയ പാകിസ്താൻ, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളെും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നന്ദി അറിയിച്ചു.
മേഖലയിൽ സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ധാരണയെന്ന് ഉർദുഗാൻ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും ഖത്തറിനെ പ്രശംസിച്ചിട്ടുണ്ട്. മേഖല-അന്തർദേശീയ പങ്കാളികളുമായുള്ള ഖത്തറിന്റെ തുടർച്ചയായ ഇടപെടൽ ലോക നേതാക്കളിൽ നിന്ന് വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. നേരത്തെയും വിവിധ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിൽ ഖത്തർ നിർണായക ഇടപെടലുകൾ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്.
യു.എൻ മേധാവിയുമായി ചർച്ച നടത്തി ഖത്തർ പ്രധാനമന്ത്രി
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ഫോണിൽ സംസാരിച്ചു. യു.എസും ഇറാനും തമ്മിലുണ്ടായ ധാരണ, മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയുൾപ്പെടെ ചർച്ച ചെയ്തു.
തർക്ക വിഷയങ്ങൾക്ക് സമാധാനപരമായ സംഭാഷണത്തിലൂടെ ശാശ്വത പരിഹാരം കാണാനും സഹകരണം, വികസനം, സമൃദ്ധി എന്നിവയുടെ പുതിയ വാതിലുകൾ തുറക്കാനും ഖത്തറിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

