അണിഞ്ഞൊരുങ്ങാൻ ഖത്തറിലെ ബീച്ചുകൾ
text_fieldsദോഹ: സന്ദർശകരെ വരവേൽക്കാൻ രാജ്യത്തെ കടൽത്തീരങ്ങൾ അണിഞ്ഞൊരുങ്ങുന്നു. നവീകരണ പ്രവർത്തനങ്ങൾ നടത്തിയും മോടികൂട്ടിയും ഖത്തറിലെ പ്രധാനപ്പെട്ട 18 ബീച്ചുകൾ മനോഹരമാക്കാനൊരുങ്ങുകയാണ്. പൊതു ബീച്ചുകൾ നവീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി പൊതുമരാമത്ത് വിഭാഗമായ അശ്ഗാലുമായി സഹകരിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രോജക്ട്സ് മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് അൽ റുമൈഹി പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സിമൈസ്മ, അൽ വക്റ, സീലൈൻ, അൽ ഫർക്കിയ, അൽ ഗാരിയ, സഫ അൽ തൗഖ്, അൽ ഖറായിജ് എന്നീ എട്ട് പ്രധാന ബീച്ചുകളാണ് ഉൾപ്പെടുന്നത്.
അൽ വക്റയിൽ ഈ വർഷം നിരവധിയാർന്ന നവീകരണ പ്രവർത്തനങ്ങൾ സന്ദർശകർക്കായി ഒരുക്കിയിരുന്നു.
ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി രൂപകൽപന ചെയ്തവ ഉൾപ്പെടെ 200 വൈവിധ്യമാർന്ന മരക്കുടകൾ, കുടുംബങ്ങൾക്കും വ്യക്തികൾക്കുംവേണ്ടി 300 പുതിയ ഇരിപ്പിടങ്ങൾ, കുട്ടികൾക്കായി സുരക്ഷിത കളിസ്ഥലങ്ങൾ, റസ്റ്റാറന്റുകൾക്കും ഫുഡ് കാർട്ടുകൾക്കുമായി പ്രത്യേക സ്ഥലങ്ങൾ, ബീച്ച് പ്രവേശന കവാടങ്ങളും നടപ്പാതകളും മനോഹരമാക്കൽ, മരങ്ങൾ വെച്ചുപിടിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള വികസന പ്രവൃത്തികളാണ് നടത്തിയത്.
ബീച്ചുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനും ജനങ്ങളിൽ അവബോധം വളർത്തുന്നതിനും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വിഭാഗം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, വേനൽക്കാലത്ത് അന്തരീക്ഷ താപനില വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇരിപ്പിടങ്ങളിലും ഒത്തുചേരുന്ന സ്ഥലങ്ങളിലും കുടകളുടെ എണ്ണം വർധിപ്പിക്കുക, കുട്ടികൾക്കായി തണലുള്ള വിനോദ മേഖലകൾ സൃഷ്ടിക്കുക, പ്രധാന ബീച്ചുകളിൽ പ്രഥമ ശുശ്രൂഷ സേവനങ്ങൾ ലഭ്യമാക്കുക എന്നിവ ഈ നടപടികളിൽ ഉൾപ്പെടുന്നു.ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്നതോടൊപ്പം ജീവിതനിലവാരം മെച്ചപ്പെടുത്തുക കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ബീച്ചിന്റെ നിലവാരം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും സൗകര്യങ്ങളുടെ അവസ്ഥ ഇടക്കിടെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ബീച്ചുകളിലെ വികസനത്തോടൊപ്പം മുനിസിപ്പാലിറ്റികളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് പുതിയ സ്ഥലങ്ങൾ തുറക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീച്ചുകൾ നവീകരിക്കുന്നതും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും സന്ദർശകരുടെ അഭിപ്രായങ്ങൾ, ഫീൽഡ് ടീമിന്റെ വിലയിരുത്തലുകൾ, മറ്റ് ആവശ്യകതകൾ എന്നിവ വിലയിരുത്തിയാണ് നടത്തുന്നത്.
ബീച്ചുകളുടെ ശുചീകരണം നിലനിർത്തുന്നതിൽ മന്ത്രാലയം വലിയ പ്രാധാന്യം നൽകുന്നുണ്ട്. ശുചീകരണ ടീമുകളെ മുഴുവൻ സമയവും പ്രവർത്തിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിശ്രമമുറികളും പ്രാർഥനമുറികളും പോലുള്ള പ്രധാന സൗകര്യങ്ങൾ വൃത്തിയാക്കുന്നതിന് പ്രത്യേക കമ്പനികളുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാനും ആവശ്യമുള്ളപ്പോൾ വേഗത്തിൽ ഇടപെടാനും ഫീൽഡ് സൂപ്പർവിഷൻ ടീമുകളും സജീവമാണ്.
ഇതോടൊപ്പം, ബീച്ചുകളിൽ സന്ദർശനത്തിന് വരുന്നവർ അന്തരീക്ഷ താപനില കുറഞ്ഞ സമയം തെരഞ്ഞെടുക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക, സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അൽ റുമൈഹി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

