വൃത്തിയുള്ള നാട്: ബീച്ചുകളിലെ 170 ടൺ മാലിന്യം നീക്കി
text_fields
ദോഹ: രാജ്യത്തിെൻറ വടക്ക് പടിഞ്ഞാറൻ കടൽത്തീരങ്ങളിൽ നിന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നീക്കം ചെയ്തത് 170 ടണ്ണിലധികം ഭാരം വരുന്ന മാലിന്യങ്ങൾ. മന്ത്രാലയത്തിന് കീഴിലെ പൊതു ശുചീകരണ വകുപ്പ് നടത്തിയ ശുചീകരണ കാമ്പയിെൻറ ഭാഗമായാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്. വടക്ക് പടിഞ്ഞാറൻ ഭാഗത്തെ 65 കിലോമീറ്റർ നീളം വരുന്ന തീരത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.
വിവിധ ഘട്ടങ്ങളിലായി നടത്തിയ ശുചീകരണ കാമ്പയിൻ ജനുവരി ഒന്നിനാണ് ആരംഭിച്ചതെന്ന് പൊതു ശുചീകരണ വകുപ്പ് ഡയറക്ടർ സഫർ അൽ ശാഫി പറഞ്ഞു. ഒന്നാം ഘട്ടത്തിൽ അബു സലൂഫ് മുതൽ അൽ അരീഷ് വരെ 30 ടൺ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ഡോൾഫിനുകളുടെയും ആടുകളുടെയും അവശിഷ്ടങ്ങളും ഇവിടെ നിന്നും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നുവെന്ന് സഫർ അൽ ശാഫി പറഞ്ഞു.
അൽ അരീഷ് മുതൽ അൽ സുബാറ വരെ 70 ടണ്ണിലധികം മാലിന്യങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഒഴിവാക്കിയത്. സുബാറ മുതൽ ഉമ്മുൽ മആ വരെയുള്ള മൂന്നാം ഘട്ടത്തിൽ 70 ടൺ മാലിന്യങ്ങളും നീക്കം ചെയ്തു.
രാജ്യത്തെ മുഴുവൻ കടൽത്തീരങ്ങളും ഇത്തരത്തിൽ ശൂചീകരിക്കുമെന്നും അൽ ശാഫി വ്യക്തമാക്കി. രാജ്യത്തെ കടൽത്തീരങ്ങളും ദ്വീപുകളും ശുചീകരിക്കുന്നതിന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വലിയ പ്രാധാന്യമാണ് നൽകിവരുന്നത്. നിരവധി പേരാണ് വാരാന്ത്യങ്ങളിൽ ബീച്ചുകളിലും ചെറു ദ്വീപുകളിലും ഒഴിവ് സമയങ്ങൾ ചെലവഴിക്കാനായി എത്തുന്നത്. സന്ദർശകർ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ തന്നെ നിക്ഷേപിക്കണമെന്നും അലക്ഷ്യമായി വലിച്ചെറിയരുതെന്നും പൊതു ശുചീകരണ വകുപ്പ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.